കമ്മ്യൂണിസ്റ്റ് കലാപരാഷ്ട്രീയത്തില് പമ്പാനദി കണ്ണീര്‍ചാലുകളായി ഒഴുകിയിട്ട് പത്തൊന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. എതിരാളികളെന്നു മുദ്രചാര്‍ത്തി കൊന്നുതള്ളുന്ന ഉന്മൂലന സിദ്ധാന്തം എസ്എഫ്ഐയിലൂടെ പാര്‍ട്ടി നടപ്പിലാക്കിയപ്പോള്‍ 1996 സെപ്തംബര്‍ 17 ചൊവ്വാഴ്ച എന്ന ദുരന്തദിനമാണ് കേരളത്തിന് സമ്മാനിച്ചത്. സാംസ്കാരിക കേരളത്തിനും സംഘപ്രവര്‍ത്തകര്‍ക്കും മറക്കാനാവാത്ത ഒരേടാണ് പരുമല ബലിദാനം.
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം പിന്തള്ളിക്കൊണ്ട് യുവാക്കളും വിദ്യാര്‍ത്ഥികളും എബിവിപിയേയും എബിവിപി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളേയും ഏറ്റെടുക്കുന്നതിനെതിരെ അക്രമണപരമ്പരകള്‍ തീര്‍ത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലവും പ്രതിരോധിച്ചിട്ടുള്ളത്.
1950 കളില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച എബിവിപി, എസ്എഫ്ഐ കുത്തകകളാക്കി വച്ചിരുന്ന കലാലയങ്ങളില്‍ വന്‍ശക്തിയായി വളരുന്നത് സഖാക്കന്മാര്ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ ആന്ധ്രാപ്രദേശ് കഴിഞ്ഞാല്‍ എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ട സംസ്ഥാനമായി കേരളം മാറി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇക്കഴിഞ്ഞ സെപ്തംബര്‍ 9 ന് കൊല്ലം എസ്എന്‍ കോളേജില്‍ രക്ഷാബന്ധന് ആചരിച്ചതിന്റെ പേരില്‍ ആതിര എന്ന വിദ്യാര്‍ത്ഥിനിക്ക് എസ്എഫ്ഐ പ്രവര്‍ത്തകരില്‍നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരമര്‍ദ്ദനം. ഒരു പെണ്‍കുട്ടിയാണെന്ന പരിഗണനപോലും നല്‍കാതെയാണ് എസ്എഫ്ഐ ക്രിമിനല്‍ സംഘം കൈയിലെ രാഖി വലിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയും ബ്ലെയിഡുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തത്.
ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തി ഫാസിസ്റ്റ് നയങ്ങള്‍ പിന്തുടര്ന്ന് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍നിന്ന് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് ഇന്നും എബിവിപി പ്രവര്‍ത്തിക്കുന്നത്.
എബിവിപിയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയെ തല്ലിയൊതുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഭീതിജനകമായ സംഭവമാണ് 1996 സെപ്തംബര്‍ 17 ന് പരുമല ഡിബി കോളേജില്‍ അരങ്ങേറിയത് എസ്എഫ്ഐക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കലാലയത്തില്‍ എബിവിപി സജീവമായതും ഇലക്ഷനില്‍ മത്സരിച്ച് എസ്എഫ്ഐയെ പരാജയപ്പെടുത്തിയതും പാര്‍ട്ടിക്കാരില്‍ വന്‍ അമര്‍ഷത്തിന് വഴിയൊരുക്കി. സിപിഎമ്മിന്റെ നിര്‍ദ്ദേശത്താല്‍ തൊട്ടടുത്തുള്ള പാര്‍ട്ടി കോളനിയില്‍നിന്ന് എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കലാലയത്തിലെ എസ്എഫ്ഐ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നാണ് പരുമല കൊലപാതകം ആസൂത്രിതമായി നടപ്പിലാക്കിയത്.
കൊല്ലപ്പെട്ട അനു കലാലയയൂണിയനില് ആര്‍ട്സ് ക്ലബ് സെക്രട്ടറിയും കിം, സുജിത്ത് എന്നിവര്‍ മികച്ച സംഘാടകരുമായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ, ”പാന്റിന്റെ പോക്കറ്റില്‍ വെള്ളം കയറി മുങ്ങിമരിച്ചതാണെന്ന” വിവാദ പ്രസംഗം കേള്‍ക്കുമ്പോഴാണ് എബിവിപിയെ ഏതുവിധേനയും ഇല്ലാതാക്കണമെന്ന പാര്‍ട്ടി അജണ്ടയുടെ ക്രൂരത തെളിയുന്നത്. എബിവിപിയുടെ വളര്‍ച്ച തടയുവാന്‍ വേണ്ടി പാര്‍ട്ടി സഹായത്തോടെ എസ്എഫ്ഐ ശ്രമിച്ചതിന്റെ ഒട്ടേറെ സംഭവങ്ങള്‍ കേരളചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
1975 ല്‍ തലശ്ശേരിയില്‍ പാനുണ്ട ചന്ദ്രന് വധം, 1981 ല്‍ നിലമേല്‍ എന്‍എസ്എസ് കോളേജില്‍ നടന്ന, പ്രചാരകനായിരുന്ന ദുര്‍ഗ്ഗാദാസ് വധം, 1981 ല്‍ ആലുവയില്‍ രാജഗോപാല്‍ വധം, 1983 ല്‍ കണ്ണൂര്‍ കല്യാശ്ശേരിയിലെ ഗംഗാധരന് വധം, 1987 ലെ രാജേഷ്, ലാലി, വേണു എന്നിവരെ വധിച്ച മുരിക്കുമ്പുഴ കൂട്ടക്കൊലപാതകം, 1997 ല്‍ ചങ്ങനാശ്ശേരിയില്‍ ബിംബി വധം, 2002 ല്‍ ധനുവച്ചപുരം വിടിഎം കോളേജിലെ മുരുകാനന്ദന് വധം, 2010 ചെമ്പഴന്തി എസ്എന്‍ കോളേജിലെ ഉണ്ണികൃഷ്ണന് വധം തുടങ്ങിയ സംഭവങ്ങളെല്ലാം എബിവിപിയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളായിരുന്നു.
ചേര്‍ത്തല എസ്എന്‍ കോളേജിലെ സനുവിനെ ആക്രമിച്ച് നട്ടെല്ലൊടിച്ച് തളര്‍ത്തിയപ്പോള്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷ തന്നെയാണ് തകര്‍ന്നത്. 2007 ല്‍ രക്ഷാബന്ധന് ആഘോഷിച്ചതിന്റെ പേരില്‍ മേഘ എന്ന വിദ്യാര്‍ത്ഥിനിയുടെ കവിളില്‍ കത്തികുത്തി കയറ്റിയതും 2008 ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്എഫ്ഐ യെ തോല്‍പ്പിച്ച് ചെയര്മാന് സ്ഥാനം കരസ്ഥമാക്കിയ സന്തുവിന്റെ കൈയും കാലും തല്ലിയൊടിക്കുകയും കണ്ണിന്റെ കാഴ്ച നശിപ്പിക്കുകയും ചെയ്തതും കലാലയങ്ങള്‍ക്കുള്ളില്‍ എസ്എഫ്ഐ നടത്തിയ കാട്ടാളത്തത്തിന്റെ ഉദാഹരണങ്ങള്‍ ആണ്.
കൊടിമരം നശിപ്പിക്കുക, എബിവിപി പ്രകടനങ്ങളും മീറ്റിങ്ങുകളും തടയുക, രക്ഷാബന്ധന് അലങ്കോലപ്പെടുത്തുക, ആര്‍ട്സ്, സ്പോര്‍ട്സ് മേളകളില്‍ പങ്കെടുപ്പിക്കാതിരിക്കുക, ഇടതുപക്ഷ അദ്ധ്യാപകരുടെ സഹായത്തോടെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും നല്‍കാതിരിക്കുക, ക്ലാസുകളില്‍ ഒറ്റപ്പെടുത്തുക, ഒറ്റക്കു നടക്കുമ്പോള്‍ കൂട്ടമായി വന്ന് ആക്രമിക്കുക തുടങ്ങിയ ഫാസിസ്റ്റ് രീതികളിലൂടെയാണ് ആദ്യകാലം മുതല്‍ എബിവിപി പ്രവര്‍ത്തനങ്ങളെ തകര്‍ക്കുവാന്‍ എസ്എഫ്ഐ ശ്രമിച്ചിട്ടുള്ളത്. മനുഷ്യത്വം പോലും മരവിച്ച് ജീവിതവും ജീവനും എടുത്ത് എസ്എഫ്ഐ ഒഴുക്കിയ ചോരപ്പുഴകള്‍ നീന്തികടന്ന ധീരോദാത്തമായ ചരിത്രമാണ് കേരളത്തിലെ എബിവിപിയ്ക്കുള്ളത്.
ഇന്ന് കേരളത്തിലെ കലാലയങ്ങളില്‍നിന്ന് ഇടതുപക്ഷ-വലതുപക്ഷ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. മതവര്‍ഗീയ ന്യൂനപക്ഷങ്ങള്‍ ചേക്കേറിയ വലതുപക്ഷ പ്രസ്ഥാനങ്ങളിലും നക്സല്‍-തീവ്രവാദ-അരാഷ്ട്രീയവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും ഇന്ന് വിദ്യാര്‍ത്ഥികളും യുവാക്കളും വിശ്വസിക്കുന്നില്ല. ഇടതുപക്ഷ-വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമായ ഇടങ്ങളില്‍ വളര്‍ന്നുവരുന്ന ജാതി-മത തീവ്രവാദവും അരാഷ്ട്രീയവാദവും ദൂരവ്യാപകമായ അപകടങ്ങളായി മാറി. കേരളത്തിലെ സര്‍വകലാശാല സെന്ററുകളും ചില കലാലയങ്ങളും ഇതിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്. ഷീന ഷുക്കൂര്‍ വിവാദവും ചുംബന സമരങ്ങളും അരങ്ങേറിയത് ഇത്തരം സ്ഥലങ്ങളിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇടത് വലത് പ്രസ്ഥാനങ്ങളുടെ നഗ്നമായ രാഷ്ട്രീയവിരുദ്ധ നയങ്ങള്‍ തിരിച്ചറിഞ്ഞ യുവത്വം ഇന്ന് ദേശീയ പ്രസ്ഥാനങ്ങളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. കലാലയങ്ങളില്‍ ആകമാനം ദേശീയതയിലധിഷ്ഠിതമായ ബദല്‍ ശക്തിയായി എബിവിപി വളര്‍ന്നു കഴിഞ്ഞു.
ദേശീയതലത്തില്‍ വന്‍ശക്തിയായി വളര്‍ന്നുകഴിഞ്ഞ എബിവിപി കേരളത്തിലും ചുവടുറപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. രാഷ്ട്രീയ-സാമ്പത്തിക പിന്ബലമില്ലാെത എബിവിപി നടത്തുന്ന മുന്നേറ്റങ്ങളിലെ വിദ്യാര്‍ത്ഥി പങ്കാളിത്തവും ഈയടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും. എബിവിപിയും ദേശീയപ്രസ്ഥാനങ്ങളും തുടങ്ങിവെച്ച രക്ഷാബന്ധന്, വിവേകാനന്ദജയന്തി, അംബേദ്കര്‍ സ്മൃതിദിനം, അധ്യാപകദിനം, ശ്രീകൃഷ്ണജയന്തി മുതലായ ദേശീയ ആചരണങ്ങള്‍ ഇന്ന് സമൂഹം ഏറ്റെടുത്തതിന്റെ പിന്നില്‍ വര്‍ധിച്ചുവരുന്ന ജനസമ്മതിതന്നെയാണെന്ന് എതിരാളികള്‍ക്കുപോലും ആശങ്കക്ക് വകയില്ലാതെ വിലയിരുത്തപ്പെടുന്നു. കൊല്ലം എസ്എന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകയുടെ രാഖി പൊട്ടിച്ചപ്പോള്‍ കേരളത്തിലെ കലാലയങ്ങൡ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രാഖി കെട്ടിക്കൊടുത്തുകൊണ്ടാണ് പുതിയ തലമുറ മധുരമായ പ്രതികാരം വീട്ടിയത്. ഒരുകാലത്ത് ഒരു നിലവിളക്കുപോലും കൊളുത്താന്‍ സാധിക്കാത്ത, കുറിതൊട്ട് ക്ലാസില്‍ ഇരിക്കാന്‍ സമ്മതിക്കാത്ത, പാര്‍ട്ടി കോട്ടകള്‍ ഉയര്‍ത്തിയ കലാലയങ്ങളില്‍ ഇന്ന് എബിവിപി ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു.
ബലിദാനങ്ങള്‍ നമുക്കുള്ള ദിശാബോധമാണ്. ദേശീയതക്കുവേണ്ടി പോരാടുവാനുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകളാണ്. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും കലാലയങ്ങളില്‍ എസ്എഫ്ഐ ക്രിമിനലുകളും നടത്തുന്ന ഫാസിസ്റ്റ് നയങ്ങളും അക്രമരാഷ്ട്രീയത്തെയും അരാഷ്ട്രീയവാദത്തെയും രാഷ്ട്രവിരുദ്ധപ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതകളിലേക്കാണ് അവ വിരല്‍ചൂണ്ടുന്നത്. ആദര്‍ശത്തിന്റെ കനലാഴി കടക്കുമ്പോള്‍ പൊള്ളിയ പാദങ്ങള്‍ ഏറെയുണ്ടെങ്കിലും മഹത്തായ സസംസ്കാരിക ദേശീയതയുടെ സാക്ഷാല്‍ക്കാരപാതയില്‍ നെഞ്ചുറപ്പോടെ മുന്നോട്ടുകുതിക്കുവാന്‍ സംഘബോധത്തോടെ അണിനിരക്കുക എന്നതാവണം പരുമല ബലിദാനികളോടും സംഘപ്രവര്ത്തനത്തിനായ് പൊരുതി വീരമൃത്യുവരിച്ചവരോടുള്ള നമ്മുടെ സ്മരണാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: