ന്യൂയോര്‍ക്ക്: ഫ്ളെഷിങ് മെഡോയിലെ ക്ലാസിക് പോരില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച് തലയുര്ത്തിനിന്നു. ലോക ടെന്നീസിലെ ഇതിഹാസങ്ങളുടെ നേരങ്കത്തില്‍ മുന്‍ ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ വീഴ്ത്തി ദ്യോകോവിച്ച് യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു, സ്കോര്‍: 6-4, 5-7, 6-4, 6-4. ഈ വര്‍ഷം നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെയും ഫൈനലിലെത്തിയ ദ്യോകോയ്ക്ക് മൂന്നാം കിരീടം. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ മറ്റൊരു സ്വിസ് താരം സ്റ്റാനിസ്ലസ് വാവ്റിങ്കയോട് തോറ്റു. കരിയറിലെ പത്താമത്തെ ഗ്രാന്‍ഡ്സ്ലാം വിജയം സെര്‍ബ് താരത്തിന്റേത്.
താരങ്ങളുടെ പ്രൗഢി പോലെ തന്നെ മത്സരവും ആവേശകരം. പോരാട്ടച്ചൂടുകൊണ്ട് നാലു സെറ്റും കാണികളെ ആവേശത്തിലാഴ്ത്തി. ആദ്യ സെറ്റ് 6-4ന് നേടി ദ്യോകോവിച്ച് കിരീടവഴിയിലെന്നു വിളിച്ചു പറഞ്ഞെു. എന്നാല്‍, പ്രായം തളര്‍ത്താ പോരാട്ടവീര്യവുമായി രണ്ടാം സെറ്റില്‍ ഫെഡറര്‍ തിരിച്ചെത്തിയതോടെ കളി മാറി.
ടൈബ്രേക്കറിലേക്കു കുതിച്ച സെറ്റില്‍ അവസാന രണ്ടു പോയിന്റുകള്‍ സ്വന്തമാക്കി തിരികെയെത്തി ഫെഡറര്‍. മൂന്ന്, നാല് സെറ്റുകളില്‍ നിര്‍ണായക ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ ഫെഡറര്‍ക്കു തിരിച്ചടിയായി. ഈ രണ്ടു സെറ്റും 6-4ന് കൈപ്പിടിയിലൊതുക്കി രണ്ടാം യുഎസ് ഓപ്പണിലേക്ക് ചുവടുവച്ചു ദ്യോകോവിച്ച്. 2011ലാണ് ആദ്യമായി സെര്‍ബ് താരം ഫ്ളെഷിങ് മെഡോയില്‍ വിജയതിലകമണിഞ്ഞത്.
കളിയില്‍ 11 എയ്സുകളുതിര്ത്തെങ്കിലും വിജയകിരീടത്തിലേക്ക് അതു മതിയായില്ല ഫെഡറര്‍ക്ക്. ദ്യോകോവിച്ചിന്റെ റാക്കറ്റില്നിന്നുതിര്ന്നത് മൂന്ന് എയ്സുകള്‍. ഇരുവരും അഞ്ച് ഡബിള്ഫോള്ട്ടുകള് വരുത്തി. ഫെഡറര്‍ 56 വിന്നറുകള്‍ പായിച്ചപ്പോള്‍, ദ്യോകോയുടെ സംഭാവന 35. അതേസമയം, 54 നിര്‍ബന്ധിതമല്ലാത്ത പിഴവുകള്‍ വരുത്തി സ്വിസ് മാസ്റ്റര്‍. മത്സരഫലത്തില്‍ ഇതു നിര്‍ണായകവുമായി.
കിരീടധാരണം ഗ്രാന്‍ഡ്സ്ലാം നേട്ടത്തില്‍ യുഎസിന്റെ ബില്‍ ടില്ഡെനൊപ്പമെത്തിച്ചു ദ്യോകോയെ. 11 ഗ്രാന്‍ഡ്സ്ലാമുമായി ഇതിഹാസ താരങ്ങള്‍ ബ്യോണ്‍ ബോര്‍ഗും റോഡ് ലെവറും തൊട്ടുമുന്നില്‍. 17 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്ക് അധിപനായ ഫെഡറര്‍ക്ക് ഈ വര്‍ഷം ഗ്രാന്ഡ്സ്ലാമുകളൊന്നും ശേഖരത്തിലെത്തിക്കാനായില്ല. വിംബ്ള്‍ഡണിലും ഫൈനലിലെത്തിയെങ്കിലും ദ്യോകോവിച്ചിന്റെ ഫോമിനു മുന്നില്‍ നിഷ്പ്രഭനായി.
യുഎസ് ഓപ്പണ്‍ പുരുഷ ഫൈനല്‍ നിയന്ത്രിച്ച ആദ്യ വനിതാ അംപയര്‍ എന്ന ബഹുമതി ക്ലാസിക് പോരാട്ടം നിയന്ത്രിച്ച് ഇവ അസ്ദെരാകി മൂര്‍ സ്വന്തമാക്കി. ഡേവിഡ് ബെക്കാം അടക്കമുള്ള പ്രമുഖരും മത്സരം കാണാന്‍ ഗ്യാലറിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: