മാന്നാര്‍ (ആലപ്പുഴ): പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജിലെ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പമ്പയാറ്റില്‍ മുക്കിക്കൊന്ന ദാരുണ സംഭവത്തിന് നാളെ 19 വര്‍ഷം പൂര്‍ത്തിയാകുന്നു. 1996 സപ്തംബര്‍ 17നാണ് ദേശീയതയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ എബിവിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ അരുംകൊല ചെയ്തത്.
മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന്-ലീലാമ്മ ദമ്പതികളുടെ ഏക മകന് കിം കരുണാകരന് (17). കുട്ടംമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന് നായര്‍-ഇന്ദിര ദമ്പതികളുടെ ഏക മകന് പി.എസ്. അനു (20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാ ഭവനം ശിവദാസന്‍ നായരുടെയും പരേതയായ ശാരദയുടേയും മകന് സുജിത്ത് (17) എന്നിവരാണ് സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പുറമെ നിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളേജില്‍ കയറി നടത്തിയ ആക്രമണത്തില്‍നിന്നു രക്ഷനേടുന്നതിനു പ്രാണരക്ഷാര്‍ത്ഥം കോളേജിനു സമീപത്തുകൂടി ഒഴുകുന്ന പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തില്‍ താഴ്ത്തി കൊല്ലുകയായിരുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതികളെ തെളിവുകള്‍ നശിപ്പിച്ച് രക്ഷപെടുത്തുകയാണ് ഭരണസാരഥ്യം പേറിയിരുന്നവര്‍ ചെയ്തത്. കൊലയാളികളെ പിടിക്കുന്നതിനു പകരം കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിക്കാനാണ് നിയമപാലകരും ഇവരെ നയിക്കുന്നവരും ചെയ്തത്.
ഇതിന്റെ ഫലമായി ഈ നരമേധത്തിനു നേതൃത്വം കൊടുത്തവരും നടത്തിയവരും ഇന്നും അക്രമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി പരുമലയിലും പരിസരപ്രദേശങ്ങളിലും സസുഖം വാഴുന്നു. ചിലര്‍ വിദേശത്തേക്കും കടന്നു. ഭരണസ്വാധീനത്തില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷപെടുത്തിയ കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യം ശക്തമായി.
നാളെ വൈകിട്ട് നാലിന് യുവമോര്‍ച്ചയുടെയും പരുമല ബലിദാന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ബലിദാന ദിനാചരണം നടത്തും. സ്റ്റോര്‍ ജംക്ഷനിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. പരുമല ബലിദാന്‍ ട്രസ്റ്റ് സെക്രട്ടറി മധു പരുമല അദ്ധ്യക്ഷത വഹിക്കും.
യോഗത്തില്‍ പരുമല പമ്പാ കോളേജില്‍നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പരുമല ബലിദാന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് വിതരണം ചെയ്യും. ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി അനുസ്മരണ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: