പുന്നപ്ര: പുന്നപ്രയില്‍ കഞ്ചാവുലോബി മൂകനായ യുവാവിന്റെ കാല് തല്ലിയൊടിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കോയിപറമ്പ് വീട്ടില്‍ ഷാജി (40)യെയാണ് പുന്നപ്ര ആലിശ്ശേരി വീട്ടില്‍ സജിത്തും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും കാല് തല്ലിയൊടിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി പുന്നപ്ര ചള്ളി കടപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കഞ്ചാവു വില്പനയും മദ്യവില്പനയും സജീവമാണ്. ഇത്തരം സംഘങ്ങള്‍ക്കു നേതൃത്വം നല്കുന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികൂടിയാണ് സജിത്ത്. ഷാജിയുടെ സമീപവാസിയായ സജിത്ത് മയക്കുമരുന്നു കൊണ്ടുവരുന്നത് ഷാജിയുടെ പരിസരത്തുകൂടിയായതോടെ മൂകനാണെങ്കിലും ഷാജി ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെ വീടിനു സമീപം കാറ്റുകൊള്ളാന്‍ നിന്ന ഷാജിയെ സജിത്തും സംഘവും ആയുധങ്ങളുമായി എത്തി മര്‍ദ്ദിക്കുകയും ഇരുമ്പുവടിക്ക് കാല് തല്ലിയൊടിക്കുകയുമായിരുന്നു. പിന്നീട് വഴിയില്‍ തള്ളിയശേഷം ഗുണ്ടാസംഘം സ്ഥലംവിടുകയായിരുന്നു. ഏറെസമയമായിട്ടും ഷാജിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വെളിയില്‍ വന്നു നോക്കിയപ്പോഴാണ് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന ഷാജിയെ കാണുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപം നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: