ആലപ്പുഴ: ദേശീയ ഔഷധവില നിയന്ത്രണ നിയമം മരുന്ന് നിര്‍മാണ കമ്പനികള്‍ അട്ടിമറിക്കുന്നു. വര്‍ഷത്തില്‍ പത്തു ശതമാനം മാത്രമേ മരുന്നു വില വര്ധിപ്പിക്കാവൂവെന്നാണ് നിയമം. ഇത് ലംഘിച്ച് ജീവിതശൈലീ രോഗങ്ങള്‍ക്ക് സംസ്ഥാനത്ത് വില്‍ക്കുന്ന മരുന്നിന്റെ വില മൂന്നിരട്ടിയില്‍ അധികം വര്‍ധിപ്പിച്ചു.
ജീവിതശൈലീ രോഗമായ കൊളസ്ട്രോളിന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന മരുന്നാണ് ലോഡന്സ് 5 എംജി. ഈ ഗുളിക 10 എണ്ണത്തിന്റെ വില 23 രൂപ. രണ്ടാഴ്ച മുന്‍പ് വിപണിയിലെത്തിയ ഈ മരുന്നിന്റെ ഇപ്പോഴത്തെ വില 66 രൂപ. ദിവസങ്ങള്‍ക്കുള്ളില്‍ വര്‍ധിപ്പിച്ചത് മൂന്നിരട്ടിയോളം വില. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ ഔഷധ വില നിയന്ത്രണ നിയമം ലംഘിച്ച് മരുന്നു കമ്പനികളുടെ പ്രവര്‍ത്തനം.
മരുന്നിന്റെ വില വര്‍ഷം തോറും 10 ശതമാനം മാത്രമേ വര്ധിപ്പിക്കാവൂയെന്ന് ദേശീയ ഔഷധ വിലനിയന്ത്രണ നിയമത്തില്‍ കര്‍ശന നിര്‍ദേശമുണ്ട്. അത്തരത്തില്‍ വര്‍ധിപ്പിച്ചാല്‍ തന്നെ ഈ മരുന്നിന്റെ വില 28 രൂപയില്‍ താഴെയെ വരൂ. എന്നാല്‍, നിയമം പോലും കാറ്റില്‍ പറത്തി മരുന്നു കമ്പനികള്‍ തോന്നിയ വിലയ്ക്ക് മരുന്ന് വില്‍ക്കുന്നു. അതേസമയം, കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ലോഡന്സ് 10 എം.ജി ഗുളിക 45 രൂപയ്ക്കാണ് കമ്പനി വില്‍ക്കുന്നതെന്നത് വിരോധാഭാസം.
ഇതു കൂടാതെ മരുന്ന് ഉത്പാദനം നിര്‍ത്തിയും കേന്ദ്ര നിയമം അട്ടിമറിക്കാന്‍ മരുന്നുകമ്പനികള്‍ നീക്കം തുടങ്ങി. മരുന്നുവിലയില്‍ നിയന്ത്രണം വന്നതോടെ, വില കുറഞ്ഞ ജീവന്‍രക്ഷാ മരുന്ന് ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണം കമ്പനികള്‍ പൂര്‍ണമായും നിര്‍ത്തുന്നു. ഹൃദ്രോഗത്തിന് അടക്കം ഉപയോഗിക്കുന്ന മരുന്നിന്റെ ഉത്പാദനം അവസാനിപ്പിച്ചു.
ഹൃദ്രോഗികള്‍, ശരീരം തളര്‍ന്ന് കിടക്കുന്നവര്‍ തുടങ്ങിയവരുടെ ജീവന് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന എക്കോസ്പ്രിന് ഗോള്‍ഡ് ഫോര്‍ട്ട് 20 എം.ജി. എന്ന മരുന്നിന്റെ ഉത്പാദനമാണ് കമ്പനി അവസാനിപ്പിച്ചത്. വില പുതുക്കി നിശ്ചയിച്ചതോടെനടപടി. നേരത്തെ പത്തെണ്ണത്തിന് 91.50 രൂപയായിരുന്ന ഈ മരുന്നിന്റെ വില പുതുക്കി നിശ്ചയിച്ചതോടെ 67.75 രൂപയായി കുറഞ്ഞു. ഇതോടെ മരുന്നുവിറ്റ് കൊള്ളലാഭം കൊയ്യാന്‍ മരുന്നു കമ്പനികള്‍ക്ക് സാധിക്കാതെയായി. തുടര്‍ന്ന് ഉത്പാദനനം നിര്‍ത്തിയത്. മരുന്ന് കിട്ടാതെ വന്നതോടെ ഇതേ മൂലകങ്ങള്‍ അടങ്ങിയ മരുന്ന് കൂടിയ വിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടില്‍ സാധാരണക്കാരായ രോഗികള്‍. നേരത്തെ 91 രൂപയ്ക്ക് ലഭിച്ചിരുന്ന ഈ മരുന്നിന് സമാനമായ മരുന്ന് ഇപ്പോള്‍ ലഭിക്കണമെങ്കില്‍ 150 രൂപയിലധികം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: