തിരുവനന്തപുരം : തീവ്രവാദ സംഘടനയായ ഐസിസ് അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച നാലുപേരെ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സും എന്‍ഐഎയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഇവരെ വിട്ടയച്ചു.
തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി അനസ് (21), അടൂര്‍ നെല്ലിമുകള്‍ സ്വദേശി ആരോമല്‍ സദാനന്ദ് (23) എന്നിവരെ ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയുമായിരുന്നു. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് കരിപ്പൂരില്‍ പിടിയിലായത്. ഇവര്‍ നാലുപേരുടെയും വിസ യുഎഇ സര്‍ക്കാര്‍ റദ്ദാക്കി തിരിച്ചയയ്ക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 4നുള്ള ഇത്തിഹാദ് വിമാനത്തിലാണ് അനസും ആരോമലും തിരുവനന്തപുരത്ത് എത്തിയത്. അബുദാബിയിലായിരുന്നു ഇരുവരും. 2015 ഏപ്രിലില്‍ യുഎഇയില്‍ അപ്രത്യക്ഷനായി ഐസിസില്‍ എത്തിയ കോഴിക്കോടുകാരനായ വ്യക്തിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണ് ഇവര്‍.
ഇയാള്‍ക്കൊപ്പം പഠിച്ചിരുന്നവരും ഇയാളുടെ സന്ദേശങ്ങള്‍ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തവരുമാണ് പിടിയിലായത്. യുഎഇ പോലീസ് കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ചയിലേറെ ഇവരെ ചോദ്യം ചെയ്ത ശേഷം കേന്ദ്രസര്‍ക്കാരിനെ വിവരമറിയിക്കുകയും വിസ റദ്ദാക്കി തിരിച്ചയക്കുകയുമായിരുന്നു. യുഎയിലെത്തി അപ്രത്യക്ഷനായ വ്യക്തിയുടെ സഹോദരനാണ് കരിപ്പൂരില്‍ കസ്റ്റഡിയിലെടുത്ത ഒരാള്‍. മലപ്പുറം കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ കഴിഞ്ഞ മാസം യുഎഇ തിരിച്ചയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: