കല്‍പ്പറ്റ : വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്മാന് എന്ന നിലയില്‍ ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച കെട്ടിടനിര്‍മ്മാണ നിയന്ത്രണ ഉത്തരവ് റദ്ദാക്കുമെന്ന മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രഖ്യാപനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. വയനാടിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള കാശ്മീര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ സമീപകാലത്തുണ്ടായ അതിദാരുണമായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കളക്ടറുടെ നടപടി. കുന്നുകള്‍ ഇടിച്ചും ചതുപ്പുകള്‍ നികത്തിയും അരുവികള്‍ ബന്ധിച്ചും വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ കെട്ടിട നിര്‍മ്മാണങ്ങളെ ആണ് കളക്ടര്‍ ഉത്തരവിലൂടെ നിയന്ത്രിച്ചത്. ജില്ലയിലെ പ്രധാന രാഷ്ട്രീയ കക്ഷികളും സാമൂഹിക സാംസ്ക്കാരിക മത സംഘടനകളും കളക്ടറുടെ നടപടിയെ സ്വാഗതം ചെയ്തിരുന്നു.
ഈ ഉത്തരവ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്താല്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പ്രകൃതി സംരക്ഷണസമിതി തയ്യാറാകും. തനിക്ക് യാതൊരു അധികാരവുമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും സത്യപ്രതിജ്ഞാലംഘനം നടത്തുകയും ചെയ്ത മന്ത്രി പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ആദിവാസികളും തോട്ടംതൊഴിലാളികളും ചെറുകിട കര്‍ഷകരുമായ എട്ട് ലക്ഷത്തോളംവരുന്ന മനുഷ്യരുടെ കുടിവെള്ളവും പ്രാണവായുവും ജീവിതോപാധികളും ഉന്മൂലനം ചെയ്ത് വയനാടിനെ മരുഭൂമിയാക്കാനും പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുവാനുമുള്ള ആരാച്ചാര്‍മാരായി മന്ത്രിയും അധികാരികളും അധഃപതിക്കുന്നത് ഖേദകരമാണെന്ന് ഇവര്‍ പറഞ്ഞു. വയനാട്ടില്‍ ഇത്രയധികം രാഷ്ട്രീയ-സാമൂഹ്യസമവായമുണ്ടായ മറ്റൊരു ഉത്തരവുണ്ടായിട്ടില്ല.
വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രകൃതി ധ്വംസനങ്ങളില്‍ അശാസ്ത്രീയ കെട്ടിട നിര്‍മ്മാണമാണ് ഒന്നാം സ്ഥാനത്തുള്ളത്. വയനാട്ടില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ ഉത്തരവിനെ വിവാദത്തില്‍ കുരുക്കി തിരുവനന്തപുരത്തെത്തിച്ച് അവിടെവെച്ച് ശിരച്ഛേദം നടത്താനുള്ള കെട്ടിടനിര്‍മ്മാണ മാഫിയകളുടെ ഒളി അജണ്ട നടപ്പാക്കുകയാണ് മന്ത്രി മഞ്ഞളാംകുഴി അലിയെന്നും ഇവര്‍ പറഞ്ഞു. വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, അബു പൂക്കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: