ന്യൂദല്‍ഹി: അറ്റകുറ്റപണികള്‍ക്ക് ഭാഗികമായി അടച്ചിട്ടിരിക്കുന്ന കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് പകരം ചെറുവിമാനങ്ങള്‍ ഇറക്കാന്‍ അനുമതി നല്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു. ഇതേക്കുറിച്ച് പരിശോധിച്ച് നടപടിയെടുക്കാന്‍ കേന്ദ്രവ്യോമയാന സെക്രട്ടറി ആര്.എന്‍. ചൗബയെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തിയ എം.കെ. രാഘവന് എം.പിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രവ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മയും ചര്‍ച്ചയില്‍ പങ്കെടുത്തു.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തത് മൂലം വിദേശ മലയാളികള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്ന് എംപി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിരവധി വിമാന കമ്പനികള്‍ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്താന്‍ ഇതിനം അനുമതി തേടിയിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് എം.കെ.രാഘവന് എം.പി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ ത്വരിതപ്പെടുത്താന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്നും അശോക് ഗജപതി രാജു പറഞ്ഞു. രണ്ടാം ഘട്ട റണ്‍വേ വികസനത്തിന് 248 ഏക്കര്‍ ഭൂമിയും, രണ്ടാം ആഗമന ടെര്‍മിനലിനും പാര്‍ക്കിംഗ് ബേയ്ക്കും വേണ്ട 137 ഏക്കര്‍ ഭൂമിയുമാണ് ആവശ്യമായുള്ളത്. നിലവില്‍ റണ്‍വേയുടെ നീളം 9000 അടിയാണ്. ഇത് 14000 അടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വ്യോമയാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും വിമാനത്താവളം നേരിടുന്ന വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിയുടെ ഇടപെടല്‍ സഹായകരമാകുമെന്നും എം.കെ.രാഘവന് എം.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: