കൊച്ചി: കേരളത്തിലെ സമരചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്ത് മൂന്നാറിലെ തോട്ടം തൊഴിലാളി സമരം വിജയത്തില്‍. തൊഴിലാളി ശക്തിയുടെ വിളംബരമായി അവകാശപ്പോരാട്ടങ്ങള്‍ക്ക് പുതിയ മാനം നല്കിയ സമരത്തിന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളിലൂടെയാണ് വിരാരമമായത്.
തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്കാന് മാനേജ്മെന്റ് സമ്മതിച്ചു. 8.33ശതമാനം ബോണസായും 11.67 ശതമാനം എക്സ് ഗ്രേഷ്യ (ആശ്വാസ ധനം) ആയും നല്‍കും. ശമ്പള വര്ധനസംബന്ധിച്ച കാര്യങ്ങള്‍ ഈ മാസം 26ന് നടക്കുന്ന പ്ലാന്റേഷന് ലേബര്‍ കമ്മറ്റി (പിഎല്‍സി) ചര്‍ച്ചയില്‍ തീരുമാനിക്കും. സ്കാനിങ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയെടുക്കും. മുഖ്യമന്ത്രി നേരിട്ട് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് സമരമവസാനിപ്പിച്ചതായ തൊഴിലാളികളുടെ പ്രഖ്യാപനമുണ്ടായത്.
ചര്‍ച്ചയില്‍ കമ്പനി പ്രതിനിധികള്‍ സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചെങ്കിലും ഒടുവില്‍ വഴങ്ങുകയായിരുന്നു. പ്ലാന്റേഷന് ലേബര്‍ ആക്റ്റ്, ഫാക്ടറീസ് ആക്റ്റ് എന്നിവ ശക്തമായി നടപ്പാക്കാന്‍ ഉദേ്യാഗസ്ഥര്‍ക്ക് തൊഴില്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആക്റ്റ് അനുസരിച്ച് ചികിത്സാ സൗകര്യമായി എക്സ്റെ സൗകര്യം മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഈ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും സ്കാനിംഗുള്പ്പടെയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെ മുതലാണ് മന്ത്രിതല ചര്‍ച്ച ആരംഭിച്ചത്. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന് മുഹമ്മദ്, ഇടുക്കി ജില്ലാ കളക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, സമര പ്രതിനിധികള്‍, കണ്ണന് ദേവന് കമ്പനിയുടെ പ്രതിനിധികള്‍, അംഗീകൃത തൊഴിലാളി യൂണിയന് നേതാക്കള്‍, ജോയ്സ് ജോര്‍ജ് എംപി, ഇഎസ് ബിജിമോള്‍ എംഎല്‍എ എന്നിവര്‍ രാവിലെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു.
തൊഴിലാളി നേതാക്കളും ജനപ്രതിനിധികളുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് നേതാക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. തുടര്‍ന്ന് കണ്ണന് ദേവന് കമ്പനി മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അര മണിക്കൂറോളം ചര്‍ച്ച നീണ്ടു. മൂന്നാറില്‍ നിന്നുള്ള തൊഴിലാളികളായ സുന്ദരവല്ലി, സംഗീത, വനറാണി, ലിസി, അന്തോണിരാജ്, ജോയ്സ് ജോര്‍ജ് എംപി, ഇഎസ് ബിജിമോള്‍ എംഎല്‍എ എന്നിവരുമായിട്ടായിരുന്നു അവസാനം ചര്‍ച്ച നടത്തിയത്.
മൂന്നാറിലെ തൊഴിലാളികളും ജനപ്രതിനിധികളും ആവശ്യങ്ങളില്‍ ഉറച്ചുനിന്നു. രണ്ടു മണിയോടെ ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും കൃത്യമായ തീരുമാനങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനു ശേഷം മന്ത്രിമാര്‍ വീണ്ടും കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന നേരത്തേയുള്ള നിലപാട് അവര്‍ ആവര്‍ത്തിച്ചെങ്കിലും ചില പ്രശ്നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് വ്യക്തമായ ഉറപ്പുകള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വൈകുന്നേരം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവുകയായിരുന്നു.
മാരത്തണ്‍ ചര്‍ച്ച; മണിക്കൂറുകളോളം മുള്‍മുനയില്‍
കെ. സുജിത്
കൊച്ചി: എട്ട് ദിവസം നീണ്ടുനിന്ന, മൂന്നാറിലെ ഐതിഹാസിക സമരത്തിന് അവസാനമായത് മാരത്തണ്‍ ചര്‍ച്ചകളിലൂടെ. രാവിലെ 11 മണിക്ക് ആരംഭിച്ച ചര്‍ച്ച അവസാനിച്ചത് രാത്രി എട്ടരയോടെ. ഒന്‍പത് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയിലൂടെ കേരളത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി എറണാകുളം ഗസ്റ്റ്ഹൗസ് ശ്രദ്ധാകേന്ദ്രമായി.
ചര്‍ച്ചയുടെ വിവരം കഴിഞ്ഞദിവസം തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ രാവിലെ മുതല്‍ ഗസ്റ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. പ്രതിഷേധവുമായി ചില സംഘടനകളും രംഗത്തെത്തിയതോടെ മുന്നിലെ റോഡില്‍ ഗതാഗത തടസ്സമുണ്ടായി. പല ഘട്ടങ്ങളിലായാണ് ചര്‍ച്ചയെന്നും ഒരോ ഘട്ടവും കഴിഞ്ഞ് ആളുകള്‍ പുറത്തുവരുമ്പോള്‍ പരാജയപ്പെട്ടന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കരുതെന്നും തൊഴില്‍മന്ത്രി ഷിബു ബോബിജോണ്‍ ആദ്യമേ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, ഷിബു ബേബിജോണ്‍, ജോയ്സ് ജോര്‍ജ് എംപി, ബിജിമോള്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യം കമ്പനി അധികൃതരുമായും തുടര്‍ന്ന് തൊഴിലാളി പ്രതിനിധികളുമായും വെവ്വേറെ ചര്‍ച്ച നടന്നു. എന്നാല്‍ ഉച്ചയായിട്ടും തീരുമാനമുണ്ടായില്ല.
സമരക്കാരുടെ പ്രതിനിധികളായെത്തിയവര്‍ നേതാക്കളല്ലാത്തതിനാല് ഒറ്റക്ക് തീരുമാനമെടുക്കാന്‍ സാധിക്കാത്തതും വൈകാന്‍ കാരണമായി. പ്രശ്ന പരിഹാരമുണ്ടാവുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിശ്വാസമല്ലെ ഏല്ലാം എന്നായിരുന്നു ഷിബു ബേബി ജോണിന്റെ മറുപടി. ഉച്ചഭക്ഷണത്തിന് ശേഷം പലവട്ടം ചര്‍ച്ചകള്‍ നടത്തിയതോടെ കമ്പനിയും തൊഴിലാളികളും വിട്ടുവീഴ്ച്ച ചെയ്ത് ഏകദേശ ധാരണയിലെത്തുകയായിരുന്നു.
വൈകിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴിലാളികളും കമ്പനി അധികൃതരുമായി വെവ്വേറെ ചര്‍ച്ച നടത്തി. ഈ സമയത്ത് പുറത്തിറങ്ങിയ തൊഴിലാളി പ്രതിനിധികള്‍ വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചതോടെ ചാനലുകളില്‍ സമരം വിജയിച്ചതായി ഫ്ലാഷ് മിന്നി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, തൊഴിലാളി പ്രതിനിധികള്‍, കമ്പനി അധികൃതര്‍ എന്നിവരുമായി നടന്ന സംയുക്ത ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: