ന്യൂദല്ഹിഅമേരിക്കന് പ്രസിഡന്റ് ബരാക്ക് ഒബാമ താമസിക്കാന്‍ ഭയന്ന ന്യൂയോര്‍ക്കിലെ ചൈനീസ് ഹോട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങും. സപ്തംബര്‍ 23ന് അമേരിക്കയിലെത്തുന്ന മോദി പ്രസിദ്ധമായ വാല്‍ഡോര്‍ഫ്-അസ്റ്റോറിയ ഹോട്ടലില്‍ താമസിക്കാന്‍ തീരുമാനിച്ചു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന ലോകനേതാക്കള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത് വാല്‍ഡോര്‍ഫ്-അസ്റ്റോറിയ ഹോട്ടലിലാണ്. എന്നാല്‍ ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനി കഴിഞ്ഞ വര്‍ഷം ഹോട്ടല്‍ ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ താമസിക്കേണ്ടെന്ന് ഒബാമ തീരുമാനിച്ചത്. ചാരപ്പണിയും രഹസ്യനിരീക്ഷണവും ഉണ്ടായേക്കാമെന്ന പേടിയാണ് അമേരിക്കന്‍ പ്രസിഡന്റിനെ സ്വന്തം രാജ്യത്തെ ഹോട്ടലില്‍ നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നത്.
നരേന്ദ്ര മോദിക്ക് പുറമേ റഷ്യന്‍ പ്രസിഡന്റ് വഌഡമിന് പുടിനും ഇതേ ഹോട്ടലില്‍ താമസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭാരത പ്രധാനമന്ത്രിമാര്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന ന്യൂയോര്‍ക്ക് പാലസ് ഹോട്ടല്‍ ഒഴിവാക്കിയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള വാല്ഡോര്ഫിലേക്ക് മോദി എത്തുന്നത്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങും ഇവിടെയാണ് താമസം. ന്യൂയോര്‍ക്ക് പാലസില്‍ നിന്നുള്ള താമസം മാറ്റം മോദി നയതന്ത്ര നീക്കത്തിനായി ഉപയോഗിച്ചിരിക്കുകയാണ്.
നിരവധി വര്‍ഷങ്ങളായി യുഎന്‍ ജനറല്‍ അസംബ്ലിക്കെത്തുന്ന യുഎസ് സംഘം താമസിക്കുന്നത് വാല്‍ഡോര്‍ഫ് ഹോട്ടലിലാണ്. ഇത്തവണ അമേരിക്കന്‍ സംഘം താമസിക്കുന്നത് ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലും. ഈ ഹോട്ടല്‍ കഴിഞ്ഞ വര്‍ഷം കൊറിയന്‍ കമ്പനി ഏറ്റെടുത്തു എന്നതും കൗതുകകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: