തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. നറുക്കെടുപ്പിലൂടെയാണ് സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുക. നവംബര്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് കരുതുന്നത്. നടപടികള്‍ പുരോഗമിക്കുന്നുവെന്ന് യോഗത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന് നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കളക്ടര്‍മാരാണ് സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഇതിനായി തീയതി നിശ്ചയിച്ച് കലണ്ടര്‍ പുറത്തിറക്കും. ജില്ലാ കളക്ടറേറ്റുകളിലാണ് നറുക്കെടുപ്പ്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ സംവരണ വാര്‍ഡ് തീരുമാനിക്കുന്നതിന് മാനദണ്ഡങ്ങള്‍ തയാറായി. 50 ശതമാനം വീതം വനിതാ സംവരണം നല്‍കണമെന്നിരിക്കെ രണ്ടായി ഭാഗിക്കാന്‍ കഴിയാത്ത തരത്തില്‍ വാര്‍ഡുകളുള്ള പഞ്ചായത്തുകളില്‍ ഒരു വാര്‍ഡ് വീതം അധികമായി നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തേണ്ടിവരും. ഇത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ്് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ ഉണ്ടാകില്ല. 22,000 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്രയധികം സ്ഥാനാര്‍ത്ഥികളുടെ ചിത്രം വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് ശശിധരന് നായര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കി. വോട്ടര്‍മാര്‍ക്കിടയില്‍ മെഷീനെക്കുറിച്ച് ബോധവത്കരണം പൂര്‍ത്തിയാക്കാനുണ്ട്.
നിലവില്‍ 30 ബ്ലോക്ക് പഞ്ചായത്തുകളിലും തിരുവനന്തപുരം ഒഴികെ 13 ജില്ലാ പഞ്ചായത്തുകളിലുമാണ് പുനഃക്രമീകരണം നടക്കുന്നത്. ഇതിനു ശേഷമെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാകൂ. അടുത്തയാഴ്ച തന്നെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: