മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ വമ്പന്മാര് വീണു. പ്രീമിയര്‍ ലീഗ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പരാജയമേറ്റുവാങ്ങിയപ്പോള്‍ കരുത്തരായ റയല്‍ മാഡ്രിഡ്, ജുവന്റസ്, പിഎസ്ജി, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകള്‍ വിജയം കൊത്തിപ്പറന്നു.
ഗ്രൂപ്പ് എയില്‍ മാഡ്രിഡിലെ സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ കരുത്തില്‍ റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഷക്തര്‍ ഡൊണറ്റ്സ്കിനെ തകര്‍ത്തു. മൂന്നു ദിവസത്തിനിടെ എട്ട് ഗോളുകളാണ് ലോക ഫുട്ബോളിലെ സൂപ്പര്‍താരമായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. ലാ ലിഗയില്‍ റയല്‍ മഡ്രിഡിനായി ഏറ്റവുമധികം ഗോളുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലെ എക്കാലത്തെയും മികച്ച ഗോള്വേട്ടക്കാരന് എന്ന ബഹുമതിയും ഇനി റൊണാള്‍ഡോക്ക് സ്വന്തം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനുമായി 116 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ക്രിസ്റ്റിയാനോ 80 ഗോളുകള്‍ നേടിയാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. 77 ഗോളുകള്‍ നേടിയ ബാഴ്സയുടെ ലയണല്‍ മെസ്സിയെയാണ് ക്രിസ്റ്റിയാനോ പിന്തള്ളിയത്.
കളിയുടെ 30-ാം മിനിറ്റില്‍ കരിം ബെന്‍സേമയിലൂടെയാണ് റയല്‍ ഗോള്‍വേട്ടക്ക് തുടക്കമിത്ത്. രണ്ടാം പകുതിയിലായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക് പ്രകടനം. 55, 63 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയുമാണ് ക്രിസ്റ്റിയാനോ ഷക്തര്‍ വല കുലുക്കിയത്. 50-ാം മിനിറ്റില്‍ ഷക്തറിന്റെ ടറാസ് സ്റ്റെപാനന്കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡിഷ് ക്ലബ് മല്‍മോ എഫ്സിയെ കീഴടക്കി. ഏയ്ഞ്ചല്‍ ഡി മരിയയും എഡിസണ് കവാനിയുമാണ് പിഎസ്ജിയുടെ സ്കോറര്‍മാര്‍.
ഗ്രൂപ്പ് ബിയില്‍ ഡച്ച് ക്ലബ് പിഎസ്വി ഐന്തോവനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയം രുചിച്ചു. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് യുണൈറ്റഡ് രണ്ടെണ്ണം തിരിച്ചുവാങ്ങിയത്.പിഎസ്വിക്കെതിരെ 41-ാം മിനിറ്റില്‍ മെംഫിസ് ഡീപേയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. എന്നാല്‍ നാല് മിനിറ്റിനുശേഷം ഹെക്ടര്‍ മൊറേനോയുടെ ഹെഡ്ഡറിലൂടെ പിഎസ്വി സമനില പിടിച്ചു. പിന്നീട് 57-ാം മിനിറ്റില്‍ ലൂസിയാനോ നര്‍സിങിന്റെ മറ്റൊരു ഹെഡ്ഡറിലുടെ പിഎസ്വി വിജയഗോളും സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ വോള്‍ഫ്സ്ബര്‍ഗ് 40-ാം മിനിറ്റില്‍ ഡ്രാക്സലര്‍ നേടിയ ഏകഗോളിന് സിഎസ്കെയെ കീഴടക്കി വിജയം സ്വന്തമാക്കി.
ഗ്രൂപ്പ് ഡിയില്‍ ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും പരാജയം നേരിട്ടത്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സീരി എയില്‍ വിജയം നേടാന്‍ കഴിയാതെ വിഷമിക്കുന്ന ജുവന്റസിനോടാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയം ഏറ്റുവാങ്ങിയത്. മൂന്ന് ഗോളുകളും കളിയുടെ രണ്ടാം പകുതിയിലായിരുന്നു.
57-ാം മിനിറ്റില്‍ സിറ്റി സെല്‍ഫ് ഗോളിലൂടെ ലീഡ് നേടി. ഡേവിഡ് സില്‍വ എടുത്ത കോര്‍ണര്‍കിക്ക് ജുവന്റസ് പ്രതിരോധനിര താരം ചില്ലെനിയുടെ തലയില്‍ കൊണ്ട് വെടിയുണ്ടകണക്കെ സ്വന്തം വലയില്‍ തറച്ചുകയറുകയായിരുന്നു. ലീഡ് വഴങ്ങിയതോടെ ഉജ്ജ്വലമായ പൊരുതിയ ജുവന്റസ് 70-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചിന്റെ സുന്ദരമായ ഗോളിലൂടെ സമനില നേടി. പിന്നീട് ഇരുടീമുകളും വിജയത്തിനായി പൊരുതി. എന്നാല്‍ സിറ്റിയുടെ മുന്‍തൂക്കം കണക്കിലെടുക്കാതെ പൊരുതിക്കയറിയ ജുവന്റസ് 81-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട സിറ്റി വല കുലുക്കിയതോടെ വിജയം ഇറ്റാലിയന്‍ ടീമിനൊപ്പമായി. പിന്നീട് അവസാന മിനിറ്റുകളില്‍ സമനിലക്കായി പൊരുതിയ സിറ്റിക്ക് വേണ്ടി യായാ ടൂറേ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.
സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ അഭാവം സിറ്റി മുന്നേറ്റനിരയില്‍ നിഴലിച്ചുനില്ക്കുകയും ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെവിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മോന്ഷെന്ഗ്ലാദ്ബാഷിനെ കീഴടക്കി.
ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ബെനഫിക്കയും അത്ലറ്റികോ മാഡ്രിഡും വിജയം സ്വന്തമാക്കി. ഇരുടീമുകളും 2-0നാണ് എതിരാളികളെ കീഴടക്കിയത്. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്ക ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റക്കരായ കസാക്ക്സ്ഥാന്‍ ക്ലബ് എഫ്സി അസ്താന്സയെ പരാജയപ്പെടുത്തിയപ്പോള്‍ അന്റോണിയോ ഗ്രിസ്മാന് നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ അത്ലറ്റികോ മാഡ്രിഡ് തുര്‍ക്കി ക്ലബ് ഗലറ്റസാരയെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: