കൊച്ചി: മുന്‍മന്ത്രി ഗണേഷ് കുമാര്‍ സോളാര്‍ കേസന്വേഷണത്തിന്റെ പുരോഗതികളെക്കുറിച്ച് തന്നോട് നേരിട്ട് അന്വേഷിച്ചിരുന്നതായി സരിതയുടെ അഭിഭാഷകനായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണന്റെ മൊഴി. സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് മൊഴി നല്‍കുകയായിരുന്നു അഡ്വ. ഫെനി.
നേരത്തെ മുന്‍മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ പ്രദീപ് കുമാര്‍ സോളാര്‍ കമ്മീഷന് നല്കിയ മൊഴിയില്‍ ഗണേഷ് കുമാറിന് സോളാര്‍ കേസിനെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. സരിതയുടെ ഏറ്റവുമടുത്ത വിശ്വസ്തന് കൂടിയായ പ്രദീപ് കുമാറിന്റെ ഈ വാദമാണ് ഇതോടെ തെറ്റാണെന്ന് തെളിയുന്നത്.
2002 മുതല്‍ മാവേലിക്കരയിലെ കോടതികളില്‍ മുഖ്യമായും പ്രാക്ടീസ് ചെയ്തുവരുന്ന ഫെനി ബാലകൃഷ്ണന് 2005 ലാണ് ബിജു രാധാകൃഷ്ണന്റെ ബന്ധുവായ വേണു മുഖേന ബിജുവിനെ പരിചയപ്പെടുന്നത്. കുറേ ചെക്കു കേസുകളുണ്ടെന്ന് പറഞ്ഞാണ് പരിചയപ്പെടുന്നത്. അതേ വര്‍ഷം തന്നെ സരിതയുടെ ആദ്യ ബന്ധത്തില്‍ നിന്നും വിവാഹമോചനം നേടുന്നതിന് ഡിവോഴ്സ് കേസ് ഫയല്‍ ചെയ്യുന്നതിനായി ബിജുവിനോടൊപ്പം സരിത തന്നെ സമീപിച്ചിരുന്നു. സരിത ഭാര്യയാണെന്നാണ് ബിജു തന്നോടു പറഞ്ഞത്.
സരിതയുടേയും മുന്‍ ഭര്‍ത്താവിന്റെയും സമ്മതത്തോടെ ജോയിന്റ് പെറ്റീഷന് തിരുവല്ല കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. പിന്നീട് 2013 മാര്‍ച്ചിലാണ് ഇവരെ വീണ്ടും കാണുന്നതെന്നും ഫെനി മൊഴി നല്കി. ബിജു രാധാകൃഷ്ണനെ നടി ശാലുമോനോന്റെ ചങ്ങനാശ്ശേരിയിലുള്ള ഒരു ഡാന്‍സ് പരിപാടിയിലാണ് കാണുന്നത്. പിന്നീട് ബിജു സോളാര്‍ കേസ് തന്നോട് കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ കടബാധ്യതകള്‍ മുഴുവന്‍ ബിജു ഏറ്റെടുക്കണമെന്നും തനിക്കും കുഞ്ഞിനും ചിലവിനു തരണമെന്നുമുള്ള സരിതയുടെ ആവശ്യപ്രകാരം തന്റെ മധ്യസ്ഥതയില്‍ ബിജുവിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബിജു വാക്കു പാലിച്ചില്ലെന്നും കടക്കാര് നിരവധിതവണ തന്നെ സമീപിച്ചിരുന്നതായും ഫെനി മൊഴി നല്കി. ബിജു രാധാകൃഷ്ണന് ശാലു മേനോനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് തന്നോടു പറഞ്ഞിരുന്നതായും ഫെനി മൊഴി നല്കി. ഫെനി ബാലകൃഷണന് 23ന് വീണ്ടും മൊഴി നല്‍കാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: