അടുത്തമാസമാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനുണ്ടായതിലും കൂടുതല്‍ വീറും വാശിയും ബീഹാര്‍ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നുറപ്പ്. എങ്ങനെയെങ്കിലും ബിജെപിയെ തളയ്ക്കണമെന്ന അതിമോഹവുമായി ബിജെപി വിരുദ്ധ രാഷ്ട്രീയക്കാരെല്ലാം രംഗത്തിറങ്ങിക്കഴിഞ്ഞു. കാല്‍നൂറ്റാണ്ടായി കീരിയും പാമ്പുംപോലെ പെരുമാറിയ നീതീഷ്കുമാറും ലാലുപ്രസാദ് യാദവും ഇന്ന് തോളില്‍ കൈയിട്ട് സീറ്റ് പങ്കിട്ടെടുത്തിരിക്കുകയാണ്. ഇതിനു നടുവില്‍ നക്കാപ്പിച്ചയുമായി കോണ്‍ഗ്രസുമുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ സഖ്യത്തില്‍ ഇപ്പോള്‍ ഇല്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും ചെങ്കൊടി തട്ടിന്‍പുറത്തിട്ട് യാദവ-കോണ്‍ഗ്രസ് സഖ്യത്തിന്റെ കൂടാരത്തില്‍ കയറിക്കൂടെന്നില്ല. മകന് ചത്താലും മരുമകളുടെ കണ്ണീര് കാണണമെന്നപോലെ ബിജെപി തോറ്റുകാണാനാണല്ലൊ അവര്‍ക്കിഷ്ടം. കേരളത്തില്‍പോലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നോക്കുകുത്തിയാക്കി കോണ്‍ഗ്രസിന് വോട്ടു നല്കുന്ന ചരിത്രമുള്ളപ്പോള്‍ ബീഹാറിന്റെ കാര്യം പറയാനില്ലല്ലൊ. ഒരുകാലത്ത് ബീഹാര്‍, കോണ്‍ഗ്രസിന്റെ സ്വന്തം സംസ്ഥാനമായിരുന്നു.
ഒറ്റക്കു ഭരിച്ച് കോണ്‍ഗ്രസിന്റെ ചെയ്തികള്‍തന്നെയാണ് അവരെ മൂലക്കിരുത്തിയത്. ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അവിടെ കോണ്‍ഗ്രസിന് സാദ്ധ്യമല്ല. അതിനുപറ്റിയ നേതാക്കളില്ല. സാഹചര്യവുമില്ല. അഴിമതിയും ദുര്‍ഭരണവും തന്നെയാണ് കോണ്‍ഗ്രസിനെ ജനം കൈ ഒഴിയാന്‍ കാരണം. റെയില്‍വേ സ്റ്റേഷന് വരെ പണയം വച്ച് കാശടിച്ചുമാറ്റിയ മുഖ്യമന്ത്രിയെ വാഴിച്ച സംസ്ഥാനമായിരുന്നല്ലൊ ബീഹാര്‍.
ലോകസഭയില്‍ 40 സീറ്റാണ് ബീഹാറിലുള്ളത്. അതില്‍ 31 എണ്ണത്തിലും ബിജെപി ജയിച്ചിട്ട് ഒന്നരവര്‍ഷംപോലും ആയില്ല. കക്ഷികളെല്ലാം ഒറ്റയ്ക്ക് മത്സരിച്ചതുകൊണ്ടല്ലെ ഈ നേട്ടം ബിജെപിക്കുണ്ടായതെന്ന് ചിലരെങ്കിലും കരുതിയേക്കാം. എന്നാല്‍ സ്ഥിതി അതല്ല. വോട്ടിന്റെ കാര്യത്തില്‍ എതിര്‍ക്കുന്ന എല്ലാ കക്ഷികള്‍ക്കുമായി ലഭിച്ചതും ബിജെപിക്കും കിട്ടിയതും നോക്കിയാല്‍ നേരിയ വ്യത്യാസമേയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് മുതല്‍കൂട്ടാക്കുന്നത് മുന്‍ മുഖ്യമന്ത്രി മാഞ്ചിയുടെ നിലപാടാണ്.
മാഞ്ചിയുടെ കക്ഷിയുമായി ബിജെപി സീറ്റുധാരണയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞമാസം നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മേല്‍ക്കൈ നേടാനായി. ആകെയുള്ള 24 സീറ്റില്‍ പതിമൂന്നിലും ജയിച്ചത് ബിജെപിയാണ്. നിതീഷ്കുമാറിന്റെ ഭരണം മികച്ചതെന്നതാണ് ബിജെപി വിരുദ്ധചേരിയില്‍ നില്ക്കുന്നവരുടെ പ്രതീക്ഷ. എന്നാല്‍ നിതീഷ്കുമാര്‍ സദ്ഭരണം നടത്തിയത് ബിജെപി പങ്കാളിത്തത്തോടെയാണെന്നതാണ് സത്യം. ബിജെപിയില്ലാത്ത നിതീഷ് എടുക്കാചരക്ക് എന്നാണ് ലോകസഭാ തെരഞ്ഞെടുപ്പിലെ ഫലം വ്യക്തമാക്കിയത്.
അതുകൊണ്ടാണല്ലൊ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് മാഞ്ചിയെ മുഖ്യമന്ത്രിയാക്കുന്നതിലെത്തിച്ചത്. പ്രധാനമന്ത്രിക്കസേരയിലേക്ക് കണ്ണും നട്ട് നരേന്ദ്രമോദിക്ക് ബദലായുയരാന്‍ ശ്രമിച്ച നിതീഷ്കുമാര്‍ മുഖ്യമന്ത്രിസ്ഥാനമെങ്കിലും നിലനിര്‍ത്താനുള്ള അന്തിമശ്രമത്തിലാണിപ്പോള്‍ മുഴുകിയിട്ടുള്ളത്.
ആക്ഷേപങ്ങള്‍ക്കിടനല്‍കാത്ത വിധത്തില്‍ ബീഹാറില്‍ എന്‍ഡിഎ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്‍ഡിഎയില്‍ കുഴപ്പങ്ങളാണെന്ന് പ്രചരിപ്പിച്ചവരുടെ വായടച്ച് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. 243 സീറ്റില്‍ 160 എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.
മൂന്നു ഘടകകക്ഷികള്‍ക്കായി 83 സീറ്റുകള്‍ ബിജെപി നീക്കിവെച്ചു. ഇതില്‍ 40 എണ്ണത്തില്‍ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കും. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) 23 സീറ്റിലും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്എഎം) 20 സീറ്റിലും മത്സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും കേന്ദ്രമന്ത്രി അനന്തകുമാറിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ചകളിലൂടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. സീറ്റുവിഭജനം തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കിയത് എന്‍ഡിഎ സഖ്യത്തിന് നിലവിലുണ്ടായിരുന്ന മേല്‍ക്കൈ കൂടുതല്‍ ഉറപ്പിക്കാന്‍ സഹായകമായിട്ടുണ്ട്.
അഴിമതി മുക്തഭരണമാണ് എന്‍ഡിഎ ബീഹാറില്‍ വാഗ്ദാനം ചെയ്യുന്നത്. നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ അഴിമതി-കാട്ടു ഭരണം നടത്തിക്കൊണ്ടിരിക്കെ എന്‍ഡിഎയുടെ വാഗ്ദാനത്തെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. ബീഹാറില്‍ ഇപ്പോള്‍ നടക്കുന്നത് കാട്ടുഭരണമാണ്. എവിടെയും അഴിമതി തന്നെ. മുമ്പ് ലാലുപ്രസാദ് യാദവ് ഭരിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ കാട്ടുനീതി ഭരണം ബീഹാറില്‍ വീണ്ടും തിരികെ വന്നിരിക്കുന്നു. ഇതില്‍ നിന്നു മോചനം ആഗ്രഹിക്കുന്ന ജനങ്ങള്‍ എന്‍ഡിഎ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളിലും വാഗ്ദാനങ്ങളിലും വളരെയധികം പ്രതീക്ഷ പുലര്‍ത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെയാണ് ബീഹാര്‍ ജനതയും തങ്ങളുടെ വികസന പദ്ധതികളും സുരക്ഷിത ജീവിതവും സ്വപ്നം കാണുന്നത്. മോദി അധികാരത്തിലെത്തിയതിനുശേഷം ബീഹാറിനുവേണ്ടി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ബീഹാറിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് അറുതിവരുത്താന്‍ ഉതകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നരേന്ദ്രമോദിയാകും ബീഹാര്‍ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രചാരണം നയിക്കുന്നത്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുമ്പുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഇളക്കിമറിച്ച് പ്രചാരണം നടത്തി. ജനലക്ഷങ്ങളാണ് പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ തടിച്ചുകൂടിയത്. ബീഹാറിനെ അഴിമതിയില്‍ നിന്നും കാട്ടുഭരണത്തില്‍ നിന്നും കരകയറ്റാനുള്ള എന്‍ഡിഎയുടെ ശ്രമത്തിനൊപ്പമാകും ജനങ്ങളെന്നുതന്നെയാണ് അനുദിനം ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: