തിരുവനന്തപുരം: മൂന്നാറിലെ തൊഴിലാളികള്‍ നടത്തിയ സമരം കേരളത്തിലെ ഇടതു-വലത് രാഷ്ട്രീയ പാര്‍ട്ടികളുടെയും അവരുടെ തൊഴിലാളി സംഘടനകളുടെയും തനിനിറം വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകരമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അഭിപ്രായപ്പെട്ടു.
കുത്തക മുതലാളിമാരില്‍ നിന്ന് പ്രതിഫലം വാങ്ങി പാവപ്പെട്ട തൊഴിലാളികളെ അരനൂറ്റാണ്ടിലധികമായി വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍. തോട്ടം മുതലാളിമാരില്‍ നിന്ന് അച്ചാരം വാങ്ങിയവരുടെ പേരുവിവരങ്ങള്‍ തൊഴിലാളികള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ള ഈ തൊഴിലാളി നേതാക്കളെ അതാത് സംഘടനകളില്‍ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഈ പാര്‍ട്ടികള്‍ കാണിക്കണമെന്ന് മുരളീധരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എസ്. രാജേന്ദ്രന് എംഎല്‍എയും പി.കെ ശ്രീമതി എംപിയെയും തൊഴിലാളികള്‍ ആട്ടിയോടിച്ചിട്ടും മുതലക്കണ്ണീരുമായി മൂന്നാറിലേക്ക് പോയ പ്രതിപക്ഷ നേതാവിന്റെ നിലപാട് പരിഹാസ്യമാണ്. തൊഴിലാളികളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന കേന്ദ്രസര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ബിജെപി തയ്യാറാവുമെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: