കൊച്ചി: ഏതാനും സാക്ഷികളുടെ കൂറുമാറ്റം കൊണ്ട് ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിസ്ഥാനത്തു നിന്ന് അബ്ദുള്‍ നാസര്‍ മദനിയെ ഒഴിവാക്കില്ല. മദനിക്കെതിരേ അതിശക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പ്രതിയായ ബംഗളൂരു സ്ഫോടനക്കേസ് അട്ടിമറിക്കാന്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പദ്ധതിക്ക് കര്‍ണാടക-കേരള സര്‍ക്കാരുകളുടെ പിന്തുണയുമുണ്ട്.
കേസിലെ പ്രധാന സാക്ഷി റഫീഖ് കൂറുമാറിയത് കര്‍ണാടക സര്‍ക്കാരിന്റെകൂടി താത്പര്യ പ്രകാരം. ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാത്തതും അതുകൊണ്ടാണ്. കേരളത്തിലെ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് മദനിയെ പുറത്തിറക്കി മുസ്ലിം തീവ്രവാദ വിഭാഗങ്ങളെ പാട്ടിലാക്കാമെന്നാണ് കണക്കുകൂട്ടല്‍. മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായ എംപി ഇക്കാര്യം മദനിയെ സന്ദര്‍ശിച്ച് ചര്‍ച്ച ചെയ്തതായും വിവരം.
പക്ഷേ, ചില സാക്ഷികള്‍ മൊഴി മാറിയതു കൊണ്ടുമാത്രം മദനിയെ കേസില്‍ നിന്നൊഴിവാക്കാന്‍ കഴിയാനാവാത്ത തരത്തില്‍ മദനിക്കെതിരെ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് കേസന്വേഷിച്ച കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ലഷ്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി അറിയപ്പെട്ടിരുന്ന തടിയന്റവിടെ നസീറുമായി ചേര്‍ന്ന് ബംഗളൂരു സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ദക്ഷിണ കര്‍ണാടകയിലെ കുടകില്‍ ഇവര്‍ രണ്ടുദിവസം ഒരുമിച്ചുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഹാജരാക്കിയ സാക്ഷികളിലൊരാളാണ് ഇപ്പോള്‍ കൂറുമാറിയത്. എന്നാല്‍ ഈ കേസിലെയും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റു പല കേസുകളിലേയും പ്രധാന പ്രതിയായ തടിയന്റവിട നസീറുമായി മദനിക്കുള്ള ബന്ധം തെളിയിക്കുന്ന നിരവധി രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഉത്തര മലബാറിലും കര്‍ണ്ണാടകയുടെ തെക്കന്‍ പ്രദേശങ്ങളിലും നസീറുമായി ചേര്‍ന്ന് ത്വരീഖത്ത് ക്ലാസുകളുടെ മറവില്‍ മദനി മതതീവ്രവാദം പ്രചരിപ്പിച്ചിരുന്നതായി കേരള പോലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചില ക്ലാസ്സുകളിലാണ് ബംഗളൂരു സ്ഫോടനത്തിന്റെ ആശയം രൂപപ്പെട്ടതെന്നാണ് കണ്ടെത്തല്‍. മലയാളികളായ അഞ്ച് ഭീകരപ്രവര്ത്തകര് കശ്മീരില്‍ ഭാരത സൈന്യത്തിന്റെ വെടിയേറ്റുമരിച്ചതുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ അന്വേഷണത്തിലും മദനിയും നസീറും ചേര്‍ന്ന് നടത്തിയ ഈ ക്ലാസുകളില്‍ നിന്നാണ് ഈ അഞ്ചു പേര്‍ക്കും ഭീകര പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ പ്രേരണ ലഭിച്ചതെന്നും കണ്ടെത്തിയിരുന്നു. കേസന്വേഷിച്ച ഡിവൈഎസ്പി വി.കെ. അക്ബര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്.
2008 ഒക്ടോബര്‍ പത്തിന് കണ്ണൂര്‍ ചെറിയ വല്ലത്ത് ഖാലിദ് മകന് നൗഷാദ് നല്കിയ മൊഴിയില്‍ താന്‍ കണ്ണൂര്‍ നീര്‍ച്ചാലില്‍ ഇത്തരം ക്ലാസ്സില്‍ പങ്കെടുത്തതായി പറയുന്നു. ഹാജി ഉസ്താദ് എന്നറിയപ്പെട്ടിരുന്ന തടിയന്റവിട നസീര്‍. മദനി, കുറ്റിപ്പുറത്തുള്ള അബ്ദുറഹ്മാന് ഉസ്താദ്, കൊല്ലപ്പെട്ട ഷഫാസ് എന്നിവരാണ് ക്ലാസ്സെടുത്തതെന്നും ഇയാളുടെ മൊഴിയിലുണ്ട്. ഈ ക്ലാസുകളില്‍ നിന്ന് പ്രേരണ ലഭിച്ചിട്ടാണ് യുവാക്കള്‍ ലഷ്കറെ തൊയ്ബയില്‍ ചേരാനായി കശ്മീരിലേക്ക് പോയതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ താഴെത്തെരു വെളിപ്പറമ്പന്‍ അബ്ദുള്ള മകന് മഷൂദ്, മൂപ്പന്റകത്ത് ടി.എം. ഇര്‍ഷാദ് എന്നിവര്‍ നല്കിയ മൊഴിയിലും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നു.
കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ച മലപ്പുറം ആലുങ്കല്‍ ബീച്ച് കോയസ്സങ്കാനകത്ത് അബ്ദു റഹിമിന്റെ പിതാവ് സെയ്തു നല്കിയ മൊഴിയിലും മകന് ഇത്തരം ക്ലാസ്സുകളില്‍ പോയിരുന്നതായും മദനിയുടെ ഭാര്യ സൂഫിയ മദനി പ്രതിയായ, കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നതായും സമ്മതിക്കുന്നു. കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് പിടിയിലായ അബ്ദുള്‍ ജബ്ബാര്‍ എന്നയാളുടെ ഭാര്യ മലപ്പുറം കുറ്റൂര്‍ പുറത്തൂര്‍ ഇടികപ്പറമ്പില് റംല നല്കിയ മൊഴിയില്‍ അബ്ദുള്‍ ജബ്ബാര്‍ പിഡിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും മദനിയുടെ അനുയായി ആയിരുന്നുവെന്നും പറയുന്നു. ഇതിനു പുറമേ ഒട്ടേറെ തെളിവുകള്‍ കേരള -കര്‍ണാടക പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ ദക്ഷിണ ഭാരതം കേന്ദ്രീകരിച്ച് നടന്ന ഏറ്റവും വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ചുരുളാണ് കേരള -കര്‍ണാടക പോലീസ് സംഘം അഴിച്ചത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഈ കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലേയും പോലീസ് ഉദ്യോഗസ്ഥര്‍ ഉത്കണ്ഠയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: