കളമശ്ശേരി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഗേറ്റിന് സമീപം ലോറി നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ മരിച്ചു. ഇന്‍ഫോപാര്‍ക്കിന് സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്. കാക്കനാട് രാജഗിരി കോളജിലെ ബികോം ലോജിസ്റ്റിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി നിയ ജെയിനും(18), പ്രതാപന് (56) എന്നയാളുമാണ് മരിച്ചത്. ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. ആന്‍ഡ്രിയ എന്ന വിദ്യാര്‍ത്ഥിനിക്കും പരിക്കുണ്ട്. ഇരുചക്രവാഹനക്കാരനായ പ്രതാപനേയും ലോറി ഇടിക്കുകയായിരുന്നു.
അലക്ഷ്യമായി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്കു കയറിയ കോണ്‍ക്രീറ്റ് മിക്സര്‍ ട്രെയിലറാണ് അപകടമുണ്ടാക്കിയത്. ആലുവ ചൊവ്വര ടൂണേല് വീട്ടില്‍ ജെയ്ന്‍ മാത്യുവിന്റെ മകള്‍ ആണ് മരിച്ച നിയ. എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷം നിയയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുളവുകാട് തോപ്പില്‍ കൊല്ലം പറമ്പില്‍ വീട്ടില്‍ കാര്‍ത്തികേയന്റെ മകന് ആണ് പ്രതാപന്. ഭാര്യ ഷീല, മകള്‍ ആരതി. പെയിന്റിങ് തൊഴിലാളിയാണ്. അപകടസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
അപകടം നടന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വഴി തടഞ്ഞു. ഇതേ തുടര്‍ന്ന് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. രാജഗിരി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. രാവിലെ തന്നെ റോഡ് ബ്ലോക്ക് ആയതോടെ തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് ഭരണസിരാകേന്ദ്രമായ കളക്ട്രേറ്റിലേക്കും മറ്റിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: