2016 ഓടെ കേരളത്തെ ഒരു സമ്പൂര്‍ണ്ണ ജൈവകൃഷി സംസ്ഥാനമാക്കി മാറ്റുന്നതിന് മുന്നോടിയായി സംസ്ഥാന ഗവണ്മെന്റ് കാസര്‍കോടിനെ ജൈവ ജില്ലയായി പ്രഖ്യാപിക്കുകയും മാരക വിഷമുള്ള കീടനാശിനികള്‍ (ചുവപ്പും മഞ്ഞയും ലേബല്‍ ഉളളവ) നിരോധിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകളായി രാസകീടനാശിനികളെ മാത്രം ആശ്രയിച്ച് വിള സംരക്ഷണം നടത്തി വരുന്ന കൃഷിക്കാര്‍ക്ക് ജൈവരീതിയിലുള്ള കീട നിയന്ത്രണ മാര്‍ക്ഷങ്ങള്‍ പ്രഥമദൃഷ്ട്യാ സങ്കീര്‍ണ്ണമായി തോന്നാം. അതിനു പുറമേ കലര്‍പ്പില്ലാത്ത ജൈവകൃഷി സാമഗ്രികളുടെ വിപണിയിലെ ദൗര്‍ലഭ്യവും, ഉയര്‍ന്ന വില നിലവാരവും കൃഷിക്കാര്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഈ അവസരത്തില്‍ രാസകീടനാശിനികള്‍ക്ക് പകരമായി ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റിയ ജൈവകീടനാശിനികള്‍ കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രം (സിടിസിആര്‍ഐ) വികസിപ്പിച്ചെടുത്തത് വളരെ പ്രധാന്യം അര്‍ഹിക്കുന്നു.
മരച്ചീനി ഇലയില്‍ പ്രോട്ടീനും മറ്റു പോഷകമൂല്യങ്ങളും ധാരാളം ഉണ്ടെങ്കിലും അതിലുള്ള വിഷാംശം (സൈനോഗ്ലൂക്കസൈഡ്) കാരണം ഈ ജൈവാവശിഷ്ടത്തിനെ കാലിത്തീറ്റയായോ മറ്റു മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളായോ മാറ്റുന്നത് അത്ര എളുപ്പമല്ല. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വര്‍ക്ഷ ഗവേഷണ കേന്ദ്രത്തിലെ വിള സംരക്ഷണ വിഭാഗത്തിലെ ഒരു ഗവേഷണ സംഘം ഈ ജൈവാവശിഷ്ടത്തിലെ വിഷാംശത്തെ വേര്‍തിരിച്ച് പച്ചക്കറികളിലെ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ജൈവകീടനാശിനി ആക്കി മാറ്റി. തിരുവനന്തപുരത്തെ വിക്രം സാരാഭായി ഗവേഷണ കേന്ദ്രത്തിന്റെ (വിഎസ്എസ്സി )യുടെ സാങ്കേതിക സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ ജൈവകീടനാശിനി നിര്‍മ്മിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്ലാന്റ് 2010 ല്‍ സിടിസിആര്‍ഐ യില്‍ സ്ഥാപിച്ചു. കേരള ഗവണ്മെന്റ് സംരംഭമായ കെഎസ്സിഎസ്ടിഇയുടേയും കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ഡിആര്‍ഡിഓ യുടേയും സാമ്പത്തിക സഹായവും ഇതിനായി ലഭിച്ചു.
രാജ്യത്ത് കൃഷി ചെയ്യുന്ന ഫലവര്ക്ഷ വിളകളില്‍ പ്രധാനപ്പെട്ടതാണ് വാഴകൃഷി. എന്നാല്‍ വാഴക്കര്ഷകന്റെ രണ്ടു പ്രധാന പേടി സ്വപ്നങ്ങളാണ് വാഴയുടെ മാണത്തെ ആക്രമിക്കുന്ന മാണപ്പുഴുവും, വാഴപ്പിണ്ടിയെ ആക്രമിക്കുന്ന തടപുഴുവും. വാഴ നട്ട് നാലു മാസം കഴിയുമ്പോഴാണ് തടപ്പുഴുവിന്റെ മുട്ടകള്‍ വാഴയില്‍ നിക്ഷേപിക്കപ്പെടുന്നത്. വാഴ കുലച്ചു കഴിയുമ്പോള്‍ ഈ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ വാഴപ്പണ്ടി തിന്നു നശിപ്പിക്കുന്നു. അങ്ങനെ വാഴക്കുല മൂപ്പെത്തുന്നതിനു മുമ്പേ വാഴ ഒടിഞ്ഞു പോവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഏറെ വിഷമുള്ള രാസകീടനാശിനികളുടെ സ്പ്രേയും കുത്തിവയ്പ്പുമാണ് കര്‍ഷകര്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
സിടിസിആര്‍ഐ ഉല്പാദിപ്പിച്ച ‘മേന്മ’ എന്ന ജൈവകീടനാശിനി തടപ്പുഴുവിനെതിരെ ഫലപ്രദമായി ഉപയോഗിക്കാം. ഇതിനായി സിടിസിആര്‍ഐ യില്‍ രൂപകല്പന ചെയ്ത സൂചി ഉപയോഗിച്ച് ‘മേന്മ’ കുത്തിവയ്ക്കുന്നതു വഴി എല്ലാ ലാര്‍വകളേയും കൊല്ലാന്‍ കഴിയും. കേന്ദ്ര ഗവണ്്മെന്റിന്റെ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര് കെ വി വൈ) തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ) കെ. വി. കെ. കാസര്‍കോട്് എന്നിവയുടെ സഹായത്തോടെ തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട്് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത മുപ്പതിനായിരം വാഴകളില്‍ സി.ടി.സി.ആര്.ഐ യുടെ ജൈവകീടനാശിനി പ്രയോഗം പരീക്ഷിച്ചു. ജൈവകീടനാശിനി ഉപയോഗിച്ച നൂറൂ ശതമാനം വാഴകളേയും കീടവിമുക്തമാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ജൈവകീടനാശിനി ഉപയോഗിക്കാത്ത വാഴകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. അതിനു ശേഷം ഒന്നരലക്ഷത്തോളം വാഴകളില്‍ ഈ പരിക്ഷണം ആവര്‍ത്തിച്ചു വിജയം കണ്ടെത്തി.
ഇതു കൂടാതെ ‘മേന്മ’ എന്ന ജൈവകീടനാശിനി ഉപയോഗിച്ച് പന വര്ക്ഷങ്ങളില്പ്പെട്ട തെങ്ങ്, ഈന്തപ്പന എന്നിവയെ ആക്രമിക്കുന്ന ചെമ്പന്‍ ചെല്ലിയെ കൊല്ലാന്‍ കഴിയും. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഈന്തപ്പനകളില് ചെമ്പന്‍ചെല്ലിയുടെ ആക്രമണം വളരെയധികം കണ്ടു വരുന്നു. ഈ കീട നിയന്ത്രണത്തിനു വേണ്ടി 2013 ല്‍ സൗദി അറേബ്യയില്‍ വച്ചു നടന്ന അന്താരാഷ്ട്ര സെമിനാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സി.റ്റി. സി. ആര്.ഐ പങ്കെടുക്കുകയുണ്ടായി. പച്ചക്കറികളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ സി.ടി.സി.ആര്.ഐ വികസിപ്പിച്ചെടുത്ത രണ്ടു കീടനാശിനികളാണ് ”ശ്രേയയും’ ” നന്മയും”. പച്ചക്കറികളില്‍ സാധാരണയായി കണ്ടുവരാറുള്ള ഒരു കീടമാണ് മീലിമുട്ടകള്‍. ഇവയുടെ ശരീരത്തില്‍ മെഴുകുപോലെ ഒരു ആവരണമുള്ളതിനാല്‍ അവയെ കീടനാശിനികളെ പ്രതിരോധിക്കാന്‍ കഴിയും. ആ ആവരണത്തിന്റെ രാസഘടന മനസ്സിലാക്കിയശേഷം അതിനെ അലിയിച്ചു കളയാനും അതുവഴി കീടത്തെ നശിപ്പിക്കാനും സി.ടി.സി.ആര്.ഐ വികസിപ്പിച്ച ‘ശ്രേയ’ എന്ന ജൈവകീടനാശിനിക്ക് കഴിയും. മുഞ്ഞ, ഇലപ്പേന്‍, ശല്ക്കകീടങ്ങള് മുതലായ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കന്‍ ‘നന്മ’ 5 മുതല്‍ 7 മില്ലിവരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) സഹായത്തോടെ പ്രധാന പച്ചക്കറി വിളകളെ ആക്രമിക്കുന്ന, നീരൂറ്റിക്കുടിക്കുന്ന കീട നിയന്ത്രണത്തിനു വേണ്ട ജൈവകീടനാശിനിയുടെ ഉപയോഗക്രമവും, മാത്രയും ലബോറട്ടറി തലത്തില്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇനി ഇത് കര്‍ഷകരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: