പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അടുത്ത മുന്നേറ്റം വെളിപ്പെടുത്തി എന്‍ഡിഎ സീറ്റു വിഭജനം പ്രഖ്യാപിച്ചു. 243 സീറ്റില്‍ 160 എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. മൂന്നു ഘടകകക്ഷികള്‍ക്കായി 83 സീറ്റുകള്‍ ബിജെപി നീക്കിവെച്ചു. ഇതില്‍ 40 എണ്ണത്തില്‍ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കും. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) 23 സീറ്റിലും ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമ മോര്‍ച്ച (എച്ച്എഎം) 20 സീറ്റിലും മത്സരിക്കും.
ഇന്നലെ ദല്‍ഹിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചകളിലാണ് സീറ്റു ധാരണ ഉണ്ടായത്. എന്‍ഡിഎ സഖ്യം ബീഹാറിലെ വന്‍വിജയത്തിനുള്ള മറ്റൊരു ചുവടുവെയ്പ്പു നടത്തിക്കഴിഞ്ഞുവെന്ന് ഘടകകക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രസ്താവിച്ചു. ബീഹാറില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് ഷാ വിശ്വാസം പ്രകടിപ്പിച്ചു. നാലു പാര്‍ട്ടികള്‍ക്കു വേണ്ടിയും പ്രധാനമന്ത്രി മോദി പ്രചാരണം നടത്തുമെന്നും ഷാ പ്രഖ്യാപിച്ചു.
നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ അഴിമതി-കാട്ടു ഭരണം നടത്തിക്കൊണ്ടിരിക്കെ അവര്‍ അഴിമതിമുക്ത ഭരണം വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ നിതീഷ് കുമാര്‍ നല്കുന്ന ഭരണനേട്ടത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ബിജെപി നിതീഷിനോടൊപ്പമുണ്ടായിരുന്ന ഭരണകാലത്തെയാണ്. ബിജെപി എന്ന് ബീഹാര്‍ ഭരണത്തില്‍നിന്ന് പുറത്തുപോയോ അന്ന് അവിടെ കാട്ടുഭരണം തുടങ്ങി. പ്രധാനമന്ത്രി ബീഹാറിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. പക്ഷേ ബീഹാര്‍ മുഖ്യമന്ത്രി ഇതിന് നന്ദിപോലും പറഞ്ഞില്ല, അമിത് ഷാ പറഞ്ഞു.
ഏതേതെല്ലം സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കണമെന്ന കാര്യത്തിലും തീരുമാനമായി. ഇതു സംബന്ധിച്ച് ഘടകകക്ഷികള്ക്കിടയിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ നേതാക്കളുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയും ഒരുമിച്ചിരുത്തി സംസാരിച്ചും അമിത് ഷാ പരിഹരിച്ചു. അഞ്ചു ഘട്ടങ്ങളിലായി ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചുവരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ എട്ടിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: