കോഴിക്കോട്: തളി ശ്രീമഹാഗണപതി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി തെപ്പരഥോത്സവത്തോടനുബന്ധിച്ച് വിനായക ചതുര്‍ത്ഥി ദിവസത്തെ എഴുന്നള്ളത്തില്‍ ഗജരാജന്‍ പാറമേക്കാവ് ശ്രീപത്മനാഭന് ഗണപതിയുടെ തിടമ്പേറ്റും.
കേരളത്തിലെ ഏറ്റവും വലിയ ഗജവീരന്മാരില് ഒന്നായ പത്മനാഭന് തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിലെ ഗജവീരനാണ്. തൃശൂര്‍ പൂരം, ചെറായി പൂരം, കീഴൂര്‍ പൂരം, തൃപ്പൂണിത്തുറ ഉത്സവം തുടങ്ങിയ കേരളത്തിലെ മിക്ക ഉത്സവങ്ങളിലും തിടമ്പേറ്റുന്നത് പാറമേക്കാവ് പത്മനാഭനാണ്.
വിനായക ചതുര്‍ത്ഥി തെപ്പരഥോത്സവത്തിനായി എത്തുന്ന പത്മനാഭനെ ഇന്ന് വൈകിട്ട് 5 മണിക്ക് ആര്യവൈദ്യശാല-ജയലക്ഷ്മി ജംഗ്ഷനില്‍ വെച്ച് സ്വീകരിച്ച് തളി ഗണപതി ക്ഷേത്രത്തിലേക്ക് ആനയിക്കും. 17ന് നടക്കുന്ന എഴുന്നള്ളത്തിന് കൂറ്റനാട് വിഷ്ണു, മുള്ളത്ത് ഗണപതി എന്നീ ഗജവീരന്മാരും അകമ്പടി സേവിക്കും.
തെപ്പരഥോത്സവത്തില് വിനായക ചതുര്‍ത്ഥി ദിവസം നടക്കുന്ന അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതി ഹോമത്തിന്റെ വഴിപാട് കൗണ്ടര്‍ ഇന്ന് രാത്രി 11.30 മണിവരെ പ്രവര്‍ത്തിക്കും. ഇന്നലെ കെ.വി എസ് ബാബുവിന്റെ സംഗീതാര്‍ച്ചനയും, താമരക്കാട് കൃഷ്ണന് നമ്പൂതിരിയുടെ സംഗീതക്കച്ചേരിയും നടന്നു.
വിനായകചതുര്‍ത്ഥി തെപ്പരഥോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് സൈബ യൂത്ത് തളിയുടെ സന്ധ്യാദീപവും കെ. കെ. രമേഷും സംഘവും അവതരിപ്പിക്കുന്ന ഭജനയും ഉണ്ടായിരിക്കും.
വിനായകചതുര്‍ത്ഥി ദിവസം രാവിലെ 9 മണിക്ക് ദേവന്മാരുടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് തളി ശിവക്ഷേത്രം, നടമ്മല്‍ ശ്രീഭഗവതി ക്ഷേത്രം, സമൂഹം റോഡ്, കണ്ടംകുളം റോഡ്, കല്ലായി റോഡ് വഴി ക്ഷേത്രത്തില്‍ തിരിച്ചെത്തും. വൈകിട്ട് 6ന് പട്ടണപ്രവേശം നടക്കും. 10 മണിക്കാണ് തെപ്പരഥോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: