ജിദ്ദ: മെക്കയിലെ ഹറം ഗ്രാന്‍ഡ് മോസ്കിലുണ്ടായ ക്രെയിനപകടത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് ഇവര്‍. 108 പേരുടെ മരണത്തിനിടയായ സംഭവത്തില്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടു.മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതില്‍ ഒന്‍പത് പേരെ കൂടി തിരിച്ചറിഞ്ഞതായി വിദേശകാര്യവക്താവ് സ്ഥിരീകരിച്ചു.
അതേസമയം ഇതില്‍ മലയാളികള്‍ ഇല്ല. ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഇവരില്‍ ഏഴുപേര്‍ ഹജ്ജ്കമ്മറ്റി മുഖേനെ എത്തിയവരും രണ്ടുപേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും സൗദിയില്‍ എത്തിയവരാണ്. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ടു ചെയ്തു.
മരിച്ച 108 പേരുടെ വിവരങ്ങള്‍ സൗദി അധികൃതര്‍ പുറത്തുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് സൗദി സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫെയ്സലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കനത്ത കാറ്റും മഴയുമാണ് അപകടത്തിനുകാരണമെന്ന് പ്രതിരോധമന്ത്രാലയത്തിലെ ജനറല്‍ സുലൈമാന്‍ അല്‍അമര്‍ പറഞ്ഞു.
ഹജ്ജ് തീര്‍ഥാടനം മുടക്കംകൂടാതെ മുന്നോട്ടുപോകുമെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ് അറിയിച്ചു. പള്ളിയില്‍, വിശ്വാസികള്‍ കഅബയെ വലംവെക്കുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് പള്ളിയുടെ ചുമതലയുള്ളവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്ച പ്രാദേശികസമയം 5.30നായിരുന്നു പള്ളിയിലെ മൂന്നാംനിലയില്‍ അപകടം.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപിച്ച ക്രെയിനുകളിലൊന്നാണ് തകര്‍ന്നുവീണത്. ക്രെയിന്‍ വീണതിനൊപ്പം കെട്ടിടഭാഗങ്ങള്‍കൂടി തകര്‍ന്നുവീണതാണ് ദുരന്തത്തിന്റെ ആക്കംകൂട്ടിയത്. പരിക്കേറ്റവരില്‍ അധികംപേരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
അപകടം നടന്ന സ്ഥലത്തിന്റെ അറ്റകുറ്റപ്പണി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്കുപുറമേ ഇന്‍ഡൊനീഷ്യ, ഇറാന്, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും മരിച്ചവരിലുള്‍പ്പെടുന്നു. 2006ല്‍ മക്കയിലുണ്ടായ തിക്കിലും തിരക്കിലും 346 പേര് മരിച്ചിരുന്നു. ഇതേവര്‍ഷം സിറ്റിസെന്ററില്‍ ഹോട്ടല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 76 പേരും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: