ഭഗവാന് പരമശിവന്റെ ദാസന്മാരായ (ഭൂത) ഗണങ്ങളുടെ നാഥനും (ഈശനും) വിഘ്നനാശകനും വിദ്യയുടെ അധിഷ്ഠാന ദേവനുമാണ് മഹാഗണപതിയെന്ന സാക്ഷാല്‍ വിഘ്നേശ്വരന്!
ശകവര്‍ഷപ്രകാരമുള്ള ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിലെ ചന്ദ്രോദയവേളയില്‍ വിനായകന് ഭൂജാതനായി.
വിനായകന് ഗജാനനനാകാന് കാരണമായ കഥകളില്‍ ഒന്ന് ഇപ്രകാരമാണ്.
ഒരിക്കല്‍ ഭഗവാന് ശ്രീപരമേശ്വരന്, കൈലാസസാനുവിലുള്ള ഭോഗവതി നദിയില്‍ സ്നാനത്തിനായി പോയിരിക്കയായിരുന്നു. ശ്രീപാര്‍വതി സ്നാനാനന്തരം അംഗരാഗം ശരീരത്തില്‍ പൂശിക്കൊണ്ടിരിക്കുമ്പോള്, അതില്‍ കുറച്ചെടുത്ത് ഒരു രൂപം സൃഷ്ടിച്ചു. അതിന് ജീവന് പ്രദാനം ചെയ്തശേഷം ഗണേശനെന്ന പേരും നല്കി. വാതില്ക്കല് കാവല്‍ നില്‍ക്കാനും ആരെയും കാത്ത് കടത്തിവിടാതിരിക്കാനും നിര്‍ദ്ദേശിച്ചു.
ശ്രീശങ്കരന് സ്നാനം കഴിഞ്ഞുവന്ന് അകത്തേയ്ക്ക് പോകാന്‍ ഭാവിച്ചപ്പോള്‍, പുതിയ കാവല്‍ക്കാരനായ ഗണേശന് ഭഗവാനെ തടഞ്ഞു. തര്‍ക്കം മൂത്ത് കോപാകുലനായ ശ്രീശങ്കരന് ശൂലം ഉപയോഗിച്ച് കാവല്‍ക്കാരന്റെ തലമുറിച്ചു കളഞ്ഞു. കോപാക്രാന്തനായ മഹാദേവന്റെ മുഖം കണ്ട് വിശന്നിട്ടായിരിക്കാമെന്ന് കരുതി, ശ്രീപാര്‍വതി വേഗം ഭക്ഷണം വിളമ്പി.
രണ്ടുപാത്രങ്ങളില്‍ ആഹാരം വിളമ്പിയിരിക്കുന്നതു കണ്ട് ഭഗവാന് കാരണമാരാഞ്ഞു. രണ്ടാമത്തെ പാത്രം പുറത്ത് കാവല്‍ നില്ക്കുന്ന തന്റെ പ്രിയ പുത്രന് ഗണേശനുവേണ്ടിയാണെന്ന് ശ്രീപാര്‍വതി പറഞ്ഞു.
സംഭവിച്ച കാര്യങ്ങളെല്ലാം ഭഗവാന് ശ്രീപാര്‍വതിയോട് പറഞ്ഞു. സങ്കടം സഹിക്കവയ്യാതെ, തന്റെ മകനെ പുനരുജ്ജീവിപ്പിക്കണമെന്ന് ശ്രീപാര്‍വതി ഭഗവാനോട് കേണപേക്ഷിച്ചു. ദേവിയുടെ ദുഃഖനിവാരണാര്ത്ഥം ശ്രീപരമേശ്വരന്, ഒരാനക്കുട്ടിയുടെ ശിരസ്സ് മുറിച്ചെടുത്തുചേര്ത്ത് ഗണേശന് ജീവന് നല്കി.
ഇനി രണ്ടാമത്തെ കഥ: ഒരിക്കല്‍ പാര്‍വതീ-പരമേശ്വരന്മാര്, കൊമ്പനാനയും പിടിയാനയുമായി കാട്ടില്‍ ഉല്ലസിച്ചുകൊണ്ടിരുന്നപ്പോള് ജാതനായതാണ് ഗജാനനനെന്നും ഗജമുഖനെന്നും വിളിക്കപ്പെടുന്ന വിനായകന്.
അമ്മയായ ശ്രീപാര്‍വതി, ഒരിക്കല്‍ ശനിദേവനെ ക്ഷണിച്ചുവരുത്തി ഗണേശനെ കാണിച്ചുവെന്നും ശനിയുടെ ദൃഷ്ടിവീണതിനാല് തല ദഹിച്ചുപോയെന്നും പകരം ഒരാനയുടെ തലയെടുത്ത് ചേര്‍ത്തുവെന്നുമാണ് ഗണപതിക്ക് ആനത്തലയുണ്ടാകാന് ഇടയാക്കിയ മൂന്നാമത്തെ കഥ.
മഹാഗണപതിയുടെ ഒരു കൊമ്പ് ഒടിഞ്ഞതാണ്. ഇതിനു കാരണം: പരശുരാമന് ഒരിക്കല്‍ മഹാദേവനെ കാണ്മാനായി. കൈലാസത്തിലെത്തി.
ശിവന്റെ വിശ്രമവേളയായതിനാല് ഗണപതി, ഭാര്ഗവരാമനെ അകത്തേയ്ക്ക് പോകാനനുവദിച്ചില്ല. നിര്‍ബന്ധം മൂത്തപ്പോള്‍, കുപിതനായ കുംഭോധരന്, പരശുരാമനെ ചുരുട്ടിയെടുത്ത് ഒരേറുവച്ചുകൊടുത്തു. വീണിടത്തുനിന്നും പിടഞ്ഞെണീറ്റ ഭാര്ഗ്ഗവന്, തന്റെ പരശുകൊണ്ട് വിഘ്നേശ്വരന്റെ കൊമ്പൊന്നൊടിച്ചു. അങ്ങനെ ഗണേശന്, ഏകദന്തനായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: