ന്യൂദല്‍ഹി: തൊഴിലാളി ക്ഷേമപദ്ധതി മുഖ്യപരിപാടിയാക്കിയ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ദേശീയ തൊഴിലാളി ദിനത്തിലെ സമ്മാനം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പരമാവധി ആറു ലക്ഷമാക്കി ഉയര്‍ത്തി. രാജ്യത്തെ നാലു കോടി തൊഴിലാളികള്‍ക്ക് പ്രയോജനകരമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഹൈദരാബാദില്‍ ചേര്‍ന്ന ഇപിഎഫ് ട്രസ്റ്റി യോഗത്തില്‍ കേന്ദ്ര
തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇപിഎഫില്‍ അംഗങ്ങളായ തൊഴിലാളികളുടെ മരണശേഷം ആശ്രിതര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. മാസശമ്പളം 15,000 അടിസ്ഥാനമാക്കി, ഇരുപത് ഇരട്ടിത്തുകയാണ് നേരത്തെ ആശ്രിതര്‍ക്ക് നല്‍കിയിരുന്നത്. ഇത് മുപ്പതിരട്ടിയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഇതുവഴി 4.5 ലക്ഷം രൂപയും ഇതിനു പുറമേ പിഎഫില്‍ ഒരുലക്ഷം രൂപ ബാക്കിയുള്ളവര്‍ക്ക് അമ്പത് ശതമാനം അധികം തുക കണക്കാക്കി പരമാവധി ഒന്നര ലക്ഷം രൂപയും നല്‍കും. നിലവിലെ തൊഴില്‍ദാതാവിന് കീഴില്‍ ഒരുവര്‍ഷം തികച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ എന്ന നിലപാടും പിന്‍വലിച്ചു. ഇപിഎഫില്‍ അംഗമായ എല്ലാ തൊഴിലാളികള്‍ക്കും ഇനി മുതല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കും.
തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന പരമാവധി തുകയാണ് ആറു ലക്ഷമെന്ന് കേന്ദ്രതൊഴില്‍ മന്ത്രി വ്യക്തമാക്കി. തൊഴിലാളികളുടെ സ്വന്തം പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുന്നതിനായി ഇപിഎഫ് മൊബൈല്‍ ആപ്ലിക്കേഷനും കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇന്നലെ പുറത്തിറക്കി. മൊബൈല്‍ ആപ്പ് വഴി തൊഴിലാളികള്‍ക്ക് ആധാര്‍ നമ്പര്‍ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. അക്കൗണ്ട് ബാലന്‍സ് അറിയുന്നതിനായി മിസ്ഡ് കോള്‍, എസ്എംഎസ് സംവിധാനങ്ങളും ഏര്‍പ്പെടുത്തി. www.epfindia. gov.in എന്ന വെബ്സൈറ്റില്‍ നിന്നു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ഇപിഎഫിലെ 20,000 ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ സ്ഥാനക്കയറ്റം ലഭ്യമാക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ഓഹരി വിപണിയില്‍ പിഎഫ് തുക നിക്ഷേപിക്കാനുള്ള നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. പത്ത് തൊഴിലാളി സംഘടനാ പ്രതിനിധികളും ഒമ്പത് തൊഴിലുടമാ പ്രതിനിധികളും അഞ്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: