ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പതിനെട്ടുകാരിയെ വെടി വച്ചു കൊന്നു. ബൈജാപൂര്‍ ഗ്രാമത്തിലെ ദക്ഷിണ്‍തോല മേഖലയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയേ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ പെണ്‍കുട്ടി മരിച്ചു.
പെണ്‍കുട്ടിയും സഹോദരനും ഡോക്ടറെ കാണാന്‍ പോയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. 2011 ജൂണ്‍ ആറിനാണ് പ്രദേശത്തെ ഒരു കോളേജിന്റെ മാനേജറായിരുന്ന ബി കെ സിങ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതേ കോളജിലെ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി. കേസില്‍ രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ കോടതിയില്‍ മൊഴിനല്‍കാന്‍ ഹാജരാകാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
കൊലപാതകത്തിനു പിന്നില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണെന്ന് ആരോപിച്ച് ഗ്രാമവാസികളും ബന്ധുക്കളും ബലിയ ദേശീയപാത ഉപരോധിച്ചു. പീഡനക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി കെ സിങ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കോളേജിലെ പ്യൂണിന്റെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെ കുടുക്കിയതായും ബന്ധുക്കള്‍ ആരോപിച്ചു.
നേരത്തെ പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരിയെയും ഇയാള്‍ മാനഭംഗപ്പെടുത്തിയെന്നും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കുടുംബം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: