കൊച്ചി: കൊച്ചിയിലെ റോഡുകള്‍ പതിനഞ്ച് ദിവസത്തിനകം അറ്റകുറ്റപണിനടത്തി ഗതാഗതയോഗ്യമാക്കാന്‍ കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത ഉന്നതാധികാരികളുടെ യോഗത്തില്‍ തീരുമാനം. റോഡുകളുടെ നില വളരെ മോശമാണെന്ന പരാതി വ്യാപകമാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നോട്ടീസയക്കും. സീപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ അപകടങ്ങള്‍ പതിവായിരിക്കുന്ന സാഹചര്യത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ആര്‍ടിഒ, പിഡബ്ലൂഡി, പോലീസ് തുടങ്ങി ഉദ്യോഗസ്ഥരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞതവണ റോഡുകളുടെ അറ്റകുറ്റപണികള്‍ കൃത്യസമയത്ത് നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ മഴയില്‍ റോഡുകള്‍ വ്യാപകമായി തകര്‍ന്നു. എന്നാല്‍ തുടര്‍ നടപടി ഉണ്ടായില്ല. സമയത്ത് അറ്റകുറ്റപണികള്‍ നടത്താത്തവരുടെ പേരില്‍ നടപടി സ്വീകരിക്കും. ഇന്‍ഫോപാര്‍ക്ക് കവാടത്തിനു മുന്നിലെ ബെല്‍മൗത്ത് രണ്ടുവശങ്ങളിലേക്കും 150 മീറ്റര്‍ വര്‍ദ്ധിപ്പിക്കും. ട്രാഫിക് വാര്‍ഡന്റെ സേവനവും പ്രയോജനപ്പെടുത്തും. വലിയ വാഹനങ്ങള്‍ക്ക് ഈ വഴിയുള്ള യാത്രക്ക് നിയന്ത്രണം രാവിലെ 8.30മുതല്‍ 9.30 വരേയും വൈകുന്നേരം 3.30 മുതല്‍ 4.30 വരേയും എന്നാക്കി പുനര്‍ നിര്‍ണ്ണയം ചെയ്യാനും തീരുമാനമായി. റോഡിനിരുവശവും വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും.
കളമശേരി മുതല്‍ റോഡ് പരിശോധന നടത്താന്‍ പോലീസിന്റേയും ആര്ടിഒയുടേയും നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വാഴക്കല, പാലാരിവട്ടം എന്നിവിടങ്ങളിലെ പാര്‍ക്കിംഗിന് പ്രത്യേകം നിയന്ത്രണം ഏര്‍പ്പെടുത്തും. ജംഗ്ഷനുസമീപം ഹബ്ബിടുന്നതിനും, സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഗേറ്റില്‍ ബസ്സ് കാത്തു നിന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവമാണ് അടിയന്തിര യോഗത്തിന് കാരണമായത്. കഴിഞ്ഞ ആഴ്ച്ച കോട്ടയം സ്വദേശി ഇവിടെ അപകടത്തില്‍പെട്ട് മരിച്ചിരുന്നു. റോഡ് അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ചന്ദ്രശേഖര്‍ ദാസ് കമ്മീഷന് സീപ്പോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശ്ശങ്ങളും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയിരുന്നില്ല.
ലൈസന്‍സിനു പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ കുട്ടികള്‍ വാഹനം ഓടിക്കുന്നതു കര്‍ശനമായി തടയാന്‍ ഗതാഗത വകുപ്പിനും പോലീസിനും ജില്ല കളക്ടര്‍ നിര്‍ദേശം നല്കി. വിദ്യാര്‍ഥികളുടെ തിരക്കനുഭവപ്പെടുന്ന കളമശേരി ഐടിഐയ്ക്കു മുന്നില്‍ റോഡില്‍ സീബ്രാലൈന്‍ വരയ്ക്കാന്‍ പൊതുമരാമത്തു വകുപ്പിനും നിര്‍ദേശം നല്കി. ഇവിടെ തുടര്‍ച്ചയായി അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണിത്. കാക്കനാട്- ഇടച്ചിറ ഇന്‍ഫോപാര്‍ക്ക്- സ്മാര്‍ട്ട്സിറ്റി റോഡിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇവിടെ അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി തടയും. ചെമ്പുമുക്ക്- വാഴക്കാല റൂട്ടില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഒരു വശത്തു മാത്രമാക്കും. ഇപ്പോള്‍ ഇവിടെ അനധികൃത പാര്‍ക്കിംഗ് മൂലം വന്‍ഗതാഗത തിരക്ക് അനുഭവപ്പെടുന്നതായി ജില്ല കളക്ടര്‍ ചൂണ്ടിക്കാട്ടി. അതേപോലെ ഈ റോഡില്‍ ഇരുവശത്തുമായി കുറിച്ച വെള്ള വര നീക്കാനും കളക്ടര്‍ പൊതുമരാമത്തു വകുപ്പിനു നിര്‍ദേശം നല്കി.
ഒലിമുകള്‍ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള മാര്‍ഗത്തെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും നിര്‍ദേശം നല്കി. ഇവിടെ സ്ഥിരമായ പോലീസ് സംവിധാനം തുടരും. കൊച്ചി നഗരത്തിലെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ബന്ധപ്പെട്ട ഉപയോക്താക്കള്‍ 15 ദിവസത്തിനകം നന്നാക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്കി. ഇതല്ലെങ്കില്‍ സിആര്‍പിസി അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കളക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്മാന് പി. ഐ മുഹമ്മദാലി, ആര്. ടി. ഒ കെ. എം. ഷാജി, അസി. പോലീസ് കമ്മീഷണര്‍മാരായ ബിജോ അലക്സാണ്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, പൊതുമരാമത്തു വകുപ്പ് (റോഡ്സ്) വിഭാഗം എക്സി. എന്‍ജിനീയര്‍ കെ. എസ്. ജയ്രാജ്, റെജി കെ. തോമസ് (ഡെപ്യൂട്ടി മാനേജര്‍ ഇന്‍ഫോപാര്‍ക്ക്), പി.എച്ച്. ഇബ്രാഹിം (സിഐ ട്രാഫിക്), സാജന് (സിഐ ഇന്‍ഫോപാര്‍ക്ക്),. അബ്ദുള്‍ സലാം( ഡിജിഎം, ആര്‍ബിഡിസികെ), അമല്‍ പോള്‍ (മാനേജര്‍, ആര്‍ബിഡിസികെ), വി.എ. സക്കീര്‍ ഹുസൈന്, പി. എം. യൂസഫ്, ടി. എം. അലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: