ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള പുതിയ മേല്‍ശാന്തി തെരഞ്ഞെടുപ്പ് നാളെ നടക്കും. 51 പേരാണ് അപേക്ഷ നല്‍കിയിരുന്നത്.അവരില്‍ 48 പേര് മേല്‍ശാന്തി തിരഞ്ഞെടുപ്പിന് യോഗ്യതനേടി. നാളെ രാവിലെ തന്ത്രിമഠത്തില്‍, ക്ഷേത്രം തന്ത്രിമുഖ്യന്റെ കൂടികാഴ്ച്ചയില്‍ യോഗ്യതനേടിയ ഈ 48-പേരെ പങ്കെടുപ്പിച്ചായിരിക്കും നറുക്കെടുപ്പ്.
ഉച്ചപൂജക്ക് ശേഷം നിലവിലെ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരിനമ്പൂതിരി നമസ്ക്കാരമണ്ഡപത്തിലെ വെള്ളികുടത്തില്‍ നിക്ഷേപിച്ച നറുക്കില്‍ നിന്നൊരാളെ തെരഞ്ഞെടുക്കും.തെരഞ്ഞടുക്കപ്പെടുന്നയാള് പുറപ്പെടാശാന്തിയായി ക്ഷേത്രത്തിനകത്ത് തന്നെ കഴിയണമെന്നുണ്ട്. പെരുവനം, ശുകപുരം ഗ്രാമങ്ങളില്‍ നിന്നുള്ള നമ്പൂതിരിമാര്‍ക്കാണ് ഗുരുവായൂരിലെ മേല്‍ശാന്തിയാവാന്‍ യോഗ്യതയുള്ളത്.
ഈ മാസം 30-നാണ് നിലവിലെ മേല്‍ശാന്തി, സ്ഥാനചിഹ്നമായ താക്കോല്‍ കൂട്ടം ശ്രീലകത്ത് സമര്‍പ്പിച്ച് സ്ഥാനമൊഴിയുക.ക്ഷേത്രം ഊരാളന്‍ താക്കോല്‍ക്കൂട്ടമെടുത്ത് നല്‍കുന്നതോടെ പുതിയ മേല്‍ശാന്തി ശ്രീലകത്ത് കയറി ഗുരുവായൂരപ്പന്റെ അനുവാദം ചോദിച്ച് മേല്‍ശാന്തി വൃത്തി തുടങ്ങും.തിരഞ്ഞെടുക്കുന്ന മേല്‍ശാന്തി, ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുമാസമാണ് ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: