എം എസ് സുബ്ബലക്ഷ്മി നിരന്തരമായ സാധനകൊണ്ട് കര്‍ണ്ണാടക സംഗീതത്തിന്റെ ഉയരങ്ങള്‍ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. വെങ്കിടേശ്വര സുപ്രഭാതം എന്ന കീര്‍ത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റി. ഭക്തിനിര്‍ഭരമായ, അനുഗ്രഹീത ശബ്ദത്തിലൂടെ സംഗീതാരാധനയാല്‍ ലോകത്തെ ധന്യമാക്കിയ മഹാറാണിയെ പിറന്നാല്‍ ദിനത്തില്‍ സ്മരിയ്ക്കാം.
വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയില്‍നിന്ന് സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ് സുബ്ബലക്ഷ്മിയുടേത്. പുരുഷന്മാര് മേല്‍കൈനേയിരുന്ന കാലത്ത് കര്‍ണ്ണാടക സംഗീത രംഗത്തേക്ക് ശക്തമായികടന്നുവന്ന് സംഗീതശുദ്ധിയാല്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച ഇവര്‍ ശാസ്ത്രീയ സംഗീതലോകത്തെ മഹത്തായ ഇതിഹാസമാണ്.
തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തില്‍ 1916 സെപ്റ്റംബര്‍ 16നാണ് സുബ്ബലക്ഷ്മി ജനിച്ചത്. അമ്മ ഷണ്‍മുഖവടിവുവില്‍നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീട് മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസില്‍ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച വളര്‍ച്ചയുടെ പടവുകള്‍ കയറി. പണ്ഡിറ്റ് നാരായണ റാവു വ്യാസിന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയില്‍ വശത്താക്കിയിരുന്നു. പതിനേഴാം വയസില്‍ മദ്രാസ് സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത് ശ്രദ്ധേയായിത്തീര്‍ന്നു. ഇവിടന്നങ്ങോട്ട് ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും അവര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു.
സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും രാജാജിയുടെ അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത് സുബ്ബലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. 1936ലായിരുന്നു ഇത്. എം എസില്‍ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാന്‍ ഈ ബന്ധം നിമിത്തമായി. 1940ല്‍ ഇവര്‍ വിവാഹിതരായി. ഭര്‍ത്താവുമാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം.
സദാശിവവുമായുള്ള ബന്ധം ഗാന്ധിജി, നെഹ്റു തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കല്‍ ഹരി തും ഹരോ ജാന്‍ കി ഭീര്‍ എന്ന കീര്‍ത്തനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാല്‍ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാന്‍ എം എസിനായില്ല. സുബലക്ഷ്മി ആ കീര്‍ത്തനം പറയുന്നതാണ്, മറ്റുള്ളവര്‍ പാടികേള്‍ക്കുന്നതിലുമിഷ്ടം’ എന്നു പറഞ്ഞാണ് ഗാന്ധിജി ആശ്വസിപ്പിച്ചത്. 1952 നവംബര്‍ 29ന് ഡല്‍ഹിയിലെ രാമകൃഷ്ണാശ്രമത്തില്‍ സുബലക്ഷ്മി പാടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവും കേള്‍വിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയില്‍ ലയിച്ചുപോയ നെഹ്റു എം എസിനെ വണങ്ങി നല്കിയ അഭിനന്ദനവാക്കുകള്‍ പ്രശസ്തമാണ്. ‘ ഈ സ്വര രാജ്ഞിക്കുമുമ്പില്‍ ഞാനാര്?, വെറുമൊരു പ്രധാനമന്ത്രി.’
സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാന്‍ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി.’വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാന്‍ ഇവര്‍ക്ക് നല്കുന്നു’ എന്നാണ് എം.എസ്സിനെപ്പറ്റി സരോജിനി നായിഡു പറഞ്ഞത്.ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് ഗുലാം അലി ഖാന് ‘സ്വരലക്ഷ്മി’ എന്നാണ് എം എസിനെ വിശേഷിപ്പിച്ചിരുന്നത്. കിഷോര്‍ അമോന്‍കര്‍ ‘എട്ടാമത്തെ സ്വരം’ എന്നാണ് അവരെ വിശേഷിപ്പിച്ചിരുന്നത്. ലതാ മങ്കേഷ്കര്‍ക്ക് എം എസ് ‘തപസ്വനി’യായിരുന്നു. ഹിന്ദുസ്ഥാനി, കര്‍ണ്ണാടക സംഗീതവേദികളില്‍ എം എസ് എന്നാല്‍ ഈശ്വരതുല്യം ബഹുമാനിച്ചിരുന്ന നാമമായിരുന്നു.
വിലമതിക്കാനാവാത്ത ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയേത്തേടിയെത്തി. 1998ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്കി രാഷ്ട്രം അവരെ ആദരിച്ചു 1975ല്‍ പത്മവിഭൂഷണ്‍, 1974ല്‍ മാഗ്സസെ അവാര്‍ഡ്,1985ല്‍ സ്പിരിറ്റ് ഓഫ് ഫ്രീഡം അവാര്‍ഡ് 1988ല്‍ കാളിദാസ സമ്മാന്‍, 1990ല്‍ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്.
1997ല്‍ ഭര്‍ത്താവ് സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളില്‍ പാടുന്നത് അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവര്‍ത്തനവും ന്യുമോണിയയും മൂലം 2004 ഡിസംബര്‍ 11ന് ആ സ്വരരാഗ ഗംഗാപ്രവാഹം ദേവസദസ്സിലേയ്ക്ക് മാറ്റപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: