ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഉന്നതാധികാര സമിതിയോഗം കൂടിയിട്ട് മാസങ്ങളായി. കഴിഞ്ഞ മാസം യോഗം ചേരേണ്ടതായിരുന്നു. ഇതുവരെ യോഗം കൂടുന്നത് സംബന്ധിച്ച് ഒരു വിവരങ്ങളും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളെ അറിയിച്ചിട്ടില്ല. ഡാമില്‍ ജലനിരപ്പ് കുറവായതിനാലാണ് യോഗം കൂടാത്തതെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഉന്നതാധികാര സമിതിയംഗങ്ങള്‍ പറയുന്നത്.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്മ്മിക്കുന്നിനുള്ള പരിസ്ഥിതി ആഘാത പഠനത്തിനുള്ള കേരളത്തിന്റെ അപേക്ഷ കഴിഞ്ഞ ദിവസം പരിസ്ഥിതി മന്ത്രാലയം തള്ളിയിരുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്ത് തമിഴ്നാട്ടില്‍ നിന്നുള്ള ഉന്നതാധികാര സമിതി അധ്യക്ഷന്‍ യോഗം വിളിക്കാത്തെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ ഡാമില്‍ 116.4 അടി വെള്ളമാണ് ഉള്ളത്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഡാമില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വെള്ളമില്ലെങ്കിലും ഡാമിന്റെ സ്ഥിതിയെക്കുറിച്ച് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് വിലയിരുത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പാലിക്കാതായിട്ടും കേരള സര്‍ക്കാര്‍ അനങ്ങാപ്പാറ സമീപനം സ്വീകരിക്കുകയാണ്.
ഉന്നതാധികാര സമിതിയുടെ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനായി വാടകയ്ക്കെടുത്തിരിക്കുന്ന കെട്ടിടത്തിന്റെ വാടക തമിഴ്നാട് സര്‍ക്കാരണ് നല്‍കേണ്ടത്. ഒന്നര വര്‍ഷമായി ഇതു കേരള സര്‍ക്കാരാണ് നല്‍കുന്നത്. വാടകയായി നല്കിയ പണം തമിഴ്നാട് സര്‍ക്കാരില്‍ നിന്നും വാങ്ങുന്നതിന് പോലും കേരളത്തിലെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: