ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്പിവെളി സാനു, കൂട്ടുങ്കല്‍ വിനീഷ് എന്നിവരുടെ വീടുകള്‍ തകര്‍ത്ത കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ അനില്‍കുമാറാണ് അറസ്റ്റിലായത്.
പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ ആയുധങ്ങളുമായി എത്തിയ സിപിഎം ഗുണ്ടകള്‍ സാനുവിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും അമ്മൂമ്മ ഭാരതി(78), അമ്മ വിനോദിനി(48) എന്നിവരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുപകരണങ്ങളെല്ലാം തകര്‍ത്ത അക്രമിസംഘം പ്രദേശമാകെ ഭീതി പരത്തി അഴിഞ്ഞാടുകയായിരുന്നു. സാനുവിന്റെ വീടിന് സമീപത്തെ സംഘസ്ഥാനിന്റെ ചുറ്റുമതില്‍ നശിപ്പിച്ച സംഘം വിനീഷിന്റെ വീടും തകര്‍ത്തു.
ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സാനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. ഇതേചൊല്ലി ഒരു വിവാഹവീട്ടില്‍ വെച്ച് അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മറ്റി പരിധിയിലെ ഇഎംഎസ് ബ്രാഞ്ച് സെക്രട്ടറി പി.പി. ജയന് സാനുവിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് വടിവാളുമായെത്തിയ ഇയാള്‍ സാനുവിനെയും സുഹൃത്തായ അനൂപിനെയും വെട്ടുകയായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ജയന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. വൈകിട്ട് 5.30 ന് തുടങ്ങുമെന്നറിയിച്ചിരുന്നുവെങ്കിലും രാത്രി ഏറെ വൈകിയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. കുറുപ്പംകുളങ്ങര, ആയിരംതൈ, ആലുങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ക്വട്ടേഷന്‍ സംഘങ്ങളിലുള്പ്പെട്ട പാര്‍ട്ടി ഗുണ്ടകളാണ് പ്രകടനമായെത്തിയതെന്നും പ്രദേശവാസികള്‍ ഇല്ലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രകടനം പകര്‍ത്തുവാന്‍ പോലീസ് നിയോഗിച്ച ക്യാമറാമാനെ അക്രമികള്‍ തല്ലിച്ചതച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരുടെ പക്കല്‍ നിന്ന് ബലംപ്രയോഗിച്ച് പോലീസ് വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരുമാസം മുന്‍പാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചുവട്മാറിയത്. തെക്ക് പഞ്ചായത്തിന്റെ പരിധിയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞ്പോക്ക് തടയാനാകാതെ നേതൃത്വം അക്രമത്തിലൂടെ സംഘപരിവാറിനെ അടിച്ചമര്‍ത്തുവാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.
സംഭവസ്ഥലത്ത് മാരാരിക്കുളം സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.പി. ജയന് പോലീസ് കാവലേര്‍പ്പെടുത്തിയതായും കണ്ടാലറിയാവുന്ന നൂറോളം പേരെ പ്രതികളാക്കി കേസെടുത്തതായും സിഐ പറഞ്ഞു. അക്രമികള്‍ തകര്‍ത്ത വീടുകള്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: