മുംബൈ: ജൈനമതക്കാരുടെ ഉത്സവമായ പര്യൂഷണ്‍ പര്വയോടനുബന്ധിച്ച് മുംബൈയില്‍ മാംസം നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഈ മാസം 17ന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തത്.
മാംസവില്പനയ്ക്ക് മാത്രമാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അന്നേ ദിവസം കശാപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അറവുശാലകള്‍ അടച്ചിടമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലും ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2004ലും രണ്ട് ദിവസത്തേക്ക് മാംസം നിരോധിച്ച് സംസ്ഥാനസര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും നിരോധനം കര്‍ശനമായി നടപ്പാക്കിയിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മാംസത്തിന് മാത്രം നിരോധനം ഏര്‍പ്പെടുത്തിയത് എന്താണെന്നും മത്സ്യം, മുട്ട തുടങ്ങിയവയ്ക്ക് നിരോധനം ബാധകമാക്കാത്തത് എന്താണെന്നും നേരത്തെ കോടതി ചോദിച്ചിരുന്നു.
പര്യൂഷണ്‍ പര്വോടനുബന്ധിച്ച് എട്ട് ദിവസം ജൈന മതസ്ഥര്‍ പ്രാര്‍ത്ഥനയും ഉപവാസവും ആചരിക്കും. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് അധികൃതര്‍ നാല് ദിവസത്തേക്ക് മാംസം നിരോധിച്ചത്. സെപ്തംബര്‍ 10, 13, 17, 18 എന്നീ ദിവസങ്ങളില്‍ മാംസക്കടകള്‍ അടച്ചിടണമെന്നും അന്നേ ദിവസം വില്‍പ്പന പാടില്ലെന്നുമാണ് ബിര്‍ഹാന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിട്ടത്.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമയത്ത് ഹിംസ പാടില്ലെന്ന വിശ്വമൈത്രി ട്രസ്റ്റിലെ അഹിംസ സംഘിന്റെ അപേക്ഷയെ തുടര്‍ന്നാണ് നിരോധനം. ജൈന ഉത്സവത്തോടനുബന്ധിച്ച് ധാരാളം ജൈന സന്യാസിമാര്‍ പട്ടണത്തിലെത്തുമെന്നും അത് പരിഗണിച്ച് ചടങ്ങുകളുമായി സഹകരിക്കണമെന്നുമായിരുന്നു അപേക്ഷ. ഇതിനെതിരെ ജനങ്ങള്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: