ആഗോളതലത്തില്‍ ഭാരതത്തിന്റെ തിളങ്ങുന്ന സ്ഥാനം ഉറപ്പാക്കാന്‍ എന്നും വ്യഗ്രത കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതവും ശ്രീലങ്കയും തമ്മില്‍ പ്രതിരോധ-സുരക്ഷാ മേഖലകളിലെ സഹരണം കൂടുതല്‍ ദൃഢവും ആഴത്തിലുള്ളതാക്കുന്നതിനുമുള്ള സുപ്രധാന കരാറുകളിലാണ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ട് സുപ്രധാന രാജ്യങ്ങളായ ഭാരതവും ശ്രീലങ്കയും തമ്മില്‍ ഊഷ്മള ബന്ധം സ്ഥാപിക്കുന്നത് കൊളംബോയുമായുള്ള ബന്ധത്തിന്റെ ജിയോ-പൊളിറ്റിക്കല്‍ പ്രാധാന്യം കണക്കിലെടുത്താണ്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഭാരതത്തിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനും തീരങ്ങള്‍ സുരക്ഷിതമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാനും ധാരണയായി. ആരോഗ്യ, ബഹിരാകാശ- ശാസ്ത്രമേഖലകളിലും മറ്റുമായി നാല് കരാറുകളാണ് ഒപ്പിട്ടത്.
രാജപക്സെ ലങ്കന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ചൈനക്കായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. ഈ നയത്തില്‍നിന്നും വ്യതിചലിച്ചാണ് വിക്രമസിംഗെ സിവില്‍-ന്യൂക്ലിയര്‍ സഹകരണത്തിനും വിവരസാങ്കേതികവിദ്യ പരസ്പരം കൈമാറാനും അണുശക്തി സമാധാനപരമായി ഉപയോഗിക്കാനും സാംസ്കാരിക, കാര്‍ഷിക, സൈനിക സഹകരണം ഉറപ്പാക്കുന്നതിനുമാണ് കരാറുകള്‍ ഒപ്പിട്ടത്. ഇത് ശ്രീലങ്ക-ഭാരത പരസ്പര വിശ്വാസത്തിനടിവരയിടുന്നു. എന്നുമാത്രമല്ല, ഇതുവരെ പാക്കിസ്ഥാന് അനുകൂല വിദേശനയം തുടര്‍ന്നിരുന്ന ശ്രീലങ്കയുടെ നയവ്യതിയാനംകൂടിയാണിത്.
പ്രധാനമന്ത്രി വിദേശസന്ദര്‍ശനത്തിന് കോടികള്‍ ചെലവഴിക്കുന്നുവെന്ന് പഴിക്കുന്ന കോണ്‍ഗ്രസ് തിരിച്ചറിയേണ്ടത്, മോദിയുടെ വിദേശനയത്തിന്റെ അന്തിമലക്ഷ്യം ഭാരതത്തിന്റെ ആഗോള സാന്നിധ്യം ഉറപ്പുവരുത്തലാണെന്നതാണെന്ന്. സാമ്പത്തിക, സുരക്ഷാ സഹകരണം ഉറപ്പിക്കാനും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാനുമുള്ള ശ്രമം ഭാരതത്തിന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കും. ചൈന ശ്രീലങ്കയില്‍ വേരുറപ്പിച്ചത് കോടികളുടെ നിക്ഷേപം നടത്തിയാണ്.
സാര്‍ക്ക് മേഖലയിലെ ബഹിരാകാശരംഗത്ത് വികസനത്തിനുള്ള കരാറിന് ഐഎസ്ആര്‍ഒയുമായി ശ്രീലങ്ക കരാറൊപ്പിട്ടു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴി ചെറുകിട വികസന പദ്ധതികള്‍ നടപ്പാക്കാനും കരാറായി. ശ്രീലങ്കയിലെ സാമ്പത്തിക വികസനത്തിനായി അടിസ്ഥാനസൗകര്യ, ഊര്‍ജ, ഗതാഗത മേഖലകളില്‍ നിക്ഷേപത്തിനൊരുങ്ങുന്ന ഭാരതീയരെ പ്രോത്സാഹിപ്പിക്കുമെന്നും ഈ അവസരത്തില്‍ മോദി പറഞ്ഞു.
ഭാരതവും ശ്രീലങ്കയും തമ്മില്‍ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇതിനും സമാധാനപരമായ തീരുമാനമെടുക്കാനും ധാരണയായി. ഭാരതം ശ്രീലങ്കയില്‍ മുതല്‍മുടക്കുന്ന ഏറ്റവും വലിയ നാലാമത്തെ രാജ്യമാണ്. 160 ദശലക്ഷം ഡോളര്‍ മുടക്കിയ സാമ്പത്തിക സഹകരണത്തിനാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. പരസ്പരബന്ധം ഊഷ്മളമാക്കി ഇരുരാജ്യങ്ങളും തമ്മില്‍ ഒരു പുതിയ തലത്തിലേക്കുയര്‍ത്താനും മോദി ലക്ഷ്യമിടുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത് ഭാരതത്തിന് ഒരു ആഗോള പ്രതിഛായതന്നെ നേടിയെടുത്തിരുന്നു. വിദേശനയത്തിന്റെ ലക്ഷ്യവും ഭാരതത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നതാണ്.
വിദേശനയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹരമാണെന്ന് അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയോടും ജപ്പാനോടും ഭാരതത്തില്‍ മുതല്‍മുടക്കാന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. ചൈനയുമായും റഷ്യയുമായും ജപ്പാനുമായും ആസ്ട്രേലിയുമായും നരേന്ദ്ര മോദി ഇവിടെ മുതല്‍മുടക്കാന്‍ മാത്രമല്ല, നല്ല ബന്ധം സ്ഥാപിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഭാരതം വികസിച്ചുവരുന്ന ഒരു ആഗോള ശക്തിയായി വരുന്ന സാഹചര്യത്തില്‍ ഇക്കണോമിക് റീമോഡലിംഗ് മുന്‍ഗണന അര്‍ഹിക്കുന്ന വിഷയമാണ്. ഇതോടെ ശ്രീലങ്കയുടെ ചൈനീസ് ബന്ധം അഴിയാനും സാധ്യത വരുന്നു.
നരേന്ദ്ര മോദിയുടെ സുപ്രധാന ലക്ഷ്യം ഭാരതത്തിന്റെ സാമ്പത്തികഭദ്രതയും സുരക്ഷിതത്വവുമാണ്. അതുകൊണ്ടാണ് അദ്ദേഹം അയല്‍രാജ്യങ്ങളുമായി സുഹൃദ്ബന്ധം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മകമായ പരിശ്രമങ്ങള്‍ ഇരുരാജ്യങ്ങളും ആരംഭിച്ചുകഴിഞ്ഞു. മനുഷ്യത്വപരമായി ഈ വിഷയത്തെ സമീപിക്കാനും മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭാരത മത്സ്യത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സാധാരണ പൗരന്മാരുടെ ഹൃദയങ്ങളിലാണ് ഉണ്ടാകേണ്ടത് എന്നു പറയുന്ന നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണം അഭിനന്ദനമര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: