കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ നയത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ആയുര്‍വ്വേദം, ഹോമിയോ അടക്കമുള്ള ആയുഷ് വകുപ്പിന് അമിതപരിഗണന നല്‍കുകയാണെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. എ. മാര്‍ത്താണ്ഡന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ ദേശീയ സാമ്പിള്‍ സര്‍വ്വെ പ്രകാരം 80 ശതമനം ആളുകള്‍ അലോപ്പതിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ആയുര്വ്വേദമടക്കമുള്ള ആയുഷ് വകുപ്പിന് 12 ശതമാനമാണ് ബജറ്റ് വിഹിതം. സര്‍ക്കാറിന്റെ ആരോഗ്യ നയം രൂപീകരിക്കുമ്പോള്‍ നിലവിലുള്ള വസ്തുതകളെ കണക്കിലെടുക്കണം. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിന് ഫലം ലഭിക്കണം. എന്നാല്‍ ശാസ്ത്രീയ ചികിത്സാരീതികള്‍ ഉള്‍ക്കൊള്ളുന്ന അലോപ്പതിക്ക് പകരം ആയുഷ് വകുപ്പിന് കീഴിലുള്ള വൈദ്യശാസ്ത്ര വിഭാഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. സര്‍ക്കാറിന്റെ ഈ നടപടി അംഗീകരിക്കാനാകില്ല അദ്ദേഹം പറഞ്ഞു.
എട്ട് വര്‍ഷത്തിനുള്ളില്‍ 500 ഓളം ചെറുകിട ഗ്രാമീണ അലോപ്പതി ആശുപത്രികള്‍ പൂട്ടി. കുടുംബഡോക്ടര് എന്ന നിലയില്‍ ഗ്രാമീണ ജനതയുടെ അടിസ്ഥാന സൗകര്യമാണ് ഇതുമൂലം നിഷേധിക്കപ്പെട്ടത്. സ്വകാര്യ മേഖലയിലെ ചെറുകിട ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. സര്‍ക്കാര്‍ സഹായമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെ സര്‍ക്കാര്‍ സഹായമുള്ള സ്വകാര്യ ചെറുകിട ആശുപത്രികളുണ്ടാകണം. വെള്ളം, വൈദ്യുതി, കെട്ടിട നികുതി എന്നിവയില്‍ ഇവയ്ക്ക് ഇളവു നല്‍കണം.
ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കരുത്. ഹോമിയോ ചികിത്സയ്ക്ക് ജര്‍മ്മനി, യുകെ, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ അംഗീകാരമില്ല അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ആരോഗ്യ നയത്തെകുറിച്ച് നിലപാട് വ്യക്തമാക്കണം ഐഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ.വി. ജയകൃഷ്ണന്, ഭാരവാഹികളായ ഡോ. പ്രദീപ് കുമാര്‍, ഡോ.ബാലകൃഷ്ണന്, ഡോ. അബ്ദുള്‍ ഖാദര്‍, ഡോ. അജിത് ഭാസ്കര്‍, ഡോ. ശശിധരന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഐഎംഎ തെറ്റിദ്ധാരണ പരത്തുന്നു
കോഴിക്കോട്: ആയുഷ് വിഭാഗത്തിന് അമിത പ്രാധാന്യം നല്‍കുന്നുവെന്ന ഐഎംഎയുടെ പ്രചാരണം തെറ്റിദ്ധാരണാ ജനകമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപ്പതി മുന്‍ ഡയറക്ടര്‍ ഡോ. ഈശ്വരദാസ് ജന്മഭൂമിയോട് പറഞ്ഞു. കൊളോണിയല്‍ കാലഘട്ടത്തില്‍ തുടര്‍ന്നുവന്ന ആരോഗ്യ സമ്പ്രദായവും നയങ്ങളുമാണ് നാം പിന്തുടര്ന്നു വന്നത്. അത് അലോപ്പതിയുടെ തലത്തിലുള്ളതുമായിരുന്നു. അലോപ്പതിക്ക് മാത്രമായിരുന്നു ഇതുവരെയുള്ള മുന്‍ഗണന. എന്നാല്‍ മറ്റ് വൈദ്യശാസ്ത്രവിഭാഗങ്ങള്ക്ക് പരിഗണന നല്‍കണമെന്ന ആവശ്യത്തെതുടര്‍ന്നാണ് ആയുഷ് വകുപ്പ് രൂപപ്പെടുന്നത്. ആരോഗ്യ വകുപ്പ്, കുടുംബക്ഷേമവകുപ്പ്, ദേശീയ എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് എന്നിവയ്ക്കാണ് ബജറ്റ് വിഹിതം നീക്കിവെക്കുന്നത്. ഇതുമായി തട്ടിച്ചു നോക്കിയാല്‍ ആയുഷ് വിഭാഗത്തിന് നീക്കിവെക്കുന്ന വിഹിതം വളരെ കുറവാണ് അദ്ദേഹം പറഞ്ഞു.
ഹോമിയോപ്പതിക്ക് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് പല സംസ്ഥാനങ്ങളിലുമുള്ളത്. ആയുര്‍വ്വേദത്തിന് 1995 മുതലാണ് പരിഗണന കിട്ടിയത്. ഇതുവരെ നടപ്പിലായ പഞ്ചവല്‍സര പദ്ധതികളിലെല്ലാം അലോപ്പതിക്ക് മാത്രമായിരുന്നു മുന്‍ഗണന. എന്നാല്‍, എലിപ്പനിക്ക് പ്രതിരോധ ചികിത്സ ഹോമിയോപ്പതിയില്‍ മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഐഎംഎ പ്രചാരണം. ആരോഗ്യ ശാസ്ത്രം ആരുടെയെങ്കിലും കുത്തകയാണെന്നുള്ള പ്രചാരണം ശരിയല്ല. എല്ലാ വൈദ്യശാസ്ത്ര വിഭാഗങ്ങളിലും ഗവേഷണവും പഠനവും നടക്കണം അദ്ദേഹം പറഞ്ഞു. ദേശീയ ഹോമിയോപ്പതി കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: