പെണ്മലയാളത്തില് സ്ത്രീശക്തി ഉണര്‍ന്ന്, ആര്‍ജവത്തോടെ, പുരുഷനേതൃത്വം തിരസ്കരിച്ച്, ട്രേഡ് യൂണിയനുകളെ അപ്രസക്തമാക്കി മൂന്നാറിലെ വനിതാ തോട്ടംതൊഴിലാളികള്‍ സമരം ചെയ്ത് വിജയം കൊയ്തത് ഒരു ഐതിഹാസിക സംഭവമായിമാറി. പുരുഷന്റെ ആറാം വാരിയും നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന മനുഭാഷ്യവും അപ്രസക്തമാക്കിയാണ് ആയിരക്കണക്കിന് സ്ത്രീതൊഴിലാളികള്‍ ദിവസവേതനം 500 രൂപയാക്കണമെന്നും ബോണസ് 20 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ട് സമരവേദിയിലെത്തിയത്.
കഴിഞ്ഞവര്‍ഷം നല്കിയ 19 ശതമാനത്തില്‍നിന്നും ബോണസ് 10 ശതമാനമാക്കി വെട്ടിക്കുറച്ചതാണ് അവരെ പ്രകോപിപ്പിച്ചതും ചരിത്രത്താളുകളില്‍ ഇടംനേടാന്‍ സാധ്യതയുള്ള സമരത്തിന് വേദിയൊരുക്കിയതും. കണ്ണന്‍ദേവന്‍ തോട്ടത്തില്‍ തൊഴിലാളികളുടെ ബോണസ് 19 ശതമാനത്തില്‍നിന്നും 10 ശതമാനമാക്കി കുറച്ചതാണ് മൂന്നാര്‍ പ്രകോപനത്തിന് പിന്നില്‍. തോട്ടത്തിലെ 13,000 ഓളം വരുന്ന സ്ത്രീതൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വയ്യാത്ത അവസ്ഥ വന്നപ്പോഴാണ് സമരരംഗത്തിറങ്ങിയത്. ഇവര്‍ അര്‍ഹിക്കുന്ന പാര്‍പ്പിട-ചികിത്സാ സൗകര്യങ്ങള്‍ പോലും മുതലാൡ നിഷേധിച്ചു.
ട്രേഡ് യൂണിയന് നേതാക്കള്‍ എന്നും ചൂഷിതവിഭാഗത്തിന്റെ ഭാഗം നിന്ന് മുതലാളിമാരില്‍നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു എന്ന തിരിച്ചറിവുണ്ടായ വനിതാതൊഴിലാളികളാണ് അവരുടെ സമരത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് നേടാന്‍ സമരരംഗത്തെത്തിയത്. എന്നാല്‍ വിവേചനം കൈവന്ന സ്ത്രീ തൊഴിലാളികള്‍ അവരെ ആട്ടിപ്പായിക്കുകയായിരുന്നു.
ഒരുകാലത്ത് പെണ്മേല്ക്കോയ്മ നിലനിന്നിരുന്ന പെണ് ആധിപത്യം പുലര്‍ന്നിരുന്ന കേരളത്തില്‍ ഇന്ന് സ്ത്രീ ബലാത്സംഗങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും തുടരെത്തുടരെ വിധേയമാകുന്ന പശ്ചാത്തലത്തിലാണ് നാഗരീകത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ വനിതാ തൊഴിലാളികള്‍ നിലനില്‍ക്കുന്ന എല്ലാ തൊഴില്ചട്ടങ്ങളെയും തിരസ്കരിച്ച്, സ്വന്തം കാലില്‍നിന്ന്, കയ്യുയര്‍ത്തി അവകാശപ്രഖ്യാപനം നടത്തി സമരം ചെയ്തതും വിജയം കൊയ്തതും.
പ്രകോപിതരായ ചില ട്രേഡ് യൂണിയന് നേതാക്കള്‍ ഇവരുടെ സമരത്തിന്പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിക്കുകയുണ്ടായി. മൂന്നാര്‍ വനിതകള്‍ യാതൊരു അക്രമത്തിനും മുതിരാതെ മുദ്രാവാക്യം മുഴക്കി സംഘടനാശക്തിയിലൂടെ മാത്രമാണ് അവര്‍ ആവശ്യപ്പെട്ട ശമ്പളവും ബോണസും നേടിയെടുത്തത് എന്നത് ചരിത്രത്തില്‍ ഇടം നേടേണ്ട വസ്തുതയാണ്. സമരക്കാരെ മുന്‍നിര്‍ത്തി ട്രേഡ് യൂണിയന് നേതാക്കള്‍ പണവും മക്കള്‍ക്ക് ഉന്നതജോലിയും തരപ്പെടുത്തുമ്പോള്‍ സമരക്കാര്‍ നിരാശ്രയരായി തുടരുന്നതാണ് ചരിത്രം.
പുരുഷനേതാവില്ലാതെ സ്ത്രീ സമരത്തിനശക്തയാണ് എന്ന വിശ്വാസമാണ് തിരുത്തപ്പെട്ടിരിക്കുന്നത്. സാധാരണ സമരങ്ങളില്‍ ത്രികക്ഷി സമ്പ്രദായം (തൊഴിലാളി യൂണിയനുകള്‍, തൊഴില്‍വകുപ്പ് മേധാവി, തൊഴില്‍ ഉടമ) എന്ന രീതിയും ഈ ധീരവനിതകള്‍ കൈക്കൊണ്ടില്ല. ഈ സമ്പ്രദായത്തെ തിരസ്കരിക്കാമെന്നും തൊട്ടിലാട്ടുന്ന കൈകള്‍ക്ക് രാജ്യം ഭരിക്കാന്‍ മാത്രമല്ല, സങ്കീര്‍ണമായ തൊഴില്‍മേഖലയെ നിയന്ത്രിക്കാനും സാധ്യമാകും എന്നാണിവര്‍ തെളിയിച്ചിരിക്കുന്നത്. മൂന്നാര്‍ വനിതകളുടെ സമരം മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കും മാതൃകയായിരിക്കുകയാണ്.
മലയാളി വനിത എന്നും ശക്തയായിരുന്നു. മാറുമറയ്ക്കാന്‍ സമരം അവര്‍ നടത്തിയത് പുരുഷാധിപത്യത്തിനെതിരെയായിരുന്നു. ബ്രിട്ടീഷ് ഭരണവും കൊളോണിയിലസവും എല്ലാമാണ് കേരളസ്ത്രീയെ അമ്മ-ഭാര്യ സ്ഥാനങ്ങളിലൊതുക്കി, അടുക്കളയില്‍ പ്രതിഷ്ഠിച്ച് അവരുടെ ആത്മവിശ്വാസം ചോര്‍ത്തിയത്. കേരളത്തിലെ സമരവേദികളില്‍ സ്ത്രീ രംഗത്തുവരുന്നത് ആദ്യമല്ല. ആദിവാസിനേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിലായിരുന്നല്ലോ ആദിവാസികളുടെ നില്‍പ്പുസമരം നടന്നത്. ഭൂമിക്കായുള്ള ദളിത് സമരവും ചെങ്ങറ സമരവുമെല്ലാം സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനും നടപ്പാക്കാനും സാധിക്കുമെന്ന് തെളിയിക്കുകയുണ്ടായി.
പുരുഷവിധേയരായ, തങ്ങളുടെ നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോലും പ്രതികരിക്കാനാവാത്ത കേരള വനിതകള്‍ക്ക് നല്കുന്ന ഉന്നത സന്ദേശമാണ് മൂന്നാര്‍ വനിതകളുടെ രാഷ്ട്രീയ-ട്രേഡ് യൂണിയന് പിന്തുണയില്ലാതെ നേടിയ വിജയം. സമരത്തിന്റെ മഞ്ഞവെളിച്ചത്തില്‍ സ്ഥാനം പിടിക്കാനെത്തിയ നേതാക്കളെ ഈ ധീരവനിതകള്‍ കൂകിവിളിച്ച് ആട്ടിപ്പായിക്കുന്ന കാഴ്ച നാം കണ്ടതാണ്.
മൂന്നാറിലെ വനിതാ തൊഴിലാളികളുടെ വിജയം സ്ത്രീപക്ഷ രാഷ്ട്രീയത്തിന് ഒരു പുതിയ ആഖ്യാനം നല്‍കുകയാണ്. വികസിതരാഷ്ട്ര സമൂഹത്തിന്റെ എല്ലാ സാമൂഹിക, മാനസിക, ഭൗതിക വ്യാപാരങ്ങളും സാധ്യമായ കേരളസ്ത്രീയെ ഇനിയും വെറും ഭാര്യയായും അമ്മയായും അടുക്കളക്കാരിയായും ഒതുക്കേണ്ടതില്ലെന്ന സന്ദേശംകൂടി മൂന്നാര്‍ വനിതകള്‍ നല്കുന്നു. ഇനിയെങ്കിലും സ്ത്രീകള്‍ മൂന്നാര്‍ സന്ദേശമുള്‍ക്കൊണ്ട് സ്ത്രീയുടെ സ്ഥാനം, അഭിമാനം, പൊതു ഇടത്തിലെ പങ്കാളിത്തം എന്നിവ നേടാന്‍ ധൈര്യംകാണിക്കുക. വിദ്യാഭ്യാസം, സാമൂഹികനീതി, ആരോഗ്യം മുതലായവയില്‍ കേരളസ്ത്രീ മുന്നിലാണ്. പക്ഷെ ലിംഗനീതി എന്നത് എന്താണെന്നുപോലും അവള്‍ക്കറിയില്ല.
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം ഇന്ന് ആഗോളമാതൃകയാണ്. ആലപ്പുഴയില്‍ വേരോട്ടം തുടങ്ങിയ കുടുംബശ്രീയിലെ വനിതകള്‍ തന്‍കാലില്‍ നില്ക്കാന് പഠിച്ചതും ബാങ്കുകളില്‍ ഇടപാട് നടത്താന്‍ കഴിവ് നേടിയതും സ്വയംതൊഴില്‍ കണ്ടെത്തി ദാരിദ്ര്യം കുറച്ച് ഭര്ത്താക്കന്മാരുടെ മദ്യപാനം പോലും നിയന്ത്രിക്കാന്‍ തക്ക ശക്തി നേടിയിരുന്നു. അന്ന് അവര്‍ക്ക് ട്രേഡ് യൂണിയന് ബന്ധങ്ങളോ രാഷ്ട്രീയപാര്‍ട്ടി ബന്ധങ്ങളോ ഇല്ലായിരുന്നു.
ഇന്ന് കുടുംബശ്രീ രാഷ്ട്രീയവല്ക്കരിക്കപ്പെട്ട് അവയുടെ സ്വത്വം നഷ്ടപ്പെട്ട്, രാഷ്ട്രീയജാഥാംഗങ്ങളായി മാറി. രാഷ്ട്രീയ ഇടപെടലില്‍ സ്ത്രീകള്‍ നേതാക്കളല്ല, ശബ്ദമില്ലാത്ത അനുയായികള്‍ മാത്രം. ഇപ്പോള്‍ മൂന്നാര്‍ വനിതകള്‍ പ്രദര്‍ശിപ്പിച്ച മാതൃക അനുകരിക്കാന്‍, സ്വന്തം ആവശ്യങ്ങള്‍ നേടാന്‍ സ്ത്രീകൂട്ടായ്മ ഉപയോഗിക്കാനെല്ലാം സ്ത്രീകള്‍ തയ്യാറാകണം. മൂന്നാറിലെ വനിതകളില്‍ നാം നേതാക്കന്മാരെ കണ്ടില്ല. ഒരേ ശബ്ദമായി ഒരേ ശരീരമായി കൈയുയര്‍ത്തി മുദ്രാവാക്യം വിളിച്ച് അവര്‍ അവരുടെ ആവശ്യം നേടിയെടുത്തു. തേയിലക്ക് വിലക്കുറവാണെന്നും ഇത്രയധികം ബോണസ് നല്കിയാല് കമ്പനി നാശോന്മുഖമാകുമെന്നുമുള്ള തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ വാക്കുകളും കടുത്ത പ്രതിഷേധം ഉയര്‍ത്തി.
ഇവരുടെ പിന്നില്‍ ആരാണ്? നേതാവാരാണ്? എന്നെല്ലാം തിരഞ്ഞ ട്രേഡ് യൂണിയന് നേതാവ് അവരില്‍ മാവോവാദി ബന്ധവും ആരോപിച്ചു. മൂന്നാര്‍ വനിതകള്‍ സ്വന്തം ആവശ്യം നിറവേറ്റാനല്ലാതെ ഒരു സ്ഥാപനവും നശിപ്പിക്കാനോ തകര്‍ക്കാനോ മുതിര്‍ന്നില്ല. അവരെല്ലാം സമാനദുഃഖിതരും അതുകൊണ്ട് എല്ലാവരും നേതൃമനോഭാവത്തോടെയുമാണ് സമരപാതയിലെത്തിയത്.
‘നീ വെറും പെണ്ണാണ്’ എന്ന് അടിച്ചേല്‍പ്പിച്ച മാനസികാവസ്ഥയെ ചെറുത്താണ് തങ്ങളുടെ ആവശ്യങ്ങള്‍ നേടാന്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങിയത്. രണ്ട് സ്ത്രീകള്‍ തമ്മില്‍ ചേരുകയില്ല എന്ന മിഥ്യാസങ്കല്‍പ്പമാണ് മൂന്നാര്‍ സ്ത്രീകള്‍ തകര്‍ത്തെറിഞ്ഞത്. ഇവിടെ കൈവീശി മുദ്രാവാക്യം വിളിച്ച് മുന്നേറിയ സ്ത്രീകളെല്ലാവരും നേതാക്കള്‍തന്നെയായിരുന്നു. സ്ത്രീകള്‍ക്ക് സ്വന്തം ആവശ്യങ്ങളും അവകാശങ്ങളും തിരിച്ചറിയാനുള്ള ശക്തിയുണ്ടെന്നും അതിനുവേണ്ടി സമരരംഗത്തിറങ്ങാന്‍ ഒരു പുരുഷനേതാവിന്റെയും നിഴല്‍ ആവശ്യമില്ലെന്നും മൂന്നാര്‍ തെളിയിച്ചു.
ഇന്ന് മൂന്നാര്‍ മാതൃക ആവര്‍ത്തിക്കാന്‍ സൂര്യനെല്ലിയിലും വയനാട്ടിലും സ്ത്രീകള്‍ തയ്യാറെടുക്കുകയാണ്. ഫാക്ടറി മേഖലകളില്‍ മാത്രമല്ല, തോട്ടം മേഖലയിലും സ്ത്രീകള്‍ വിവേചനത്തിനിരയാകുന്നു. മൂന്നാറിലെ ട്രേഡ് യൂണിയന് നേതാക്കള്‍ ടാറ്റയുടെ പണം വാങ്ങി കഴിയുന്നവരാണെന്നായിരുന്നു സമരസ്ഥലം സന്ദര്‍ശിച്ച വി.എസ്. അച്യുതാനന്ദന്റെ ആരോപണം. ട്രേഡ് യൂണിയന് നേതാക്കള്‍ ടാറ്റയുടെ പണം വാങ്ങി നിര്‍മിച്ച ബംഗ്ലാവുകളില്‍ കഴിയുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. മൂന്നാര്‍ തോട്ടം തൊഴിലാളികളാകട്ടെ കമ്പനി നല്കിയ ‘ലയ’ങ്ങളില്‍ പ്രാകൃതാവസ്ഥയില്‍ ജീവിക്കുന്നു.
ഭര്ത്താക്കന്മാരുടെ പിന്തുണപോലുമില്ലാതെയാണ് ഈ വനിതാ തൊഴിലാളികള്‍ സമരം ചെയ്യുന്നതെന്ന് സഖാവ് കൂട്ടിച്ചേര്‍ത്തു. ട്രേഡ് യൂണിയന് നേതാക്കളില്‍ വിശ്വാസമില്ലെന്ന വസ്തുതയും അവരെ ആട്ടിപ്പായിച്ച സമരക്കാര്‍ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മൂന്നാര്‍ സമരവിജയം ആഘോഷിക്കുമ്പോള്‍ ഇവിടുത്തെ ട്രേഡ് യൂണിയന് നേതാവ് എ.കെ. മണി സ്ഥാനം രാജിവെച്ചിരിക്കുകയാണ്. സമരത്തിന്റെ വിജയം ചക്കയിട്ടപ്പോള്‍ മുയല് ചത്തപോലെയെന്ന് മറ്റൊരു നേതാവ് എം.എം. മണിയും പ്രസ്താവിച്ചുകണ്ടു.
മൂന്നാറിലെ വനിതകള്‍ കേരളത്തിലെയും ഭാരതത്തിലെയും സ്ത്രീകള്‍ക്ക് നല്കിയ സന്ദേശമാണ് ഈ സമരം. തങ്ങളുടെ നേരെയുള്ള വിവേചനം തിരിച്ചറിഞ്ഞ് അതിനെതിരെ സംഘടിച്ച് പ്രഖ്യാപിത ബോണസ് നേടിയെടുക്കാന്‍ ഈ വനിതകള്‍ക്കായി എന്ന സന്ദേശം സൂര്യനെല്ലിക്കും ആദിവാസി മേഖലക്കും പ്രചോദനം നല്‍കിയിരിക്കുകയാണ്. ‘പെണ്ണൊരുമ്പെട്ടാല്‍’ എന്നത് ഇന്ന് വിപരീതാര്‍ത്ഥത്തില്‍ എടുക്കേണ്ട ചൊല്ലല്ലാതായി മാറ്റിയ മൂന്നാര്‍ വനിതകളെ നമുക്കും അഭിനന്ദിക്കാം.
ഇപ്പോള്‍ ടാറ്റക്ക് മൂന്നാറിലെ ഭൂമി കൈമാറിയത് നിയമപ്രകാരമല്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. മൂന്നാര്‍ ഇനിയും പ്രക്ഷുബ്ധമായി തുടരുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: