കോട്ടയം: ഏതൊക്കെ പുതിയ മാധ്യമങ്ങള്‍ വന്നിട്ടും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി ഇവിടെ നഷ്ടപ്പെട്ടിട്ടില്ലെന്ന് എംജി സര്‍വ്വകലാശാല ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന സംഭവങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ ജനങ്ങളില്‍ എത്തിക്കൊണ്ടിരിക്കുമ്പോഴും അച്ചടിമാധ്യമങ്ങളുടെ പ്രസക്തിക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജന്മഭൂമിയിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാടവന. കേരളത്തിന്റെ നഷ്ടപ്പെട്ട സാംസ്കാരിക സ്വത്വം വീണ്ടെടുക്കുകയാണ് ജന്മഭൂമിയുടെ ദൗത്യമെന്ന് മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിലെ മാധ്യമങ്ങള്‍ ദേശീയ ചിന്തകള്‍ക്കെതിരെയാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇത് ദേശീയവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും തടസ്സമാകാറുണ്ട്. ജനങ്ങള്‍ക്കിടയില്‍ ജന്മഭൂമിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുകയാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
ആര്.കെ. വിജയകൃഷ്ണന് ശില്പശാലക്ക് നേതൃത്വം നല്കി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ നന്ദിയും പറഞ്ഞു. ശില്പശാല ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: