അമ്പലപ്പുഴ: ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ കൂലി തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ക്ക് ഒരു യൂണിയനുമില്ലെന്നും പ്രഖ്യാപിച്ച് ചെമ്മീന്‍ പീലിങ് തൊഴിലാളികളെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെയും പണിമുടക്കി. ഈ ആവശ്യമുന്നയിച്ച് തൊഴിലാളികള്‍ ഇന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കും. രാവിലെയാണ് നൂറുകണക്കിന് വനിതാ തൊഴിലാളികള്‍ യൂണിയനും നേതാക്കള്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കി വളഞ്ഞവഴിയിലെത്തിയത്. തുടര്‍ന്ന് ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതിനിടയില്‍ പലരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. ഇതിനിടയില്‍ കെഎംഎസ്സിയു നേതാവ് പുന്നപ്ര സ്വദേശിനി സുബൈദ എത്തിയപ്പോള്‍ രംഗം കൂടുതല്‍ സംഘര്‍ഷഭരിതമാകുകയായിരുന്നു. സുബൈദയെ വളഞ്ഞ സ്ത്രീകള്‍ അവരെ അനങ്ങാന്‍കൂടി അനുവദിച്ചില്ല. തുടര്‍ന്ന് അമ്പലപ്പുഴയില്‍നിന്ന് പോലീസ് സംഘമെത്തി തൊഴിലാളികളുമായി സംസാരിച്ചെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ ഒരു കിലോഗ്രാം ചെമ്മീന്‍ കിള്ളുന്നതിന് 14 രൂപ എന്ന കൂലി തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിന് നേതാക്കള്‍ മറുപടി പറയണമെന്നും പറഞ്ഞ് ഒച്ചപ്പാടുണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന് ഉച്ചയോടെ തൊഴിലാളികള്‍ അമ്പലപ്പുഴ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ എത്തി പരാതി ബോധിപ്പിച്ചെങ്കിലും ജില്ലാ ലേബര്‍ ഓഫീസറും ജില്ലാകലക്ടറും തൊഴിലാളി നേതാക്കളും ഒത്തുതീര്‍പ്പാക്കിയ കൂലി പ്രശ്നത്തില്‍ തനിക്കിടപെടാന്‍ കഴിയില്ലെന്നും ജില്ലാകലക്ടറുടെ കണ്ട് പരാതി നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: