വാഷിങ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ ചൈനീസ് വ്യാളി പിടിമുറുക്കുന്നു. കടലിലെ മൂന്നാം കൃത്രിമദ്വീപിലും ചൈനീസ് സൈന്യം താല്‍ക്കാലിക നാവികത്താവളം നിര്‍മിക്കുന്നതായി അമേരിക്കന്‍ വിദഗ്ധര്‍. കഴിഞ്ഞ ആഴ്ച ലഭിച്ച ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും യുഎസ് പുറത്തുവിട്ടു. ഫോട്ടോ പഠനം നടത്തിയ വാഷിങ്ടണ്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്ഐഎസ്) വിദഗ്ധര്‍ പറയുന്നത് ഈ മേഖലയില്‍ ഏഴ് കൃത്രിമദ്വീപുകള്‍ ചൈന നിര്‍മ്മിച്ചിട്ടുണ്ടെന്നാണ്.
3000 മീറ്റര്‍ വൃത്തത്തിലുള്ള നാവികത്താവളം ചൈന ഏതാണ്ട് നിര്മ്മിച്ചുകഴിഞ്ഞുവെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് യുഎസ് വിദഗ്ധര്‍ പറയുന്നത്. മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നാവികത്താവള നിര്‍മാണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതോടെ, ചൈനയും ഭാരതവും യുഎസുമുള്പ്പെടെയുള്ള മറ്റു രാജ്യങ്ങളും തമ്മില്‍ മേഖലയില്‍ നിലനിന്നുവന്ന അസ്വാരസ്യങ്ങള്‍ രൂക്ഷമാകാന്‍ സാധ്യത വര്‍ധിച്ചു.
ദക്ഷിണ ചൈന കടലില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ വര്‍ഷം അഞ്ച് ദ്വീപുകള്‍ ചൈന നിര്‍മ്മിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ്, മറ്റൊരു കൃത്രിമ ദ്വീപായ ഫിയറി ക്രോസ് ദ്വീപിലും 10,000 അടി നീളമുള്ള റണ്‍വേ ചൈന നിര്‍മിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നാവികത്താവളത്തിന്റെയും നിര്‍മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നത് പട്രോളിങ് ഉള്‍പ്പെടെയുള്ള ചെറുകിട സൈനിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍മാണമെന്നാണ് വിശദീകരണമെങ്കിലും ഭാവിയില്‍ സമ്പൂര്‍ണ സൈനിക നടപടികള്‍ക്ക് പോലും സഹായിക്കാവുന്ന തരത്തില്‍ ഈ താവളം ചൈനയ്ക്ക് ഉപയോഗപ്പെടുത്താനാകുമെന്ന് വിലയിരുത്തല്‍.
മേഖലയില്‍ ചൈന നടത്തിവരുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ വാഷിങ്ടണ്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നെങ്കിലും ദക്ഷിണ ചൈനാ കടലിന്റെ 80 ശതമാനവും തങ്ങളുടെ അധീനതയിലാണെന്ന അവകാശവാദവുമായി ചൈനീസ് സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചുവരികയായിരുന്നു. അടുത്ത മാസം ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഇപ്പോള്‍ ഈ പ്രശനം പൊന്തിവന്നിരിക്കുന്നത്. ചൈനയും യുഎസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: