കൊച്ചി: കോണ്‍ഗ്രസിലെ പുതിയ പോരുകള്‍ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. തെരഞ്ഞടുപ്പിന് മുന്‍പ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വി.എം.സുധീരനെ മാറ്റുകയാണ് എ, ഐ ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നത്.
നിയമസഭ സീറ്റുനിര്ണ്ണയത്തില് പതിവുള്ള ഗ്രൂപ്പ് വീതംവക്കല് ഇക്കുറി ഉണ്ടാകില്ലെന്ന സുധീരന്റെ നിലപാടാണ് ഇരു ഗ്രൂപ്പുകളേയും ഒരുമിച്ച് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഗ്രൂപ്പ് മാനേജര്‍മാരായ ചില സ്ഥിരം നേതാക്കള്‍ക്ക് സീറ്റ് നല്കുന്ന ശൈലി അവസാനിപ്പിക്കണമെന്നും സീറ്റുകള്‍ ഗ്രൂപ്പുകള്‍ക്കായി വീതംവെക്കുന്ന പരിപാടി നിര്‍ത്തണമെന്നും സുധീരന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധിയുമായി സുധീരന് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി നിയമസഭാ അംഗങ്ങളായി തുടരുന്ന ഗ്രൂപ്പ് മാനേജര്‍മാരെ ഇക്കുറി ഒഴിവാക്കാന്‍ തന്നെയാണ് രാഹുലിനും താത്പര്യം.
ഗ്രൂപ്പ് നോക്കാതെ ജയസാധ്യതയുള്ള യുവാക്കളെ മത്സരിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്. സുധീരന്റെ നീക്കത്തിന് എ.കെ ആന്റണിയുടെ പിന്തുണയുമുണ്ട്. ജനങ്ങളുമായി ബന്ധമില്ലാത്ത പലരും ഗ്രൂപ്പ് കളിയുടെ മാത്രം പിന്‍ബലത്തില്‍ സീറ്റ് തരപ്പെടുത്തുമ്പോള്‍ കഴിവുള്ള നിരവധി പ്രവര്‍ത്തകര്‍ തഴയപ്പെടുന്നതായ പരാതി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്ക് നേരത്തെയുണ്ട്.എ.കെ ആന്റണിയും സുധീരനും ഇവര്‍ക്ക് പിന്തുണയുമായെത്തുന്നതോടെ ഈ നീക്കം പലര്‍ക്കും വിനയാകും. മുതിര്‍ന്ന ചില നേതാക്കള്‍ സീറ്റുകള്‍ സ്വകാര്യസ്വത്തായി കൈവശം വെക്കുകയാണെന്നും ഈ രീതിക്ക് മാറ്റം വരണമെന്നും യൂത്ത്്് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.
ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഗ്രൂപ്പുകാര്‍ എന്ന നിലക്കാണ് ഇപ്പോഴുള്ള ബഹുഭൂരിപക്ഷം എം.എല്‍.എ മാരും സീറ്റ് തരപ്പെടുത്തിയത്. മന്ത്രിമാരെ തീരുമാനിച്ചപ്പോഴും ഇതേ ഗ്രൂപ്പ് സമവാക്യമാണ് പാലിക്കപ്പെട്ടത്. ഇതുമൂലം തഴയപ്പെട്ട വലിയ വിഭാഗം സീനിയര്‍ നേതാക്കളും അസംതൃപ്തരാണ്.
ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെക്കല്‍ വേണ്ടെന്ന സുധീരന്റെ നിര്‍ദ്ദേശത്തോട് രാഹുല്‍ ഗാന്ധിയും അനുകൂലമായി പ്രതികരിച്ചതോടെ എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്‍പ് സുധീരനെ പ്രഡിഡന്റ് പദവിയില്‍ നിന്ന് മാറ്റുകയാണ് ഇരു ഗ്രൂപ്പുകളും ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും ഒരേ മനസ്സാണ്. ജി.കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന ഇരുവരുടേയും നിര്‍ദ്ദേശത്തെ മറികടന്നാണ് ആന്റണിയുടെ അഭിപ്രായം പരിഗണിച്ച് സുധീരനെ രാഹുല്‍ ഗാന്ധി അധ്യക്ഷനായി അവരോധിച്ചത്.
രാഹുലിനെ മറികടന്ന് സോണിയയുടെ അടുത്ത് പരാതിയുമായി പോകാന്‍ ഇരുഗ്രൂപ്പുകളും തീരുമാനിച്ചതും അതുകൊണ്ടാണ്. സുധീരനു പകരം മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് നിര്‍ദ്ദേശിക്കാനും ഇരുഗ്രൂപ്പുകളും ഏറെക്കുറെ ധാരണയായതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് ഹൈക്കമാന്റ് എ.കെ ആന്റണിയുടെ അഭിപ്രായമാകും പരിഗണിക്കുക. ആന്റണി ഇപ്പോഴും സുധീരനെ ശക്തമായി പിന്തുണക്കുന്നതിനാല് അദ്ദേഹത്തെ മാറ്റാനുള്ള നീക്കം എളുപ്പമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: