തിരുവനന്തപുരം: ദിവസക്കൂലി 500 രൂപയാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. തോട്ടം മേഖലയിലെ പ്രശ്നങ്ങളെ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയനുകളെ അടച്ച് ആക്ഷേപിക്കുന്നത് അരാജകത്വം ഉണ്ടാക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
കൈയടിക്കു വേണ്ടി മിനിമം കൂലി 500 രൂപയായി പ്രഖ്യാപിക്കാന്‍ കഴിയും. എന്നാല്‍ ഇതു തോട്ടം മേഖലയെ നിശ്ചലമാക്കുകയും തൊഴിലാളികള്‍ കഷ്ടപ്പെടുകയും ചെയ്യും. മുതലാളിമാര്‍ എങ്ങനെയും ജീവിക്കുമെന്നും മേഖല നിശ്ചലമായാല്‍ ബാധിക്കുന്നതു തൊഴിലാളികളെ മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാര്‍ മോഡലിലുള്ള സമരം വയനാട് അടക്കം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുമോയെന്ന് ആശങ്കയുണ്ട്. ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളുടെ അവിഭാജ്യ ഘടകമാണെന്നും യൂണിയനുകളെ ഒഴിവാക്കിയുള്ള സമരരീതി ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവാണെന്നു കരുതി വി.എസ്.അച്യുതാനന്ദനു ആരെയും എന്തും പറയാമെന്നു കരുതരുത്. തൊഴില്‍ മന്ത്രിയായി തുടരാന്‍ താന്‍ അര്‍ഹനാണോ എന്ന് തീരുമാനിക്കേണ്ടത് തൊഴിലാളികളാണ്. അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന് കേരളത്തിലെ സമാരാധ്യനായ നേതാവാണ്. അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിലൊരു സ്ഥാനമുണ്ട്. എന്നാല്‍ അദ്ദേഹമിത് ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പ്രതിപക്ഷ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയരുതെന്നും മന്ത്രി വി.എസിനെ ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: