അതിശയം ജനിപ്പിക്കുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ കേരളം കണ്ടത്. തൊഴിലാളികള്‍ സൃഷ്ടിച്ച സമരമുഖത്ത് നിന്ന് അപമാനിതനായി പിന്മാറേണ്ടിവന്ന ഒരു മാര്‍ക്സിസ്റ്റ് എംഎല്‍എ! സംസ്ഥാന സെക്രട്ടറിയും എംപിയുമായ വനിതാ നേതാവുമുള്‍പ്പെടെയുള്ള നേതാക്കളെ പ്രതിഷേധപൂര്‍വം തിരിച്ചയക്കുന്ന തൊഴിലാളികള്‍. ഇത്തരമൊരു സംഭവം കേരളത്തിലാദ്യമാണ്. സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തോട് രോഷത്തോടെ പ്രതികരിച്ച പ്രക്ഷോഭകര്‍, സാങ്കേതികമായി സിപിഎം നേതാവെങ്കിലും പ്രതിപക്ഷ നേതാവിനെ ആദരപൂര്‍വം സ്വീകരിച്ചിരുത്തി. അതും കേരളീയ സമൂഹത്തിനുള്ള പ്രധാനപ്പെട്ട ഒരു സന്ദേശമാണ്. സമരങ്ങളുടെയും മറ്റു പ്രക്ഷോഭങ്ങളുടെയും കുത്തക തങ്ങള്‍ക്കാണെന്ന് കരുതുന്ന ഒരു പാര്‍ട്ടിക്ക് ഇതില്‍പ്പരം ഒരു തിരിച്ചടി നേരിടാനായില്ല.
തൊഴില്‍ദാതാവായ ടാറ്റ കമ്പനി എന്ന മുതലാളിത്ത സംവിധാനത്തോട് വിധേയത്വത്തോടെ സന്ധി ചെയ്യുന്നു എന്ന ആരോപണമുയര്‍ത്തിയാണ് രാജേന്ദ്രന് എംഎല്‍എയെ തൊഴിലാളികള്‍ ചെരിപ്പേറും കൂവലുമായി പറഞ്ഞുവിട്ടത്. ജാള്യത മറയ്ക്കാന്‍ നിരാഹാര സമരപ്പന്തലുയര്ത്തി ഉണ്ണാവ്രതം എന്ന നാടകം നടത്തിയെങ്കിലും സിപിഎം നേതാക്കളുടെ അഹന്ത നിറഞ്ഞ അഭിമാനത്തിനേറ്റ ആഘാതം ചെറുതല്ല. എന്തുകൊണ്ടിങ്ങനെ? സംശയിക്കേണ്ട. അനിവാര്യമായ വിനാശത്തിന്റെ വക്കിലെത്തി നില്ക്കുന്നു ഈ പാര്‍ട്ടി. അതിന്റെ അടിസ്ഥാനത്തിലുള്ള സംഘടനാ സംവിധാനങ്ങളും അതിലൂടെ പ്രകടിപ്പിക്കപ്പെടുന്ന ശൈലികളും ഈ മണ്ണിന്റെ പ്രകൃതിക്കും പ്രതിഭയ്ക്കും ഇണങ്ങുന്നതേ ആയിരുന്നില്ല. ഏഴു ദശാബ്ദത്തിലേറെയായി കേരളത്തിലെ സമൂഹമനസിനെ അതിശക്തമായി സ്വാധീനിച്ചിരുന്ന പാര്‍ട്ടിക്ക് അടിതെറ്റുകയാണ്.
ജനങ്ങളിലുള്ള പിടി അയയുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പോടുകൂടി ആ പ്രക്രിയയ്ക്ക് വേഗം കൂടി. അതിന്റെ പൂര്‍ണത അധികം വൈകാതെ കാണേണ്ടി വരും എന്നതാണ് അവസ്ഥ. ഇത് ശരിയായ രീതിയിലല്ലെങ്കിലും പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. അതിന്റെ വെപ്രാളം വേണ്ടുവോളം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചെയ്യുന്ന പ്രവൃത്തികളും ഉപയോഗിക്കുന്ന വാക്കുകളും ഒന്നിനൊന്ന് അബദ്ധങ്ങളായിത്തീരുകയും ചെയ്യുന്നു. അതങ്ങനയേ സംഭവിക്കൂ. കാരണം ഈ പാര്‍ട്ടിയെയും പാര്‍ട്ടിയുടെ സിദ്ധാന്തങ്ങളെയും ജനത്തിന് വേണ്ട. അവര്‍ മറ്റു വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതിനു നിമിത്തമാകുന്ന പ്രവൃത്തികള്‍ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടേയിരിക്കും. നാശമടുത്തു കഴിഞ്ഞാല്‍ വകതിരിവ് നഷ്ടപ്പെടും. പിന്നെ എല്ലാം ഒന്നിനൊന്ന് തിരിച്ചടികളായിരിക്കും.
‘മുനിയന്‍ കുന്നും പാടിക്കുന്നും കാവുമ്പായിലും തില്ലങ്കേരിയും, വീരവിപ്ലവഗാഥകള് പാടും…’ ഈ അടുത്ത കാലം വരെ സിപിഎം നടത്തുന്ന രക്തസാക്ഷി ദിനാചരണങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളിലുമൊക്കെ ആവേശപൂര്‍വം വിളിച്ചുചൊല്ലുന്ന മുദ്രാവാക്യത്തിന്റെ ശകലമാണിത്. ഇതില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളിലൊക്കെ പാര്‍ട്ടിക്ക് വളരാന്‍ ഉതകുന്ന വീര വിപ്ലവ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അധഃസ്ഥിതരും ദുരിതം പേറുന്നവരുമായ പട്ടിണിക്കോലങ്ങള്‍ ജീവനേക്കാള്‍ പാര്‍ട്ടിയെയും സഖാക്കളെയും സ്നേഹിച്ചിരുന്നു. മുണ്ടു മുറുക്കിയിട്ടാണെങ്കിലും അഭിമാനത്തോടെ ജീവിക്കാന്‍ പാര്‍ട്ടി അവര്‍ക്ക് കരുത്തേകി എന്നായിരുന്നു ആ പാവങ്ങളുടെ വിശ്വാസം.
മുപ്പതുകളിലും നാല്പതുകളിലും ബ്രിട്ടീഷ് പട്ടാളത്തിന് മുമ്പിലും നട്ടെല്ല് വളയാതെ നില്‍ക്കാനാവുന്ന തരത്തില്‍ ധൈര്യം പകര്‍ന്ന നവോത്ഥാനാശയങ്ങളുണ്ടായിരുന്നു, അവര്‍ക്കു കൂട്ടിന്. ആ ആശയങ്ങളാണ് ചെങ്കൊടിക്കൂറകള്‍ അനാവരണം ചെയ്യുന്നതെന്ന് ഈ പാവങ്ങളെ പറഞ്ഞു പറ്റിച്ചവരാണ് സിപിഎം നേതാക്കള്‍. അന്നത്തെ തലമുറയുടെ പിന്മുറക്കാരായവരുടെ കൂട്ടത്തിലുള്ള ഒരു സാധാരണക്കാരന് പാര്‍ട്ടി മാടമ്പിമാരില്‍ നിന്ന് നേരിടേണ്ടിവന്ന കയ്പേറിയ അനുഭവം പുറംലോകം അധികമറിഞ്ഞിട്ടില്ല. ‘വീര വിപ്ലവ ചരിതം’ പാടുന്ന തില്ലങ്കേരിക്കടുത്ത പുരളിമാല പെരിങ്ങാവ് പാര്‍ട്ടി ഗ്രാമത്തില്‍ ഉണ്ടായ സംഭവം ഇതാണ്;
കറകളഞ്ഞ പാര്‍ട്ടി അനുഭാവിയും ഈഴവ സമുദായംഗവുമായ ഒരു സാധാരണക്കാരന്. മകളുടെ വിവാഹം ആഘോഷമായിത്തന്നെ നടത്താനുറച്ചു.
വീട്ടില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ച വിവാഹത്തിനായി ഒരുക്കിയ കതിര് മണ്ഡപത്തിനടുത്ത് ശ്രീനാരായണ ഗുരുദേവന്റെ വലിയൊരു പടവും അലങ്കരിച്ചുവച്ചു- നിലവിളക്കും. വരനും സംഘവും എത്തി. മുഹൂര്ത്തമടുക്കാറായി. അപ്പോഴാണ് ബ്രാഞ്ച് സെക്രട്ടറിയും അനുചരന്മാരും ക്രമപ്രശ്നവുമായി മുന്നോട്ടുവന്നത്. അവര്‍ വധുവിന്റെ അച്ഛനെ സമീപിച്ചു. കതിര് മണ്ഡപത്തിനടുത്തുള്ള ഗുരുദേവന്റെ പടം എടുത്തു മാറ്റാനാവശ്യപ്പെട്ടു. അന്തംവിട്ട വീട്ടുകാര്‍ എന്തുകൊണ്ട് എന്ന് സ്വാഭാവികമായും ചോദിച്ചു.
വിവാഹച്ചടങ്ങില്‍ എസ്എന്‍ഡിപി സ്വാധീനം പാടില്ലെന്ന പാര്‍ട്ടി നയം ബ്രാഞ്ച് സെക്രട്ടറി വിശദീകരിച്ചു. കുറേ മുമ്പ് വെള്ളാപ്പള്ളി നടേശന് പങ്കെടുത്ത മലബാര്‍ ഈഴവ മഹാസഗമം നടന്നിരുന്നു. പാര്‍ട്ടി അണികളില്‍ വലിയൊരു വിഭാഗം ഈ പരിപാടിക്കെത്തിയിരുന്നു. ഇത് നേതൃത്വത്തെ ഞെട്ടിച്ചു. മലബാറില്‍ എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടാല്‍ പാര്‍ട്ടിയുടെ അടിവേരു വരെ ചീഞ്ഞുപോകുമെന്ന് മനസിലാക്കിയ സിപിഎം നേതൃത്വം എസ്എന്‍ഡിപിയുടെ വേരോട്ടം ഏതുവിധേനയും തടയാനുറച്ചു. അതിന്റെ ഭാഗമായി സ്വീകരിച്ച നയമാണ് വിവാഹ വീട്ടില്‍ പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ചത്.
നിസ്സഹായതയോടെ വീര്‍പ്പുമുട്ടി നിന്ന വധുവിന്റെ അച്ഛനു വേണ്ടി വരന്റെ ബന്ധുക്കളും ഇടപെട്ടു. പക്ഷെ പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ല. ഗുരുദേവന്റെ പടം മാറ്റിയേ തീരൂ. അനുസരിച്ചില്ലെങ്കിലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്ത് കണ്ണീരോടെ പടം നീക്കം ചെയ്യുന്ന ഗൃഹനാഥനെ നെടുവീര്‍പ്പോടെ നോക്കിനില്‍ക്കേണ്ടി വന്നു എല്ലാവര്ക്കും. കാര്യം അവിടെക്കൊണ്ടവസാനിച്ചില്ല. താലികെട്ടല്‍ ചടങ്ങ് കഴിഞ്ഞതോടെ വരന്റെ കാരണവര്‍ മുന്നോട്ടുവന്നു. ഗുരുദേവനെ അപമാനിച്ച ഈ വീട്ടില്‍ നിന്ന് സദ്യയുണ്ണാന്‍ തങ്ങളില്ലെന്ന് പറഞ്ഞ് വധുവിനെയും വിളിച്ചിറക്കി അവര്‍ പോയി.
മകളുടെ വിവാഹമെന്ന ജീവിത സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന അത്യാഹ്ലാദകരമായ മുഹൂര്‍ത്തം നിര്‍വൃതിയോടെ അനുഭവിക്കേണ്ടിയിരുന്ന ഒരച്ഛന്റെ നെഞ്ചില്‍ കനല് കോരിയിട്ടുകൊണ്ട് ‘ഒരു സാമൂഹ്യവിപ്ലവം’ അരങ്ങേറി. ഈ പാര്‍ട്ടി ഇങ്ങനെ ഇനി എത്രകാലം ജീവിക്കും…? പാര്‍ട്ടി നിര്‍ദേശം ചെവിക്കൊള്ളാത്തതിന്റെ പേരില്‍ ഒരു വിമുക്തഭടന്റെ വീട്ടിലെ വിവാഹം അലങ്കോലപ്പെടുത്താന്‍ റോഡ് തടസപ്പെടുത്തിയതും ഒടുവില്‍ വിവാഹം രാത്രിക്ക് രാത്രി മറ്റൊരു ഹാളിലേക്ക് മാറ്റേണ്ടി വന്നതുമായ സംഭവം ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്. കണ്ണൂരില്‍ അരങ്ങേറുന്ന പ്രാകൃതമായ സംഭവങ്ങളാണിതൊക്കെ. അല്പമെങ്കിലും മനുഷ്യത്വം വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഇതിന് കൂട്ടുനില്‍ക്കാനാവുമോ? പറ്റില്ല. എന്നാല്‍ ധൈര്യപൂര്‍വം പാര്‍ട്ടിയോട് വിടപറയാന്‍ അവര്‍ക്ക് കഴിയുന്നില്ല.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷത്തെ പരമപുച്ഛത്തോടെ കണ്ടിരുന്ന പാര്‍ട്ടി, ആഘോഷങ്ങള്‍ നടക്കുന്നയിടങ്ങളിലെല്ലാം അതിനെതിരായി സംഘടിതമായ പ്രചാരണവും നടത്തിയിരുന്നു. ‘ജനിക്കാത്ത കൃഷ്ണന്റെ ജയന്തി ആഘോഷം എന്തിന്?’ ‘ബാലഗോകുലത്തിന്റെ യാത്ര കാളവണ്ടി യുഗത്തിലേക്ക്’ ‘അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന വര്‍ഗീയ മൂരാച്ചികളെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക…’ അങ്ങനെ പോകുന്നു ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കെതിരെ പ്രചരിപ്പിച്ച പാര്‍ട്ടി സാഹിത്യം! ഇന്നോ- പാര്‍ട്ടിയുടെ യുവ എംഎല്‍എ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലെ മുഖ്യ പ്രാസംഗികന്! കണ്ണൂരിലെ 150ല്‍ പരം ഗ്രാമങ്ങളില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലസംഘത്തിന്റെ ഘോഷയാത്രയും തിരുവാതിരക്കളിയും പായസ വിതരണവും! ശ്രീകൃഷ്ണജയന്തിയല്ല, ഓണാഘോഷമായിരുന്നു എന്നാണ് പുതിയ വ്യാഖ്യാനം. എന്തോ ആവട്ടെ തിരഞ്ഞെടുത്ത ദിനം ജന്മാഷ്ടമി ആയത് യാദൃശ്ചികമല്ല.
മാര്‍ക്സിനെയും ഏംഗല്‍സിനെയും സൗകര്യപൂര്‍വം കൈവിട്ടു. എകെജിയെയും കൃഷ്ണപിള്ളയെയും സി.എച്ച്. കണാരനെയും മെല്ലെ മെല്ലെ ഗ്രന്ഥങ്ങളിലും പാര്‍ട്ടി മുഖപത്രത്തിലുമൊതുക്കി. ഇടക്കാലത്ത് മിന്നിമറഞ്ഞ ചെ ഗുവേരയുണ്ടായിരുന്നു. ഇപ്പോള്‍ ചെ ഗുവേരയുടെ സ്ഥാനം ഡിവൈഎഫ്ഐ സഖാക്കളുടെ ബനിയന്റെ മുകളിലും മോട്ടോര്‍ സൈക്കിളില്‍ സ്റ്റിക്കര്‍ രൂപത്തിലുമാണ്. ഇനി പ്രതീക്ഷ വിവേകാനന്ദനെ പോലെയുള്ള ‘ബൂര്‍ഷ്വാ’ സന്യാസിയിലും ശ്രീകൃഷ്ണന്, മഹാബലി, ഗണപതി തുടങ്ങിയ മിത്തുകളിലുമാണ്. ആയിക്കോട്ടെ, നേരെയാവട്ടെ, ആര്‍ക്കാണ് വിരോധം. പക്ഷെ നാട്ടുകാരുടെ ചില സംശയങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ തീര്‍ത്തുകൊടുക്കണം.
മഹാബലിയുമായി ബന്ധപ്പെട്ട ഓണാഘോഷത്തില്‍ അടിത്തറയായി വര്‍ത്തിക്കുന്ന സങ്കല്പത്തിലെ അനിവാര്യ ഘടകമാണ് വാമനന്. സംശയമിതാണ്- വിഷ്ണു ഭഗവാന്, അവതാരം ഇതൊക്കെ ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രചാരകര്‍ക്ക് സ്വീകാര്യമായോ? യുക്തി കൊണ്ട് മാത്രം വിചാരം നടത്തി ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്ന പൊതു ധാരണയോടൊപ്പം പാര്‍ട്ടി ചേര്‍ന്നോ? അങ്ങനെയെങ്കില്‍ ജീവിതസാഫല്യം നേടാനുതകുന്ന മൂല്യങ്ങളും സങ്കല്പങ്ങളും പുനരുദ്ധരിച്ച് നവസമൂഹരചനയെന്ന ദൗത്യം വിജയകരമായി നിര്‍വഹിക്കുന്ന ആര്‍എസ്എസിനെ ശത്രുപക്ഷത്ത് നിര്‍ത്തി നശിപ്പിക്കാന്‍ നടത്തുന്ന പാഴ്ശ്രമം ഉപേക്ഷിച്ചുകൂടേ? അതിനു കഴിയുന്നില്ലെങ്കില്‍ അതു രണ്ടു കാരണങ്ങള്‍ കൊണ്ടാവാനാണ് സാധ്യതാ ബുദ്ധിപൂര്‍വം വികസിപ്പിച്ചെടുത്ത കാപട്യം നിറഞ്ഞ ഇരട്ടത്താപ്പ്, അതല്ലെങ്കില്‍ ബുദ്ധിയില്ലായ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന അന്ധമായ വിരോധം. രണ്ടായാലും സമൂഹത്തിന് അതുകൊണ്ട് ദുരന്തങ്ങളേ ഉണ്ടാവൂ. ആ ദുരന്തത്തിന് ഏറ്റവും കനത്ത വില നല്‍കേണ്ടി വരിക അതിന്റെ പ്രയോക്താക്കളായ സിപിഎമ്മിനും അന്തിമമായി അത് ആ പാര്‍ട്ടിയുടെ വിനാശത്തിലും കലാശിക്കും.
ശ്രീനാരായണ ഗുരുവിനെത്തൊട്ടുള്ള ഇപ്പോഴത്തെ കളി വിനാശകാലത്തുണ്ടാകുന്ന വിപരീത ബുദ്ധിയുടെ ഏറ്റവും പുതിയ ആവിഷ്ക്കാരമാണ്. ത്രിശൂലാകൃതിയിലുള്ള കുരിശുണ്ടാക്കി അതില്‍ ഗുരുവിനെ തറച്ചുവെച്ചുള്ള നിശ്ചലദൃശ്യം നാട്ടുകാരുടെ മുന്നിലൂടെ എഴുന്നള്ളിച്ച മരമണ്ടത്തരം കാണിക്കാന്‍ സിപിഎമ്മിനേ സാധിക്കൂ. എന്തോ ഒരു വലിയ ആശയത്തിന്റെ പ്രതീകമാണ് ആ ദൃശ്യം എന്നാണ് വ്യാഖ്യാനം. എന്ത് ആശയം, എന്ത് പ്രതീകം! ഒരര്‍ത്ഥത്തില്‍ പ്രതീകം തന്നെയാണ്. മഞ്ഞ വസ്ത്രം ധരിച്ച, സാമാന്യം തരക്കേടില്ലാത്ത മുഖവുമായി മേക്കപ്പോടെ ഗുരുദേവനെ അവതരിപ്പിച്ചപ്പോള്‍ ആണിയടിക്കുന്ന രണ്ടുപേരെ അവതരിപ്പിച്ചത് അര്‍ത്ഥപൂര്‍ണമായി തന്നെ. കൈലിമുണ്ടുടുത്ത് തലേക്കെട്ടുമായി ചുറ്റികയേന്തി നില്ക്കുന്ന രണ്ടു രൂപങ്ങള്‍ കാണുമ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ വിളംബരം ചെയ്തുകൊണ്ടുള്ള ബഹുവര്‍ണ പോസ്റ്ററുകളില്‍ കാണുന്ന രൂപവുമായി ഏറെ സാദൃശ്യം തോന്നും! അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടി, നാടിന്റെ സംസ്കൃതിയോടു കാണിക്കുന്ന നന്ദികേടിന്റെയും ഗുരുത്വ നിഷേധത്തിന്റെയും ഉജ്വല പ്രതീകം!
സത്യത്തില്‍ സഹതാപമാണ് സിപിഎം നേതാക്കളോടു തോന്നുന്ന വികാരം- അവര്‍ എത്തിപ്പെട്ട അവിശ്വസനീയമായ സാഹചര്യം അവര്‍ തന്നെ സൃഷ്ടിച്ചതാണെങ്കിലും, അത് അനിവാര്യമായി സംഭവിക്കേണ്ടതു തന്നെയാണ്. കാരണം ഭാരതത്തില്‍ ഇനി ഉണര്‍വിന്റെ കാലമാണ്. ലോകത്തിന്റെ നായകസ്ഥാനത്തേക്ക് ഭാരതം പ്രയാണം തുടങ്ങിക്കഴിഞ്ഞു. അതിനു ഭംഗം വരുത്തുന്നതൊന്നും ഇവിടെ നിലനില്‍ക്കില്ല. അതംഗീകരിച്ച് സമാധാനപ്പെടുകയും സമചിത്തത വീണ്ടെടുക്കുകയുമാണ് സിപിഎമ്മിന് കരണീയം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: