ഭാരതത്തിന്റെ പരിഛേദമാണ് ദല്‍ഹിയും ദല്‍ഹിയിലെ സര്‍വകലാശാലകളും. പ്രശസ്തമായ ദല്‍ഹി സര്‍വകലാശാലാ യൂണിയന് തെരഞ്ഞെടുപ്പിലും ജവഹര്‍ലാല്‍ നെഹ്റു (ജെഎന്‍യു) സര്‍വകലാശാലയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ എബിവിപി തകര്‍പ്പന്‍ വിജയമാണ് നേടിയിട്ടുള്ളത്. 14 വര്‍ഷത്തിനുശേഷമാണ് ജെഎന്‍യുവില്‍ ശ്രദ്ധേയമായ നേട്ടം എബിവിപിക്കുണ്ടാകുന്നത്. ഇടതുപക്ഷത്തിന്റെ അച്ചുകൂടം എന്നറിയപ്പെടുന്ന ജെഎന്‍യുവില്‍നിന്നും എസ്എഫ്ഐയെ തൂത്തെറിഞ്ഞു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. വിദ്യാഭ്യാസരംഗമടക്കം കാവിവല്‍ക്കരണമെന്ന ആക്ഷേപം വന്‍തോതില്‍ ഉയര്ത്തിക്കൊണ്ടുവരുന്നവര്ക്കുള്ള മറുപടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയിട്ടുള്ളത്.
ഇടതുപക്ഷത്തിനു നല്ല സ്വാധീനമുള്ള ജെഎന്‍യുവില്‍ എബിവിപി സ്വന്തമാക്കിയ വിജയം ദേശീയ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചിയാണ്. ജെഎന്‍യു, ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പുകളില്‍ എബിവിപി നേടിയ തകര്‍പ്പന്‍ ജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവാക്കള്‍ നല്കുന്ന പിന്തുണയ്ക്കുള്ള തെളിവായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദല്‍ഹി സര്‍വ്വകലാശാലയും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയും ഭാരതത്തിന്റെ ചെറു പതിപ്പുകളാണ്. അതിനാല്‍ത്തന്നെ ആ സ്ഥാപനങ്ങളില്‍ എബിവിപി നേടിയ ജയങ്ങള്‍ യുവത്വം എങ്ങനെ ചിന്തിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. യുവാക്കളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കു പുതു തലമുറ നല്കുന്ന പിന്തുണ അത് പ്രതിഫലിപ്പിക്കുന്നു.
ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപി മുഴുവന്‍ സീറ്റും നേടിയിരിക്കുന്നു. അതും വന്‍ ഭൂരിപക്ഷത്തോടെ. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുവിന് നടുക്കുന്ന പ്രഹരമാണ് ഏറ്റിരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാനപദവികളെല്ലാം എബിവിപി സ്വന്തമാക്കി. ജെഎന്‍യുവില്‍ നാല് പ്രധാന സീറ്റുകളില്‍ ഒന്ന് നേടി. എബിവിപി കൗണ്‍സിലര്‍മാര്‍ പലരും അവിടെ എല്ലാ തെരഞ്ഞെടുപ്പിലും ജയിക്കാറുണ്ടെങ്കിലും, ചെങ്കോട്ടയെന്ന് ഇടതുപക്ഷ ബുദ്ധിജീവികള്‍ അഹങ്കാരം പറയുന്നിടത്തെ ജനറല്‍ സീറ്റില്‍ എബിവിപി നേടിയത് വമ്പിച്ച വിജയംതന്നെയാണ്.
വിജയകാരണം നരേന്ദ്രമോദി തരംഗമാണെന്ന് പറയേണ്ടതില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം യുവാക്കളുടെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ ഏറെ വര്‍ധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പരിപൂര്‍ണമായും നടപ്പാക്കുമെന്ന പ്രതീക്ഷയാണ് യുവജന വിദ്യാര്‍ത്ഥിസമൂഹത്തിനുള്ളത്. അതിന്റെ പ്രതിഫലനം തന്നെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായിട്ടുള്ളത്. രാജ്യത്തെ ഒന്നാംനിര കേന്ദ്രസര്‍വകലാശാലയിലുണ്ടായ ഈ വിജയം പ്രതിയോഗികളെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ നിരാശപ്പെടുത്തുന്നത് സ്വാഭാവികമാണ്.
ഇന്ദ്രപ്രസ്ഥത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ അഭിമാനസ്ഥാപനമാണ് ദല്‍ഹി സര്‍വകലാശാല. ഉപരാഷ്ട്രപതി ചാന്‍സലറായ ഇവിടെ 14 ഫാക്കല്റ്റികള്, 86 അക്കാദമിക് ഡിപ്പാര്‍ട്ടുമെന്റുകള്‍, 79 കോളേജുകള്‍ എന്നിവകളിലായി 3.5 ലക്ഷം പേരാണ് പഠിതാക്കള്‍. ‘സത്യത്തിനായി സമര്‍പ്പണം’ ചെയ്തിട്ടുള്ള ദല്‍ഹി സര്‍വകലാശാലയിലെ പൂര്വവിദ്യാര്ത്ഥികളില് പ്രധാനമന്ത്രി നരേന്ദ്രമോദിയും. സുചേതാ കൃപലാനി, ഷീലാ ദീക്ഷിത്, മദന്‍ലാല്‍ ഖുരാന, നവീന്‍ പട്നായിക്, അരുണ്‍ ജെയ്റ്റ്ലി, ഫക്രുദ്ദീന്‍ അലി അഹമ്മദ്, അമിതാഭ് ബച്ചന്, ഷാരൂഖ്ഖാന്, നൊബേല്‍ സമ്മാന ജേതാവ് ആങ് സാന്‍ സൂകി എന്നിവരും ഉള്‍പ്പെടുന്നു. ഡോ. മന്‍മോഹന്‍സിങ്, ഡോ.അമര്‍ത്യസെന്‍ എന്നിവര്‍ അദ്ധ്യാപനം നടത്തിയിട്ടുമുണ്ട്. അവിടെയാണ് ചരിത്രവിജയം അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് ആവര്‍ത്തിച്ചിട്ടുള്ളത്.
ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്ത് നല്ലൊരു ചൂണ്ടുപലകയാണെന്ന കാര്യത്തില്‍ സംശയമില്ല കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് അധികാരത്തിലെന്ന് ബോദ്ധ്യപ്പെട്ടത്തിന്റെ വിലയിരുത്തലായി ഇതിനെ കാണാം. അതുമാത്രമല്ല വ്യക്തമായ ലക്ഷ്യബോധവും വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തവുമുള്ള ഭരണമാണെന്ന് മോദി തെളിയിക്കുകയും ചെയ്തിരിക്കുന്നു. അതിന് ഉപരിയാണ് രാജ്യത്തിന്റെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുവാന്‍ ഈ സര്‍ക്കാറിന് സാധിക്കുമെന്ന തോന്നലുളവാക്കിയത്.
വികസിത രാജ്യങ്ങളുടെ മുന്നില്‍ തോളോടൊപ്പം നിന്ന് സംസാരിക്കാന്‍ കഴിയുന്ന സര്‍ക്കാരിനെ ഭാരത്തിന് നല്കിയതും നിസാരകാര്യമല്ല. ദല്‍ഹിയില്‍ നില്‍ക്കുമ്പോഴറിയാം പുതിയ സര്‍ക്കാര്‍ കൊണ്ടുവന്നമാറ്റം. ഫയല്‍ കൂമ്പാരങ്ങള്‍ ഓഫീസുകളോട് വിടപറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും സമയത്തിന് മുന്നേ ഓഫീസിലെത്തുന്നു. മന്ത്രിമാര്‍ പത്തുമണിക്കൂര്‍ ജോലിചെയ്യുമ്പോള്‍ പ്രധാനമന്ത്രി പന്ത്രണ്ട് മണിക്കൂര്‍ അവിശ്രമം ജോലിയിലാണ്. ഓഫീസ് അന്തരീക്ഷവും മികച്ചതാക്കി. എല്ലാംകൊണ്ടും ‘നല്ലനാളെ’ സൃഷ്ടിക്കാനുള്ള കഠിന പ്രയത്നം നേരിട്ടുകാണുന്നവരാണ് വോട്ടിലൂടെ അഭിനന്ദിയ്ക്കാന്‍ കിട്ടിയ അവസരം പ്രയോഗിച്ചത്. ദല്‍ഹിയിലെ അന്യസംസ്ഥാനക്കാരില്‍ ഏറിയകൂറും ബീഹാറികളാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ സര്‍വകലാശാല, വിദ്യാര്‍ത്ഥികളുടെ കാവിയെ പുണരല്‍ ശുഭലക്ഷണം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: