കോഴിക്കോട്: അതിരുകളില്ലാത്ത സൗഹൃദത്തിന് വേദിയൊരുക്കിയ ‘നമ്മുടെ കോഴിക്കോട്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം ലഭിച്ചു. രണ്ട് ലക്ഷം അംഗങ്ങള്‍ അടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മ എന്ന നിലയിലാണ് ‘നമ്മുടെ കോഴിക്കോട്’ ലിംക ബുക്കില്‍ കയറിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അസോസിയേറ്റ് എഡിറ്റര്‍ എം.കെ. ജോസില്‍ നിന്ന് ‘നമ്മുടെ കോഴിക്കോട്’ ഗ്രൂപ്പിന്റെ സ്ഥാപകന്‍ രോഹിത് തയ്യില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. രാജ്യത്തെ ഏറ്റവും അംഗങ്ങളുള്ള സൈബര്‍ സൗഹൃദക്കൂട്ടായ്മയിലൊന്നായി മാറിയ ‘നമ്മുടെ കോഴിക്കോട്’ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരികയാണെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഫേസ്ബുക്ക് ഗ്രൂപ്പാണ് ‘നമ്മുടെ കോഴിക്കോട്’. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഹിത് തയ്യില്‍ രൂപീകരിച്ച ഫേസ്ബുക്ക് കൂട്ടായ്മയാണ് പിന്നീട് സന്നദ്ധസംഘടന എന്ന നിലയിലേക്ക് ഉയര്‍ന്നത്. പിന്നീട് ഗ്രൂപ്പിലെ സജീവ അംഗങ്ങളെ ചേര്‍ത്ത് ‘നമ്മുടെ കോഴിക്കോട് ടാസ്ക് ഫോഴ്സ്’ എന്ന സംഘത്തിനും രൂപം നല്കി. ബാലികാസദനിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യപുസ്തകവിതരണം, സൗജന്യമെഡിക്കല്‍ ക്യാമ്പ്, വൃക്ഷത്തൈ വിതരണം, ഫുട്ബാള്‍ മത്സരം തുടങ്ങിയ വിവിധ പരിപാടികളാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇതിനകം സംഘടിപ്പിച്ചത്. ഗ്രൂപ്പില്‍ പരസ്യം ചെയ്യുന്നവര്‍ അനാഥമന്ദിരത്തിലേക്കായി ഒരു നിശ്ചിത തുക അടയ്ക്കണമെന്ന വ്യവസ്ഥയും ഒരുക്കിയിട്ടുണ്ട്. രോഹിത് തയ്യില്‍, രഞ്ജിത്ത് ആന്‍ഡ്രൂസ്, ധര്‍മേഷ് രാമകൃഷ്ണ, ബിബിന്‍ ചന്ദ്രന്, ഷമീല്‍, ജോണ്സന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: