ന്യൂയോര്‍ക്ക്: വനിതാ ഡബിള്‍സില്‍ എതിരാളികളില്ലാതെ കുതിക്കുകയാണ് ഒന്നാം നമ്പര്‍ ജോഡി സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നാലാം സീഡ് ആസ്ട്രേലിയയുടെ കാസി ഡെല്ലക്വ-കസാഖിസ്ഥാന്റെ യരോസ്ലവ ഷെവ്ദോവ സഖ്യത്തെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി സാനിയ-ഹിംഗിസുമാര്, സ്കോര്‍: 6-3, 6-3.
ഈ വര്‍ഷം തുടരെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഫ്ളെഷിങ് മെഡോയില്‍ ഇവര്‍ സ്വന്തമാക്കിയത്. ആഴ്ചകള്‍ക്കു മുന്‍പ് വിംബ്ള്‍ഡണ്‍ കിരീടവും ഇവരുടെ ശേഖരത്തിലെത്തി. ഹിംഗിസിനിത് യുഎസ് ഓപ്പണിലെ രണ്ടാം കിരീടമെങ്കില്‍, സാനിയയിലൂടെ ഇന്ത്യയ്ക്കും രണ്ടാമത്തേത്. നേരത്തെ, മിക്സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യവും ജേതാക്കളായിരുന്നു. വിംബിള്‍ഡണിലും ഈ സഖ്യം കിരീടം നേടി.
സാനിയയുടെ ഗ്രൗണ്ട് സ്ട്രോക്കുകളും ഹിംഗിസിന്റെ നെറ്റിലേക്ക് ഓടിക്കയറിയുള്ള നീക്കങ്ങളുമാണ് എതിരാളികളെ നിലംപരിശാക്കാന്‍ ഇന്തോ-സ്വിസ് ജോഡിയെ തുണച്ചത്. ആദ്യ സെറ്റില്‍ 3-1ന് ലീഡ് നേടിയ ഇവര്‍ ഒരിക്കല്‍ പോലും മുന്‍തൂക്കം വിട്ടുനല്‍കിയില്ല.
രണ്ടാമത്തേതിലും ഇന്തോ-സ്വിസ് സഖ്യത്തെ ആധിപത്യം. വനിതകളിലെ മുന്‍ ഒന്നാം നമ്പറും സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം ജേത്രിയുമായ മാര്‍ട്ടിന ഹിംഗിസ് തിരിച്ചുവരവില്‍ ഡബിള്‍സിലും ചരിത്രം സൃഷ്ടിക്കുന്നു. സിംഗിള്‍സില്‍ മൂന്നുവട്ടം ആസ്ട്രേലിയന്‍ ഓപ്പണും, ഓരോ തവണ വിംബിള്‍ഡണ്‍ യുഎസ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് മാര്‍ട്ടിന.
11ാം ഡബിള്‍സ് ഗ്രാന്‍സ്ലാമാണ് ഹിംഗിസ് യുഎസ് ഓപ്പണില്‍ സ്വന്തമാക്കിയത്. സാനിയയ്ക്കാട്ടെ അഞ്ചാമത്തെ ഗ്രാന്‍ഡ്സ്ലാം. ഇതില്‍ രണ്ട് ഡബിള്‍സ്, മൂന്ന് മിക്സഡ് ഡബിള്‍സ് കിരീടങ്ങള്‍. ഡബിള്‍സ് നേട്ടം രണ്ടും ഈ വര്‍ഷം.
പുരുഷ ഡബിള്‍സ് കിരീടം ഫ്രാന്‍സിന്റെ പിയറി ഹ്യൂഗ്സ് ഹെര്‍ബെര്‍ട്ട്-നിക്കോളസ് മാഹൗട്ട് സഖ്യത്തിന്. 12ാം സീഡായ ഫ്രഞ്ച് ജോഡി എട്ടാം സീഡ് ബ്രിട്ടന്റെ ജാമി മുറെ-ആസ്ട്രേലിയയുടെ ജോണ്‍ പിയേഴ്സ് സഖ്യത്തെ കീഴടക്കി, സ്കോര്‍: 6-4, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: