ന്യൂദല്‍ഹി: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തങ്ങളുടെ മേധാവിത്വം അടിവരയിട്ട എബിവിപി (അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്ത്) ദല്‍ഹി സര്‍വ്വകലാശാലയ്ക്കു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിലും നേട്ടം കൊയ്തു. പതിനാലുവര്ഷത്തെ ഇടവേളയ്ക്കുശേഷം ജെഎന്‍യു കേന്ദ്ര ഭരണസമിതിയില്‍ ഇടം നേടിയെടുത്താണ് എബിവിപി ചരിത്രം സൃഷ്ടിച്ചത്.
ഇടതു പക്ഷത്തിന്റെ പിന്തുണയുള്ള ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എഐഎസ്എ) ഹമീദ് റാസയെ 28 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സൗരഭ് കുമാര്‍ ശര്‍മ്മ എബിവിപിയുടെ പ്രാതിനിധ്യം ഉറപ്പിച്ചു. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്താനും എബിവിപിക്ക് കഴിഞ്ഞു. എഐഎസ്എ അംഗങ്ങളാണ് ആ സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടത്. എഐഎസ്എഫിന്റെ കന്‍ഹയ്യാ കുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുപക്ഷത്തിനു നല്ല സ്വാധീനമുള്ള ജെഎന്‍യുവില്‍ എബിവിപി സ്വന്തമാക്കിയ വിജയം ദേശീയ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തെ നീതീകരിക്കുന്നതു കൂടിയായി. കഴിഞ്ഞ രണ്ടുതവണയും നാലു സീറ്റുകളും തൂത്തുവാരിയ എഐഎസ്എയ്ക്ക് ഇക്കുറി രണ്ടെണ്ണത്തില്‍ ഒതുങ്ങേണ്ടിവന്നു.എസ്എഫ്ഐക്ക് ഇത്തവണയും ഒരു സ്ഥാനംപോലും ലഭിച്ചില്ല.
ജെഎന്‍യു, ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പുകളില്‍ എബിവിപി നേടിയ തകര്‍പ്പന്‍ ജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവാക്കള്‍ നല്കുന്ന പിന്തുണയ്ക്കുള്ള തെളിവാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദല്‍ഹി സര്‍വ്വകലാശാലയും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയും ഭാരതത്തിന്റെ ചെറു പതിപ്പുകളാണ്. അതിനാല്‍ത്തന്നെ ആ സ്ഥാപനങ്ങളില്‍ എബിവിപി നേടിയ ജയങ്ങള്‍ യുവത്വത്തിന്റെ ചിന്തയെ പ്രതിനിധീകരിക്കുന്നു. യുവാക്കളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കു പുതു തലമുറ നല്കുന്ന പിന്തുണ അത് പ്രതിഫലിപ്പിക്കുന്നു, ഷാ പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നിവ ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളിലും ദേശീയതയിലും ഊന്നിയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രണ്ടു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിച്ചെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: