ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരി വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്തയാളുടെ പേര് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി. ഇതെ തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനം പ്രതിസന്ധിയിലായി.
ഇപ്പോള്‍ നിര്ദ്ദേശിച്ചിരിക്കുന്നയാളെ പണം വാങ്ങിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.ഐ ഗ്രൂപ്പിന് നീക്കിവച്ച പ്രസിഡന്റ് സ്ഥാനത്തേക്കാണ് കോണ്‍ഗ്രസ് അംഗമല്ലാത്ത മണല്‍ വ്യാപാരിയുടെ പേര് ഉള്‍പ്പെടുത്തിയത്.ജോസഫ് വാഴയ്ക്കന് എം.എല്‍.എയുടെ പ്രതിനിധിയായാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
ഇതിനെതിരെ കെ.പി.സി.സി നേതൃത്വത്തിന് ഗ്രൂപ്പ് പരാതി നല്കി.കെ.പി.സിസി നിര്‍വ്വാഹക സമിതിയംഗം ഡോ.അജീസ് ബെന്‍ മാത്യൂസ് ഉള്‍പ്പെടെയുളളവര്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നു.ഇതെ തുടര്‍ന്ന് പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് മാറ്റി. ഈസ്റ്റ് ബ്ലോക്കിലും തീരുമാനം നീട്ടി.
പരാതികളെ തുടര്‍ന്ന് ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ശൂരനാട് രാജശേഖരന്,തമ്പാനൂര്‍ രവി എന്നിവരുള്‍പ്പെടുന്ന അപ്പീല്‍ കമ്മിറ്റിയെ കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്തി.
വെസ്റ്റ് ബ്ലോക്കിലേക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ 9 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു.വാഴപ്പളളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ഡി.ദേവരാജന്‍ പ്രസിഡന്റുമാകുമെന്ന ധാരണ വന്നശേഷമാണ് ന്യൂനപക്ഷ പ്രീണന ഭാഗമായി കൂടി പുതിയ പേര് ഉയര്‍ന്ന് വന്നത്.
പ്രവര്‍ത്തന പരിചയമുളള ഒന്‍പത് പേരെയും ഒഴിവാക്കിയാണ് റിയല്‍ എസ്റ്റേറ്റ്,മണല്‍ ഇടപാടുകാരനായ ആളുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടു.വന്‍തുക വാങ്ങി പേമെന്റ് സീറ്റായാണ് പേര് നിര്‍ദ്ദേശിച്ചതെന്നും ആക്ഷേപമുണ്ട്.
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ കേരള യാത്ര സമയത്ത് അനധികൃത പണപിരിവിന് പാര്‍ട്ടി നടപടിക്ക് വിധേയനായി ഇപ്പോഴും പുറത്ത് നില്ക്കുന്ന കെ.പി.സി.സി മുന്‍ സെക്രട്ടറിയാണ് പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് അജീസ് ബെന്‍ മാത്യൂസ് ഉള്‍പ്പെടെ ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.കെ.പി.സി.സിയുടെ ഒരു മുന്‍ സെക്രട്ടറിയായ ജോസി സെബാസ്റ്റിയനും പാര്ട്ടിയംഗമല്ലാത്തയാളെ പ്രസിഡന്റാക്കുന്നതിനെതിരായി രംഗത്തുണ്ട്.ബ്ലോക്ക് ഭാരവാഹികളായും പ്രസിഡന്റായും നിയമിക്കുന്നതിനുളള യോഗ്യതകള്‍ വ്യക്തമാക്കി കെ.പി.സി.സി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.ഡിസിസി അംഗങ്ങള്‍,ബ്ലോക്ക്,മണ്ഡലം ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമാരായിരുന്നവര്,പോഷക സംഘടനാ ജില്ലാ ഭാരവാഹികള്‍ എന്നിവരെ മാത്രമേ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായി പരിഗണിക്കാവൂ എന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശം.വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്ദ്ദേശിപ്പെട്ടയാള് ഈ പദവികള്‍ ഒന്നും വഹിച്ചിട്ടില്ല.എന്നാല്‍ കെ.എസ്.യു മുന്‍ ജില്ലാ സെക്രട്ടറി,കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നതായി തയ്യാറാക്കി നല്കിയ ബയോഡാറ്റയില്‍ പറയുന്നു.എന്നാല്‍ ഈ പദവികള്‍ ഒന്നും ഇദ്ദേഹം വഹിച്ചിട്ടില്ല.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ ബ്ലോക്ക് ഭാരവാഹികള്‍ ആയിരുന്നവരും കെ.പി.സി.സി അംഗങ്ങളും നേതൃത്വത്തെ സമീപിക്കുകയായിരുന്നു.യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്,മുന്‍ എം.പി കെ.സുധാകരന് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ഇവരറിയാതെയാണ് ചങ്ങനാശ്ശേരിയില്‍ പാര്‍ട്ടി അംഗമല്ലാത്തയാളുടെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: