ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഏഴര വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ലാബും സ്ഥാപിക്കാനായി ഏറ്റെടുത്ത് സ്ഥലം കാടുപിടിച്ച് പാമ്പു വളര്‍ത്തല്‍ കേന്ദ്രമായി മാറി. ഒരു കോടി രൂപ മുടക്കി രണ്ടാള് ഉയരത്തില്‍ മതില് കെട്ടിയ അഞ്ചര ഏക്കര്‍ സ്ഥലമാണ് പാഴ്വസ്തുവായി മാറിയത്. പാമ്പുകള്‍ മുട്ടയിട്ടുപെരുകി ഉഗ്രവിഷമുള്ള അണലി, കരിമൂര്ഖന് തുടങ്ങിയ പാമ്പുകള്‍ സന്ധ്യക്കുശേഷം കടല്‍ഭിത്തിയുടെ ഇടയിലൂടെ പുറത്തേയ്ക്ക് എത്തുന്നതിനാല്‍ പ്രദേശ വാസികള്‍ ഭീതിയോടെയാണ് ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നത്.
രോഗികളുടെ രക്തസാംപിളുകളുടെ ഇരുപതോളം ഇനത്തില്‍പെട്ട പരിശോധനയ്ക്കായി ലാബ് നിര്‍മ്മിക്കുന്നതിനും കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനുമാണ് ഈസ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏഴര വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. നിലവില്‍ ജപ്പാന്‍ജ്വരം, ഡെങ്കിപ്പനി തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള രക്ത സാമ്പിളുകള്‍ പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ഇവിടെ നിന്നും പരിശോധന ഫലം ലഭിക്കാന്‍ വൈകുന്നത് പലപ്പോഴും രോഗികളുടെ ജീവന് തന്നെ ഭീഷണിയായി മാറുന്നു.
കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് പൂനെ ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠനം നടത്തുന്നത്. പത്തു ലക്ഷം വരെയാണ് വിദ്യാര്‍ത്ഥികള്‍ ഫീസിനത്തിലും മറ്റും ചെലവഴിക്കേണ്ടി വരുന്നത്. വിദ്യാഭ്യാസ വായ്പയെടുത്തും വസ്തുക്കള്‍ വിറ്റും പണയപ്പെടുത്തിയുമാണ് രക്ഷിതാക്കള്‍ പണം കണ്ടെത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയോട് തുടരുന്ന അതേ സമീപനം തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനോടും തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: