അങ്ങ് കാട്ടിക്കൂട്ടിയ ഈ പ്രവൃത്തികള്‍ തെറ്റായിരുന്നെന്നു മാത്രമല്ല അവ നാടിനും നാട്ടുകാര്‍ക്കും ആപത്തുണ്ടാക്കുന്നവയുമായിരുന്നു. ഇന്ദ്രിയങ്ങള്‍ക്ക് വശഗതനാകുന്നവന്‍ ആപത്തുകളില്‍ ചെന്നുചാടുന്നു. എന്നാല്‍ ഇന്ദ്രിയനിഗ്രഹം സാധിച്ചവന് സൗഖ്യങ്ങളാസ്വദിക്കുന്നു. പക്ഷെ ഇനി മറ്റൊരഭിപ്രായം പറഞ്ഞാല്‍ ആത്മാഭിമാനികള്‍ ഒരിക്കലും മുന്നോട്ടിറങ്ങിയാല്‍ പിന്നെ പിന്‍വാങ്ങുകയില്ല. ഇനി സീതാപഹരണം തെറ്റാണെന്ന് സ്ഥാപിച്ച് അതിന് പരിഹാരം ചെയ്യാന്‍ തുടങ്ങുന്നപക്ഷം അത് ആത്മഹത്യാപരമായ ഒരു അപകര്‍ഷതാബോധത്തിന് ഇടയാക്കും. കൃത്യമെന്തായാലും ശത്രു ആരായാലും അതിന്റെ പുരോഗതി എന്തുതന്നെയായാലും പിന്മാറുന്നത് വീരന്മാര്ക്കു ചേര്‍ന്ന പ്രവൃത്തിയുമല്ല.
ഇപ്പോള്‍ ഞാന്‍ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ലെങ്കിലും സന്ദര്‍ഭസ്ഥിതിയനുസരിച്ച് ദേഹനാശത്തിനുമുണ്ട്. അങ്ങയുടെ മോഹം സാധിപ്പിക്കുന്നതിന് സഹായകരമാവുമെങ്കില്‍ ഞാന്‍ ഒറ്റക്കുചെന്ന് രാമനേയും സുഗ്രീവാദികളേയും സംഹരിച്ച് അവരുടെ ശിരസ്സുകള്‍ അറുത്തെടുത്ത് അങ്ങയുടെ മുമ്പില്‍ കാഴ്ചവെക്കാം. അങ്ങ് സ്വസ്ഥനായിരിക്കുക. അതോര്‍ത്ത് അങ്ങയുടെ മനസ്സ് വിഷമിക്കരുത്.
ഈ സമയത്ത് വിഭീഷണന് സഭയില്‍ പ്രവേശിച്ച് ജ്യേഷ്ഠനെ വന്ദിച്ചു. രാവണന് സഹോദരനെ സ്നേഹത്തോടുകൂടി അരികില്‍ പിടിച്ചിരുത്തി. രാവണനോട് ഹിതകരമായിട്ടുള്ള ചില കാര്യങ്ങള്‍ വിഭീഷണന് പറയാന്‍ തുടങ്ങി. അഭിജാതനായ ജ്യേഷ്ഠ ഞാന്‍ അങ്ങയുടെ അനുജന് മാത്രമല്ല എളിയ ഒരു ദാസന്‍കൂടിയാണ്.
അജ്ഞാനിയായ എന്റെ അഭിപ്രായംകൂടി അങ്ങ് പ്രതീക്ഷിക്കുന്നതുകൊണ്ട് എന്റെ മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഹിതവും പത്ഥ്യവുമായ നിര്‍ദ്ദേശം പലപ്പോഴും വിരളമായിരിക്കും. നീതിയുക്തവും ക്ഷേമത്തിന് ഉപകരിക്കുന്നതുമായ കാര്യങ്ങള്‍ പറയുന്നവര്‍ ചുരുക്കമാണ്. ഞാന്‍ പറയുന്ന വസ്തുതകള്‍ അങ്ങ് സൂക്ഷ്മമായി വിശകലനം ചെയ്ത് ചിന്തിക്കണം. അതിനുശേഷം മാത്രമേ അത് തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ പാടുള്ളു. എന്നെ നിന്ദിച്ചാലും, അഭിനന്ദിച്ചാലും എനിക്കൊരുപോലെയാണ്. പക്ഷേ എന്റെ ഉദ്ദേശശുദ്ധിയെ മാത്രം അവഗണിച്ച്കളയരുത്. ഞാന്‍ ഒരവസര സേവകനോ വീരവാദങ്ങള്‍ മുഴക്കുന്നവനോ ആകാന്‍ ഒരുമ്പെടുന്നില്ല.
മഹാപ്രഭോ നമ്മള് ബ്രഹ്മവംശജാതരാണ്. സ്മൃതികളും വേദങ്ങളും നാം പഠിക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പുറമെ അങ്ങ് ത്രൈലോക്യ വിജയിയാണ്. ഒരു മഹാ സാമ്രാജ്യത്തിന്റെ ഭരണാധിപനാണ്. അങ്ങയുടെ ജീവിതം സര്‍വ്വമാതൃകാപരമായിരിക്കണം. എന്നാല്‍ സംഭവിക്കുന്നത് അപ്രകാരമല്ല. അങ്ങ് അധര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക മാത്രമല്ല അവ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പൈതൃകക്രമത്തില്‍ നമ്മുടെ പൂര്‍വജനായ വൈശ്രവണനെ സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കുക മാത്രമല്ല അദ്ദേഹത്തില്‍ നിന്ന് പുഷ്പകവിമാനവും തട്ടിയെടുത്തു. ഇന്ദ്രനെ ആക്രമിച്ച് ഇന്ദ്രപദം കൈക്കലാക്കി. ദിക്പാലകന്മാരെ ആക്രമിച്ച് അവശരാക്കി. പാതാളംപോലും പാഴ്ക്കളമാക്കി ഭൂമിയെ നരകമാക്കി. സതികളെ അഗതികളാക്കി. ഇപ്പോള്‍ അവയെയെല്ലാം വെല്ലുന്ന വിധത്തില്‍ ഒരു സാധ്വീമണിയെ അപഹരിച്ച് കൊണ്ടുവന്നിരിക്കുന്നു. അതോടെ ദുഷ്കര്‍മ്മങ്ങളുടെ തിരിച്ചടിയും ആരംഭിച്ചിരിക്കുന്നു. ദേവഗന്ധര്‍വാദികള്‍ക്കെന്നല്ല ത്രിമൂര്‍ത്തികള്‍ക്കുപോലും ദുഷ്പ്രാപ്യമായ ലങ്കയില്‍ എല്ലാവരും കീടമായി കണക്കാക്കുന്ന ഒരു കുരങ്ങന് വന്ന് കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ നിസ്സാരമാണെന്ന് ചിന്തിക്കാനോ പറയാനോ സാധിക്കുമോ?
ഇനി വ്യക്തിപരമായി പറഞ്ഞാല്‍ അങ്ങ് വാരിക്കൂട്ടിയ വിജയങ്ങളേക്കാള്‍ എത്രയോളം കൂടുതലാണ് അങ്ങ് സമ്പാദിച്ചിട്ടുള്ള ശാപങ്ങള്‍. നളകുബേരശാപം, വേദവതീ ശാപം, ബ്രാഹ്മണശാപം, നന്ദികേശ്വര ശാപം, വസിഷ്ഠശാപം, അഷ്ടവക്രശാപം, ദത്തത്രേയ ശാപം, ദൈ്വപായനശാപം, മാണ്ഡവ്യശാപം, അത്രിശാപം, നാരദശാപം, ഋതുവര്‍മ്മശാപം, മൗല്‍ഗല്യശാപം, ബ്രാഹ്മണീ ജനശാപം, അഗ്നിശാപം, അനരണ്യശാപം, ബ്രഹസ്പതി ശാപം, ബ്രഹ്മദേവശാപം ഇങ്ങിനെ എത്രയെത്ര ശാപങ്ങളാണ് അങ്ങയില്‍ രഹസ്യമായും പരസ്യമായും കുടികൊള്ളുന്നത്. ഇവയില്‍ പലതും തഴച്ചുവളര്‍ന്ന് ഇപ്പോള്‍ കായ്ക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇനി മറുപക്ഷത്തെക്കുറിച്ച് ചിന്തിക്കാം. നമ്മുടെ ശത്രുവായ രാമനും നമ്മെപ്പോലെ അഭിജാതവംശജാതനാണ്. സൂര്യപുത്രനായ വൈവസ്വതമനുവില്‍നിന്നാണ് അവരുടെ പരമ്പര ഉത്ഭവിച്ചിട്ടുള്ളത്. സൂര്യവംശം പ്രഖ്യാതമാണെന്നു മാത്രമല്ല ആ വംശം മഹാന്മാരുടെ ഉത്ഭവകേന്ദ്രമാണ്.
സത്യത്തിന്നു വേണ്ടി നിലകൊണ്ട് ത്രിമൂര്‍ത്തികളെപ്പോലും അത്ഭുതപ്പെടുത്തിയ മഹശ്ചരിതനായ ഹരിശ്ചന്ദ്രന്. സൂര്യകേതുവെന്ന അസുരന് സ്വര്‍ഗ്ഗം ആക്രമിച്ച് ഇന്ദ്രനെ ആട്ടിയോടിച്ചപ്പോള്‍ ത്രിമൂര്‍ത്തികള്‍ക്കുപോലും എതിരിടാന്‍ കഴിയാതെ വന്നപ്പോള്‍ ഇന്ദ്രനെ കാളയാക്കി അതിന്റെ കഴുത്തില്‍ (പൂഞ്ഞില്) കയറിയിരുന്ന് യുദ്ധംചെയ്തു. അസുരനെ നിഗ്രഹിക്കുകയും സ്വര്‍ഗ്ഗം ഇന്ദ്രന് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. കുകത്തില്‍ സ്ഥിതിചെയ്തതുകൊണ്ട് ആ രാജാവിനു കകുല്‍സ്ഥന്‍ എന്നും ആ പരമ്പരക്ക് കാകുല്‍സ്ഥര്‍ എന്നും പേര് സിദ്ധിച്ചു. ഭൂമിയെ കറവപ്പശുവാക്കി സകല സമ്പത്തും ഓരോ രൂപത്തില്‍ കറന്നെടുത്ത് സംരക്ഷിച്ച് പുഷ്ടിപ്പെടുത്തിയ പൃഥു എന്ന മഹാനായ ചക്രവര്‍ത്തി ഇദ്ദേഹത്തിന്റെ പേരില്‍നിന്നാണ് ഭൂമിക്ക് പൃഥിവി, പൃഥി എന്നീ പേരുകള്‍ ലഭിച്ചത്. അതുപോലെത്തന്നെ പ്രിയവ്രതന്, ഭഗീരഥന്, ത്രിശങ്കു, ശിബി, കുവലയാശ്വന്‍, ഹരിതാശ്വന്‍, ദിലീപന്, രഘു, അജന്, രാമന്റെ പിതാവായ ദശരഥന് ഇവരെല്ലാം സൂര്യവംശത്തില്‍ പിറന്ന മഹാന്മാരാണ്. ഇനിയും മിന്നിത്തിളങ്ങിയ സൂര്യവംശരാജാക്കന്മാര്‍ പലരുമുണ്ട്.
ആ വംശത്തില്‍ പിറന്ന രാമനേയും രാമന്റെ സഹായികളേയും കുറിച്ച് ചിന്തിച്ചാല്‍ അത് മുന്‍പറഞ്ഞതിലും മഹത്വമേറിയതാണ്. ദുഷ്ടജനങ്ങളും അധര്‍മ്മങ്ങളും വളരുമ്പോള്‍ ലോകം അധ:പതിക്കാന്‍ തുടങ്ങുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന ദൈവീകശക്തി ഉണര്‍ന്ന് ദുഷ്ടനിഗ്രഹവും ധര്‍മ്മസംരക്ഷണവും ചെയ്യുക എന്നത് പ്രകൃതിനിയമമാണ്. ഇത് മുന്‍പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അത്തരം ഒരു സന്ദര്‍ഭം സംജാതമായിരിക്കുകയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ദിവ്യമായ വൈഷ്ണവശക്തി മനുഷ്യരൂപത്തില്‍ അവതാരമെടുക്കുന്നു. അങ്ങിനെ ഇപ്പോള്‍ ജന്മമെടുത്തിട്ടുള്ള അവതാരമൂര്‍ത്തിയാണ് ദശരഥ പുത്രനായ ശ്രീരാമചന്ദ്രന്.
ദീര്‍ഘദര്‍ശികളായ വസിഷ്ഠ വിശ്വാമിത്രാദി മഹര്‍ഷിമാര്‍ ഈ സന്ദര്‍ഭത്തെ അനുകൂലമാര്‍ഗ്ഗങ്ങളിലേക്ക് തിരിച്ചുവിട്ടു. താടകാവധം, യാഗരക്ഷ, അഹല്യാശാപമോചനം, ശൈവചാപഭഞ്ജനം സീതാസ്വയംവരം, ഭാര്‍ഗ്ഗവരാമവിജയം ഇവയെല്ലാം അവതാരകാര്യനിര്‍വഹണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളായിരുന്നു. അഭിഷേകവിഘ്നം, വനഗമനം, വിരാധവധം, ശൂര്‍പ്പണേഖാ അംഗഛേദനം, ഖരദൂഷണവധം, മാരീചവധം, സീതാപഹരണം, കബന്ധമുക്തി, സുഗ്രീവസഖ്യം, ബാലീവധം തുടങ്ങിയവ മദ്ധ്യഘട്ട പ്രവര്‍ത്തനങ്ങളാണ്. ഇനി അതിന്റെ ഉപസംഹാരം നടക്കാന്‍ പോവുകയാണ്. ഒടുവില്‍ സജ്ജനസംരക്ഷണവും ധര്‍മ്മസംസ്ഥാപനവും നടക്കുമ്പോള്‍ രാമാവതാരലക്ഷ്യവും സമ്പൂര്‍ണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: