കോഴിക്കോട്: ഇന്ത്യയുടെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കായ കൗശല്‍ കേന്ദ്രയുടെ സംസ്ഥാനത്തെ രണ്ടാമത്തെ സെന്റര്‍ കോഴിക്കോട് പബ്ലിക് ലൈബ്രറിയില്‍ സംസ്ഥാന തൊഴില്‍- നൈപുണ്യ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തൊഴില്‍ രംഗത്ത് പുതുതലമുറയെ മല്‍സര സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന തൊഴില്‍ വകുപ്പ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൗശല്കേന്ദ്ര രൂപകല്പന ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേരളം ആവിഷ്ക്കരിച്ച ഈ പദ്ധതി പ്രധാമന്ത്രിയുടെ പ്രത്യേക പ്രശംസ നേടുകയും ദേശീയ തലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനമാവുകയും ചെയ്തുവെന്ന പ്രത്യേകതയും ഇതിനുണ്ട്.
കുട്ടികള്‍ എന്തുപഠിക്കണമെന്നും ഏതുജോലി തിരഞ്ഞെടുക്കണമെന്നും മാതാപിതാക്കള്‍ തീരുമാനിക്കുന്ന സമ്പ്രദായം മാറണം. വ്യക്തിയുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ കണ്ടെത്താന്‍ അവരെ സഹായിക്കുന്നതാണ് കൗശല്‍ കേന്ദ്രയൊരുക്കുന്ന അസെസ്മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് സെല്‍. ലോകത്തെമ്പാടുമുള്ള പുസ്തകങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലൈബ്രറിയാണ് മറ്റൊരു സവിശേഷത. കമ്പനികള്‍ക്കാവശ്യമായ പരിശീലനം ഉദ്യോഗാര്‍ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ലഭ്യമാക്കുന്ന മള്‍ട്ടി സ്കില്‍ റൂം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന ലാംഗ്വേജ് ലാബ് എന്നീ സൗകര്യങ്ങള്‍ യുവാക്കളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനുതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്ലേസ്മെന്റ് ലിങ്ക്ഡ് എംപ്ലോയ്മെന്റ് പ്രോഗ്രാം (പ്ലെപ്) ഉടന്‍ ആരംഭിക്കും. തൊഴില്‍ പരിശീലനത്തോടൊപ്പം പ്ലെയ്സ്മെന്റ് ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുമ്പോഴേ പരിശീലകര്‍ക്ക് ഫീസ് ലഭിക്കൂ എന്നതും കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ച് ജോലി നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് ഫീയുടെ പകുതി തിരികെ ലഭിക്കുമെന്നുള്ളതും ഇതിന്റെ സവിശേഷതയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായി തൊഴില്‍ നൈപുണ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളടങ്ങിയ സ്കില്‍ കാര്‍ഡുകള്‍ ഈ വര്‍ഷം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷന് ഫീസായ 100 രൂപയും ലാംഗ്വേജ് ലാബിലെ കോഴ്സ് ഫീസായ 1000 രൂപയും മന്ത്രി ഷിബു ബേബി ജോണിന് കൈമാറി മന്ത്രി എം.കെ. മുനീര്‍ കോഴിക്കോട് കൗശല്‍ കേന്ദ്രയിലെ ആദ്യ അംഗമായി.
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കേസ്) മാനേജിംഗ് ഡയറക്ടര്‍ ആര്. രാഹുല്‍, കൗശല്‍ കേന്ദ്രയെക്കുറിച്ച് വിശദീകരിച്ചു. നോവലിസ്റ്റ് പി. വത്സല, സാഹിത്യകാരന് എം.എം. ബഷീര്‍, മേയര്‍ പ്രൊഫ.എ.കെ. പ്രേമജം, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എഡിഎം. ടി. ജെനില്‍കുമാര്‍, എംപ്ലോയ്മെന്റ് ആന്റ് ട്രെയ്നിങ് ഡയറക്ടര്‍ കെ. ബിജു, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് തുടങ്ങിയ വര് ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ യുവസമൂഹത്തെ പുതുതലമുറ തൊഴിലുകള്‍ക്ക് സജ്ജരാക്കാന്‍ സഹായകമായ ഹ്രസ്വകാല കോഴ്സുകളും കൗശല്‍ കേന്ദ്രയിലുണ്ടാകും. വ്യാവസായിക പരിശീലന പങ്കാളികളുടെ സഹായത്തോടെ വിവിധ വിഷയങ്ങളില്‍ വര്‍ഷം മുഴുവന്‍ നീളുന്ന നൈപുണ്യ പരിപാടികളും കൗശല്‍ കേന്ദ്രയിലൂടെ നല്‍കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചവറയിലാണ് ‘കേസ്’ സംരംഭമായ ആദ്യ കൗശല്‍ കേന്ദ്ര പ്രവര്‍ത്തനം തുടങ്ങിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലും ഇക്കൊല്ലം തന്നെ കൗശല്‍ കേന്ദ്ര ആരംഭിക്കും. തുടര്‍ന്ന് ഗ്രാമീണ മേഖലകളില്‍ 10 കേന്ദ്രങ്ങള്‍ കൂടി തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: