കൊച്ചി: എംഡിയായിരുന്ന തച്ചങ്കരിയെ തെറിപ്പിച്ച ഗ്രൂപ്പ് പോര് പ്രസിഡണ്ടിനെച്ചൊല്ലിയും കണ്‍സ്യൂമര്‍ ഫെഡില്‍ മൂക്കുന്നു. തനിക്കെതിരായ കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്റെ നീക്കത്തിനെതിരെ കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡണ്ട് ജോയ് തോമസ് മന്ത്രി രമേശ് ചെന്നിത്തലയെ കൂട്ട്പിടിച്ച് രംഗത്തെത്തി. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഇരയാണ് താനെന്നും തന്നെ നിയമിച്ചത് ചെന്നിത്തലയാണെന്നും ജോയ് തോമസ് തുറന്നടിച്ചു. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അഴിമതിക്കാരുടെ തടവറയിലാണ് ജോയി തോമസെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗം സതീശന് പാച്ചേനിയും പറഞ്ഞു. സുധീരന്റെ നിലപാടിനെതിരെ ഇന്നലെ ദല്‍ഹിയില്‍ സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല പരാതിപ്പെടുകയും ചെയ്തു.
കണ്‍സ്യൂമര്‍ ഫെഡിലെ കോടികളുടെ അഴിമതികള്‍ അക്കിമിട്ട് നിരത്തി എംഡിയായിരുന്ന ടോമിന് തച്ചങ്കിരി നേരത്തെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനും ജോയ് തോമസും രംഗത്തെത്തുകയും തച്ചങ്കരിയെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏറെ കോലാഹലങ്ങള്‍ക്കൊടുവില്‍ തച്ചങ്കരിയെ മാറ്റി അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്‍സ്യൂമര്‍ ഫെഡില്‍ വീണ്ടും പോര് കടുക്കുന്നത്. തച്ചങ്കരിയുടെ പുറത്താകലിന് പിന്നാലെ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചതാണ് ഇപ്പോഴത്തെ പോരിന്റെ തുടക്കം. ഇതിനെതിരെ ഐ ഗ്രൂപ്പില്‍ നിന്നും കെ. മുരളീധരന് ആദ്യമേ പ്രതികരിച്ചിരുന്നു.
അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മാത്രം നടപടി മതിയെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി നേരത്തെ പാര്‍ട്ടിയില്‍ ചര്ച്ചയായപ്പോഴില്ലാത്ത നിലപാട് സുധീരന് സ്വീകരിക്കുന്നത് മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ലക്ഷ്യമിട്ടാണെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. സുധീരന്റെ കത്ത് മുന്‍നിര്‍ത്തി ഐ ഗ്രൂപ്പിനെ നേരിടാനാണ് എ ഗ്രൂപ്പിന്റെ നീക്കം. ഗ്രൂപ്പ് പോര് കടുക്കുമ്പോഴും കോടികളുടെ അഴിമതി നടത്തിയവര്‍ രക്ഷപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: