കൊച്ചി: മള്ട്ടിപ്ലെക്സുകള്ക്കു നല്കുന്ന അതേ വ്യവസ്ഥകള്‍ പ്രകാരം മറ്റ് തീയറ്ററുകള്‍ക്കും സിനിമ നല്കാന് വിതരണക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ നവംബര്‍ മാസം മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന് ജനറല്‍ ബോഡി യോഗത്തിന് ശേഷം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാളുകള്‍ക്ക് നല്കുന്ന റേറ്റും മറ്റ് വ്യവസ്ഥകളും മറ്റ് തീയറ്ററുകള്‍ക്ക് ബാധകമാക്കാതെ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുമെന്നും കോംപെറ്റീഷന് കമ്മിറ്റി മുമ്പാകെ പരാതി നല്‍കുമെന്നും പ്രസിഡണ്ട് ലിബര്‍ട്ടി ബഷീറും ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിനും അറിയിച്ചു.
വൈഡ് റിലീസിങ് വിഷയത്തില്‍ ഉണ്ടായ പുതിയ തര്‍ക്കങ്ങളില്‍ വിതരണക്കാരുമായി ഏറ്റുമുട്ടലിന് പോകേണ്ടെന്ന് ഫെഡറേഷന് തീരുമാനിച്ചു. ഡബിള്‍ ബാരല്‍, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങള്‍ ചില കേന്ദ്രങ്ങളില്‍ വൈഡ് റിലീസ് നടത്തിയതില്‍ പ്രതിഷേധിച്ച് ഫെഡറേഷന് ഭാരവാഹികളായ തീയറ്ററുടമകള്‍ ഈ ചിത്രത്തിന്റെ ഷെയര്‍ മുഴുവനായി നല്‍കില്ലെന്ന് നിലപാടെടുക്കുകയും ഇവരുടെ തീയറ്ററുകള്‍ക്ക് 18 മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് നല്‍കേണ്ടതില്ലെന്ന് വിതരണക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പ്രശ്നം വഷളാകുമെന്ന് ഉറപ്പായതോടെ ഷെയര്‍തുക നല്കി വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ഫെഡറേഷന് നേതൃത്വം വഴങ്ങുകയായിരുന്നു.
ഡബിള്‍ ബാരല്‍ എന്ന ചിത്രം തീയറ്ററുകള്‍ക്ക് രണ്ടു കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഫെഡറേഷന് നേതാക്കള്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം ഓരോ തീയറ്ററിനും സംഭവിച്ചിട്ടുണ്ട്. വൈഡ് റിലീസിങ്ങിന് എതിരല്ല. എന്നാല്‍ 35 ലക്ഷം രൂപ വരെ തീയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയ ശേഷം തൊട്ടടുത്ത തീയറ്ററില്‍ സിനിമ പ്രദര്‍ശനത്തിന് നല്കിയാല് അംഗീകരിക്കില്ല.
ലിബര്‍ട്ടി ബഷീറിന്റേതുള്‍പ്പെടെ മൂന്ന് നേതാക്കളുടെ തിയേറ്ററുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചതായി അറിയില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പ്രതികരിച്ചത്. അടുത്ത ആഴ്ച എല്ലാ തീയറ്ററുകളിലും റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമെന്നും അവര്‍ വ്യക്തമാക്കി.
വൈഡ് റിലീസിനെതിരെ നടത്തിയ സമരത്തിനിടെ വിലക്ക് ലംഘിച്ച സിനിമ പ്രദര്‍ശിപ്പിക്കുകയും എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാടിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്ത ആലുവ മാതാ തിയറ്റര്‍ ഉടമ വക്കച്ചന്, ഈരാറ്റുപേട്ട മെട്രോ തീയറ്ററുടമ അനില്‍തോമസ് എന്നിവരെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. വൈഡ് റിലീസിംഗില്‍ പ്രതിഷേധിച്ച തീയറ്ററുകള്‍ അടച്ചിട്ട് സമരം നടത്താനുള്ള തീരുമാനം ലംഘിച്ച 31 തീയറ്റര്‍ ഉടമകള്‍ക്ക് 25000 രൂപ വീതം പിഴ ചുമത്താനുള്ള മുന്‍തീരുമാനം പുന:പരിശോധിച്ച് സാമ്പത്തിക വിജയം നേടിയ ബാഹുബലി പ്രദര്ശിപ്പിച്ചവരില് നിന്ന് മാത്രം പിഴ ഈടാക്കാന്‍ ജനറല്‍ ബോഡി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: