കോഴിക്കോട്: ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവദര്‍ശനങ്ങളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സിപിഎം നടപടി അപലനീയമാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ആര്‍എസ്എസ് സംസ്ഥാന നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദര്‍ശനത്തേയും ഗുരുദേവനേയും അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണ പരിപാടികള്‍ക്ക് നേതൃയോഗം രൂപം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 15 വരെ പഞ്ചായത്തുതല പദയാത്രകള്‍ നടത്തും. കേരളത്തിലെ 5000 കേന്ദ്രങ്ങളില്‍ കുടുംബയോഗങ്ങള്‍ നടക്കും. കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും എന്ന വിഷയത്തെ ആസ്പദമാക്കി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ നടത്തും. സമാധിദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളുമായി സമ്പൂര്‍ണമായി സഹകരിക്കും.
കാലാതിവര്‍ത്തിയായ ഗുരുദേവദര്ശനത്തോടാണ് കാലഹരണപ്പെട്ട കമ്മ്യൂണിസം ഏറ്റുമുട്ടാന്‍ പരിശ്രമിക്കുന്നത്. ഗുരുദേവനെതിരായ സിപിഎം നീക്കം യാദൃച്ഛികമോ പൊടുന്നനെ ഉണ്ടായതോ അല്ല. ഗുരുദേവനെ ബുര്ഷ്വാസന്യാസിയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാനെ ബ്രിട്ടീഷുകാരുടെ പാദസേവകനെന്നും ചിത്രീകരിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ശ്രീനാരായണ ഗുരുദേവനെ ആണിയടിച്ച് കുരിശില്‍ തറയ്ക്കുകയും കയറില്‍ കെട്ടി വലിക്കുകയും ചെയ്യുന്ന രീതിയില്‍ പൊതുനിരത്തില്‍ അവതരിപ്പിച്ചത്. 1988ല്‍ അരുവിപ്പുറം പ്രതിഷ്ഠ ശതാബ്ദി ആഘോഷം അന്ന് സംസ്ഥാനം ഭരിച്ചിരുന്ന മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ ബഹിഷ്കരിച്ചതും ശതാബ്ദി ആഘോഷത്തെ പരിഹസിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് ലേഖനമെഴുതിയതും കേരളം മറന്നിട്ടില്ല.
ഗുരുദേവ ദര്‍ശനങ്ങളെ പൊതു നിരത്തില്‍ അപമാനിച്ച സിപിഎം ചെയ്ത തെറ്റിനെ വീണ്ടും വീണ്ടും ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ നാടെങ്ങും പൊതുസമ്മേളനങ്ങള്‍ നടത്തി സുവിശേഷകരെയും മുസ്ലിം തീവ്രവാദികളെയും ഹിന്ദുവിരുദ്ധരെയും ഒപ്പം കൂട്ടി കൂടുതല്‍ ആവേശത്തോടെ ഗുരുധര്‍മ്മത്തെ അപമാനിക്കാന്‍ നടത്തുന്ന സിപിഎം നീക്കം അപകടകരമാണ്.
ഗുരുദേവനടക്കമുള്ള എല്ലാ ഹിന്ദുധര്മ്മാചാര്യന്മാര്ക്കുമെതിരായ പ്രചാരവേലയാണ് എന്നും സപിഎം നടത്തിയിട്ടുള്ളത്. ഇസ്ലാമിക തീവ്രവാദികളെ ഒപ്പം കൂട്ടി ശിവഗിരി മഠം പിടിച്ചെടുത്ത് നശിപ്പിക്കാന്‍ നടത്തിയ നീക്കവും ആള് ദൈവങ്ങളെന്ന് ആക്ഷേപിച്ച് ധര്മ്മാചാര്യന്മാര്ക്കും ആശ്രമങ്ങള്‍ക്കുമെതിരെ നടത്തിയ ആക്രമണങ്ങളും മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ നടന്ന പ്രചാരവേലയും സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധമനോഭാവത്തിന് തെളിവാണ്.
സാമൂഹ്യ സമത്വത്തിനും ജാതിക്ക് അതീതമായ ഹൈന്ദവ മുന്നേറ്റത്തിനും വേണ്ടി എസ്എന്‍ഡിപിയും കെപിഎംഎസും അടക്കമുള്ള ഹിന്ദു സംഘടനകള്‍ കൈകോര്‍ക്കുന്നതിലെ അസഹിഷ്ണുതയാണ് സിപിഎം പ്രകടമാക്കുന്നത്. ആത്മീയതയിലൂന്നി ഗുരുദേവന് നടത്തിയ നവോത്ഥാന സംരംഭങ്ങളെ തികച്ചും ആത്മീയ വിരുദ്ധവും ഭൗതീകവുമായ കാഴ്ചപ്പാടിലൂടെ വിമര്‍ശിക്കുകയും നവോത്ഥാനത്തിന്റെ കാരണക്കാര്‍ തങ്ങളാണെന്ന് ഊറ്റം കൊള്ളുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കാപട്യത്തിനെതിരായ ജനരോഷത്തില്‍ മുഴുവന്‍ കേരളവും പങ്കാളികളാകണമെന്ന് ആര്‍എസ്എസ് നേതൃയോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
ഗുരുദേവ നിന്ദക്കെതിരെ ഫലപ്രദമായി നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഹൈന്ദവ ആചാര്യന്മാര്ക്കും ആശ്രമങ്ങള്ക്കുമെതിരെയുള്ള സംഘടിതമായ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആര്‍എസ്എസിനെ തെറ്റായി ചിത്രീകരിച്ച് സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിനെതിരെ ആശയപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കും, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: